ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 27)



കെട്ടിപ്പടുത്ത പ്രതീക്ഷകളൊക്കെയും ഒറ്റയടിക്ക് തകർത്തെറിഞ്ഞ് സാവിത്രിയമ്മയും അനിയൻകുട്ടനും ഞങ്ങളെ വിട്ടു പോയി.

പതിയെ പതിയെ വീട്ടിലെ തിരക്കൊഴിഞ്ഞു. ഒടുവിൽ എല്ലാവരും  യാത്ര പറഞ്ഞിറങ്ങിയപ്പോൾ മാഷും മേയ മോളും മേഘാലയത്തിൽ തനിച്ചായി.  അതുവരെ ശ്രീദേവിയമ്മയും മീനാക്ഷിയും ഉണ്ടായിരുന്നതിനാലാവാം ഞാൻ അമ്മയെ അധികം ഓർത്തതേ ഇല്ല.



ചെറിയച്ഛനോടൊപ്പം അവരും സ്വന്തം വീട്ടിലേക്ക് പോയപ്പോൾ എല്ലാം കൊണ്ടും മേയ മോളു തനിച്ചായി.

മാഷിപ്പോൾ പഴയ പോലെ കഥ പറഞ്ഞു തരാറില്ല, ആന കളിക്കാൻ കൂടാറില്ല. എപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.

അങ്ങനെ പല വർഷങ്ങൾ കടന്നുപോയി. മേയ മോള്  ഇപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഞങ്ങൾ   അച്ഛനും മകളും  മാത്രമുള്ള ആ വീട്ടിൽ  പതിയെ സന്തോഷം നിറഞ്ഞു തുടങ്ങി.

മേയ മോളുടെ അച്ഛനും അമ്മയും അനിയൻകുട്ടനും എല്ലാമായി മാഷ് നിറഞ്ഞു നിന്നു .

ആയിടയ്ക്കാണ്  പത്മാവതി എന്നൊരു സ്ത്രീയും അവരുടെ അച്ഛനും  ഞങ്ങളുടെ വീടിനടുത്ത് താമസത്തിനു വരുന്നത്. അന്ന് അവരുടെ ഭർത്താവ് മരിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടില്ല. തന്റെ മകൾ പത്മാവതി നന്നേ പഠിപ്പുള്ള കുട്ടിയാണ്. അവൾക്ക് സ്കൂളിൽ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി കൊടുക്കാനാവശ്യപ്പെട്ടാണ് മാധവൻ മാഷിനെ കാണാൻ അന്ന് പത്മാവതിയുടെ അച്ഛൻ ഗോവിന്ദൻ മാസ്റ്റർ എത്തിയത്.

അദ്ധേഹം ഒരു പൂർവ്വ അദ്ധ്യാപകനായതിനാലാവാം മാധവൻ മാഷുമായ് വളരെ വേഗത്തിൽ അടുത്തു. മാഷും മകളും അടിക്കടി വീട്ടിൽ വന്നു പോയിരുന്നു.

പത്മാവതി ടീച്ചറും ഞാനുമായി അതിവേഗം ചങ്ങാത്തത്തിലായി.

പത്മാവതി ടീച്ചറെ  അമ്മയായി കാണാൻ മേയ മോൾക്ക് ഇഷ്ടമാണോ എന്നൊരിക്കൽ ശ്രീദേവി ചെറിയമ്മ ചോദിച്ചതോർക്കുന്നു.

മനസ്സില്ലാമനസ്സോടെ അച്ഛൻ എല്ലാവരുടെയും , ഒപ്പം മേയ മോൾക്ക് ഒരമ്മ എന്ന ഇഷ്ടത്തെയും പിൻതുണച്ചു.

ഒരു തിങ്കളാഴ്ച ദിവസം രാവിലെ   അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് പതമാവതി ടീച്ചറുടെ കഴുത്തിൽ മാഷ് താലി ചാർത്തി.

പലകുറി അമ്മേ എന്നു വിളിക്കാൻ ചെറിയമ്മേം ഗോവിന്ദൻ മാസ്റ്ററും പറഞ്ഞ തിൻ പ്രകാരം ടീച്ചറേ എന്ന വിളിക്കൊപ്പം അമ്മേ എന്നു കൂട്ടിചേർത്ത് ഞാൻ അവരെ ടീച്ചറമ്മേ എന്നു വിളിച്ചു.

അമ്മയുടെ മരണ വാർത്തയിൽ തെന്മയത്തെ നരേന്ദ്രൻ അപ്പുപ്പന്റെ ദേഷ്യം പാടേ ഇല്ലാതായി. പലപ്പോഴും മഹേന്ദ്രൻ അപ്പുപ്പന്റെയും മൈദിലി അമ്മാമ്മയുടെയും ഒപ്പം എന്നെ കാണാൻ വീട്ടിൽ വരുമായിരുന്നു.  മാഷ് മറ്റൊരു വിവാഹം കഴിച്ചതിൽ അവർക്ക് തീരെ താത്പര്യമുള്ളതായി തോന്നിയില്ല.  അച്ഛനോട് പല  കുറി എന്നെ അവർക്കൊപ്പം അയക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അന്ന് മാഷിന് അത് സമ്മതമല്ലായിരുന്നു.  അങ്ങനെ അന്നേ ആ ബന്ധങ്ങളിൽ ചില വിള്ളലുകൾ വീണിരുന്നു.

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ടീച്ചറമ്മയ്ക്കും മാഷിനും കൃഷ്ണ മോളു ജനിക്കുന്നത്. കൃഷ്ണയുടെ ജനനത്തോടെ പല കാര്യങ്ങളും തകിടം മറിഞ്ഞു. ടീച്ചറമ്മ സ്കൂളിലെ ജോലി ഉപേക്ഷിച്ചു.  ഗോവിന്ദൻ മാസ്റ്ററുടെ മരണവും ആ ഇടയ്ക്കായിരുന്നു. കൃഷ്ണയുടെ അടുത്തിരിക്കാനും അവളോടൊപ്പം കളിക്കാനും ഒക്കെ എനിക്ക് വല്ല്യ കൊതിയായിരുന്നു. എന്നാൽ
ടീച്ചറമ്മ അതിന് അനുവദിച്ചിരുന്നില്ല.  ഞാൻ കൃഷ്ണയെ അപായപ്പെടുത്തുമെന്നു പറഞ്ഞ് അച്ഛനുമായി ദിവസേന അവർ തർക്കിച്ചു .

സ്കൂളിൽ പോകുന്നതിനു മുൻപും  തിരിച്ചെത്തിയ ശേഷവും ഞാൻ ചെയ്തു തീർക്കേണ്ടുന്ന ജോലികൾ ദിനംപ്രതി കൂടി കൂടി വന്നു. വീട്ടിൽ എത്തിയാൽ കളിക്കുവാനോ ഹോംവർക്ക് ചെയ്യുവാനോ ടീച്ചറമ്മ സമ്മതിച്ചിരുന്നില്ല.  എപ്പോഴും എന്തെങ്കിലും കുത്തുവാക്കു പറഞ്ഞും ശകാരിച്ചും എന്നെ കരയിക്കുന്നതിലേക്കായി അവരുടെ ശ്രദ്ധ. കൃഷ്ണയുടെ കാര്യങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളും മാഷും ഞാനുമായിരുന്നു ചെയ്തിരുന്നത്.  എന്നെ ഓർത്ത് മാഷ് ഒത്തിരി വിഷമിച്ചിരുന്നു.


ഒരിക്കൽ സാവിത്രിയമ്മയുടെ സ്വത്തുവകകളിൽ എനിക്കുള്ള പങ്കിനെ പറ്റി ചോദിച്ചതിന്റെ പേരിൽ മാഷും ടീച്ചറമ്മയുമായി വല്ല്യ വഴക്കു നടന്നു. ആയിടയ്ക്ക് വല്ലപ്പോഴും എന്നെ തേടി വരാറുള്ള ശ്രീദേവിച്ചെറിയമ്മയും മാഷുമായി അനാവശ്യ ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് അവരെയും ഞങ്ങളിൽ നിന്നും അവർ അകറ്റി.

എന്നെ ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും ടീച്ചറമ്മ ആ വീട്ടിൽ നിന്ന് പുറത്താക്കാതിരുന്നതിൽ ഒരു കാരണം സാവിത്രിയമ്മയുടെ പേരിലുള്ള സ്വത്തുക്കളായിരുന്നു.

അന്ന് ഞാനെന്റെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കി പ്ലസ് വൺ അഡ്മിഷനൊക്കെ ആയിരിക്കുന്ന സമയം , മാഷ് എന്തോ ആവശ്യങ്ങൾക്കായി ദൂരദേശത്ത് പോയിരുന്ന ദിവസം , ടീച്ചറമ്മ എന്നെ സ്നേഹത്തോടെ അടുക്കളയിലേക്ക് ക്ഷണിച്ചു. ഒരു ട്രേയിൽ നാല് ഗ്ലാസ്സ് ചായ വെച്ച ശേഷം ഉമ്മറത്ത് കൊണ്ട് കൊടുക്കാൻ ആവശ്യപ്പെട്ടു.

അവിടെ അരെല്ലാമോ വന്നിരിപ്പുണ്ട് കൂട്ടത്തിൽ ഒരു വ്യക്തി എന്നെ  അസ്വഭാവികമായി നോക്കിക്കൊണ്ട് ചോദിച്ചു ” എന്നെ ഇഷ്ടമായോ ?”

ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ ഞാൻ ടീച്ചറമ്മയെ നോക്കി.
“മോളെ കല്യാണം കഴിച്ചു കൊണ്ടു പോകാൻ വന്നയാളാണ്. “

ദേഷ്യവും സങ്കടവും അടക്കാൻ വയ്യാതെ ഞാൻ മുറിയിലേക്ക് ഓടി.

അവൾ പഠിക്കട്ടെ കല്യാണം പിന്നത്തെ കാര്യമല്ലേ എന്ന് പറഞ്ഞ മാഷിനോട് ടീച്ചറമ്മ നന്നേ വഴക്കിട്ടു. എതിർത്ത എന്നെ പൊതിരെ തല്ലി. അയാളേതോ  വലിയ കുടുംബത്തിലേതാണെന്നും,  പ്രായം കൂടുതലുണ്ട് എന്നതൊഴിച്ചാൽ തീർത്തും യോഗ്യനാണെന്നും. ടീച്ചറമ്മ വാദിച്ചു.

ഇടയ്ക്ക് എന്നെ അയാൾക്ക് കെട്ടിച്ച് കൊടുത്താൽ ധാരാളം സ്വർണ്ണവും പണവും തനിക്ക് നൽകാമെന്ന് അയാൾ  ഏറ്റതായി ടീച്ചറമ്മ പറയുന്നുണ്ടായിരുന്നു.

പിന്നെ പലപ്പോഴും മാഷില്ലാത്ത അവസരങ്ങളിൽ അയാൾ വീട്ടിൽ വന്നു തുടങ്ങി. ഒരിക്കൽ എന്റെ  മുറിക്കുള്ളിൽ കയറി വന്ന് അയാളെന്നെ കടന്നു പിടിച്ചു. വിവാഹത്തിനു മുമ്പ് പൂർണ്ണമായും പരസ്പരം മനസ്സിലാക്കേണ്ടതുണ്ട് അതിനായി ഒരു രാത്രി അയാളോടൊപ്പം തങ്ങണമെന്ന് ആവശ്യപ്പെട്ടു.  കുതറിയോടാൻ ശ്രമിച്ച എന്നെ അയാൾ മുഖമടച്ചു തല്ലി.


✍️ തുടരും.

അഞ്ജന 🙂.



ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 26)

അവിടുന്നു മുന്നോട്ടുള്ള പത്തു മാസക്കാലം ഞങ്ങളുടെ സന്തോഷവും, സാവിത്രിയമ്മയുടെ വയറിന്റെ വലിപ്പവും കൂടി കൂടി വന്നു.

അമ്മാമ്മയും  അപ്പുപ്പനും അതിനോടകം തെന്മയത്തെ സദാചാരവാദികളുടെ കണ്ണുവെട്ടിച്ച് പലകുറി വന്നു പോയിരുന്നു.

ഏഴാം മാസത്തിൽ അമ്മയ്ക്ക് തുടർച്ചയായ വയറുവേദനയുണ്ടായി. കാണിച്ച ഡോക്ടർമാർ പലരും പ്രസവസമയത്ത് ചില കോബ്ലിക്കേഷൻസ് വരാൻ സാധ്യതയുണ്ടെന്നല്ലാതെ മറ്റൊന്നും പറഞ്ഞിരുന്നില്ല.

“അഞ്ചാം മാസം മുതൽ മേയ അമ്മയെ നല്ലോണം കഷ്ടപ്പെടുത്തിയില്ലേ….. ഏഴാം മാസത്തിലേലും അവളുടെ കുഞ്ഞനിയൻ പണി തുടങ്ങിയില്ലേലേ അത്ഭുതമുള്ളൂ. “

മാഷിന്റെ ടെൻഷൻ അകറ്റാൻ സാവിത്രിയമ്മ ഓരോന്നു വീതം നാലു നേരം  എന്ന കണക്കിൽ ഈ മൊഴി ഉരുവിട്ടു സ്വയം ചിരിച്ചു കൊണ്ടേയിരുന്നു.

എന്നാൽ അധികകാലം ഞങ്ങളുടെ മേഘാലയത്തിൽ ആ ചിരി ഉയർന്നു കേട്ടില്ല. തുടർച്ചികിത്സയിൽ ആ കുട്ടിയെ വയറ്റിൽ ചുമക്കാനുള്ള ആരോഗ്യം  അമ്മയുടെ ഗർഭപാത്രത്തിന്  ഇല്ലെന്നും കുഞ്ഞിനെ നഷ്ടപ്പെടുമെന്നും ഡോക്ടർമാർ വിധിയെഴുതി. സർവ്വതും സർവ്വേശ്വരനിലർപ്പിച്ച് മാഷും സാവിത്രിയമ്മയും പ്രതീക്ഷയോടെ കാത്തിരുന്നു.

അന്നൊരു ഒക്ടോബർ ഇരുപത്തി അഞ്ച്. 

രണ്ടുമാസക്കാലമായി മാഷും സാവിത്രിയമ്മയും ആശുപത്രി വാസത്തിലാണ്. ശ്രീദേവിയമ്മയുടെ കൂടെ ആയിരുന്നു ഞാൻ ആ സമയങ്ങളിൽ. ശ്രീദേവിയമ്മയ്ക്ക് ഒരു കുഞ്ഞുവാവയുണ്ട്. ‘മീനാക്ഷി ‘ രണ്ടു വയസ്സുവരും അവൾക്ക്. എന്നെ വലിയ കാര്യമായിരുന്നു.
രാവിലെ ദേവീമ്മയ്ക്ക് അച്ഛന്റെ ഒരു കോൾ വന്നിരുന്നു. സ്കൂളിൽ പോകുമ്പോൾ തിരികെ എത്തീട്ട് അനിയൻ വാവയെ കാണാൻ പോവ്വാല്ലോ എന്ന് ദേവീമ്മ പറഞ്ഞതായിരുന്നു എന്റെ നെഞ്ച് നിറയെ.  അന്ന് മൂന്നരവരെ എങ്ങനെ സമയം തള്ളി നീക്കി എന്നത് ഇപ്പോഴും എനിക്കറിയില്ല.

സ്കൂളുവിട്ട് കവലയിൽ ബസ്സിറങ്ങി ഓടുവായിരുന്നു ഞാൻ ശ്രീദേവീമ്മേടെ അടുത്തേക്ക്.

പുറത്ത് രമേശൻ ചെറിയച്ചനും ശ്രീദേവീമ്മയും എന്നെ കാത്തെന്നോണം ആശുപത്രിയിൽ പോകാൻ തയാറെടുത്ത് വീടുപൂട്ടി  നിൽപ്പുണ്ടായിരുന്നു.  എന്നെ കണ്ടപാടെ ചെറിയമ്മ എന്നെ വാരിപ്പുണർന്ന് പൊട്ടിക്കരഞ്ഞു. 

“ഈ ചെറിയമ്മ അല്ലേലും ഇങ്ങനാ സന്തോഷം വന്നാലും സങ്കടം വന്നാലും കരയുകയേ ഉള്ളൂ……”

ചെറിയച്ഛൻ തോളിൽ നിന്നും ബാഗ്ഗും ഊരി വാങ്ങി എന്റെകയ്യും പിടിച്ച് ഞങ്ങൾക്ക് പോകാൻ കാത്തു നിന്ന ഓട്ടോറിക്ഷ ലക്ഷ്യമാക്കി നടന്നു.

“അയ്യോ ചെറിയച്ഛാ……. മേയ മോള് ഉടുപ്പ് മാറി, കുളിച്ച് പൗഡറിട്ട് സുന്ദരിയായി വരാം. ഇങ്ങനെ ഈ കോലത്തിൽ എന്നെ കൊണ്ട് പോവല്ലേ….. എന്റെ അനിയൻ എന്ത് വിചാരിക്കില്ല. “

ചെറിയമ്മ അതു ശെരിവെച്ചു. കുളിപ്പിച്ച്, മഞ്ഞ നിറത്തിലുള്ള കുഞ്ഞു ഫ്രോക്ക് ഇടിച്ച് പൗഡറിട്ട് കണ്ണെഴുതി പൊട്ടുതൊട്ട് മേയ മോള് സുന്ദരിയായി വന്നപ്പോഴേക്കും  ചെറിയച്ഛൻ മോൾക്ക് കഴിക്കാൻ അവൽ വിളയിച്ചു തന്നു .

അനിയനെ കാണാനുള്ള ധൃതി കാരണം അത് കഴിച്ചെന്നു വരുത്തി ഞാൻ ഓടി വണ്ടിയിൽ കയറി. സൈഡ് സീറ്റിൽ ഇടം പിടിച്ചു. ചെറിയമ്മേട അയൽക്കാരി ലിസി ആന്റിയും ഞങ്ങളോടൊപ്പം ഉണ്ടെന്ന് പറഞ്ഞ് ചെറിയച്ഛൻ എന്നെ കയറ്റി മടിയിൽ ഇരുത്തി.

അനിയനെ കാണാനുള്ള ധൃതിയിലും സന്തോഷത്തിലും യാത്രയിലുടനീളം അന്നു ഷീന ടീച്ചർ പഠിപ്പിച്ച കൊച്ചു കുറുക്കന്റെയും , വാലാട്ടിക്കിളിയുടേയുമെല്ലാം പാട്ട് ഞാൻ ആവേശത്താൽ ചെറിയച്ഛനെ പാടി കേൾപ്പിച്ചു.

ശ്രീദേവീമ്മ അപ്പോഴും കരയുകയായിരുന്നു.

വണ്ടി നിന്നപ്പോഴാണ് ഞാൻ പാട്ട് നിർത്തി ചുറ്റുപാടും ശ്രദ്ധിച്ചത്.  ആശുപത്രിയിലേക്ക് അല്ല . ഞങ്ങളുടെ വീട്ടിലേക്കാണ് വന്നിരിക്കുന്നത്.

എന്റെ കുഞ്ഞനിയനെ കാണാനാവും അവിടെ കുറേപേർ എത്തിയിട്ടുണ്ട്.  സന്തോഷം വന്നാൽ കരയുന്നത്ത് ചെറിയമ്മ മാത്രമല്ല എന്ന് അവിടെ നിന്ന പലരെയും കണ്ടപ്പോൾ എനിക്ക് ബോധ്യമായി.

മഞ്ഞയുടുപ്പിൽ ഞാൻ അതി സുന്ദരി ആയതു കൊണ്ടാവും എല്ലാരും എന്നെ തന്നെ ശ്രദ്ധിച്ചത്.

ഉമ്മത്ത് അച്ഛനെ കണ്ടതും ഞാൻ ഉറക്കെ വിളിച്ചൂ…..
“മാഷേ…………. അനിയൻ കുട്ടന് മേയ മോള് നല്ലൊരു പേര് കണ്ടു വെച്ചിട്ടുണ്ട് “

അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു. കൂടി നിന്നവർ അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 

രമേശൻ ചെറിയച്ചൻ എന്നെ ഉമ്മറത്തിണ്ണയിലേക്ക് കയ്പിടിച്ച് കയറ്റി. അവിടെ ആരോ കടപ്പുണ്ട്. ആദ്യം ആളെ മനസ്സിലായില്ല.

പിന്നെ മനസ്സിലായി. അമ്മയാണ്. തൊട്ടടുത്ത് ഒരു കുഞ്ഞിലയിൽ എന്റെ കയ്യോളം നീളത്തിൽ ഒരു കുഞ്ഞു വാവ. മേയ മോളുടെ കുഞ്ഞനിയൻ. ‘ മിഥുൻ’

അനിയന്റെ പേരു നോക്കുന്ന കാര്യം  പറഞ്ഞപ്പോൾ ഷീന ടീച്ചറാണ് മിഥുനെന്ന പേരു വിളിക്കാൻ നിർദ്ദേശിച്ചത്. 

ഞാൻ ആദ്യം കുറേ നേരം അമ്മയെ വിളിച്ചു. അമ്മ നല്ല ഉറക്കമായിരുന്നു. മെല്ലെ കുഞ്ഞനിയന്റെ കവിളിൽ തൊട്ടു. “മിഥുനേ……. “

പേരു വിളിച്ച് മുഖമുയർത്തി നോക്കിയതും അതാ മുന്നിൽ ഷീന ടീച്ചർ. ടീച്ചർ പറഞ്ഞ പേര് അനിയനിട്ട സന്തോഷത്തിലാവും ടീച്ചറുടെയും കണ്ണു തുളുമ്പിയത്. ഹെഡ്മാസ്റ്റർ നെൽസൺ സാറും മറ്റ് വിഷയം പഠിപ്പിക്കുന്ന  ടീച്ചർമാരും വന്നിട്ടുണ്ട് എന്റെ അനിയനെ കാണാൻ.

മൈദിലി അമ്മാമ്മ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ഞാനും അവരോടൊപ്പം കരഞ്ഞു പോയി. ഒരു പക്ഷേ അപ്പോഴാവും അഞ്ചുവയസ്സുള്ള എന്റെ കുഞ്ഞു മനസ്സിന് ബോധ്യമായത്. സാവിത്രിയമ്മയും , അനിയൻ കുട്ടനും ഇനി മേയ മോളോടൊപ്പം ഉണ്ടാവില്ലെന്ന്.

അമ്മയും അനിയനും മരിച്ചു പോയി എന്ന്.

✍തുടരും.

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 25 )

മാധവൻ മാഷും സാവിത്രിയും ഒളിച്ചോടിയ വിവരം തെന്മയം ഗ്രാമമൊട്ടാകെ കാട്ടു തീ പോലെ പടർന്നു. അരിശം പൂണ്ട് നരേന്ദ്രൻ തമ്പിയും കൂട്ടാളികളും മാധവൻമാഷിന്റെ വീടും സാധനങ്ങളും തല്ലി തകർത്തു. മംഗലം തറവാടിന്റെ കാവൽ നായകളെപ്പോലെ പോലീസുകാരും നാട്ടിലാകെ മാഷേയും സാവിത്രിയെയും പരതി.

” കണ്ടാലവന്റെ തലയറുക്കണം , അവളെ ജീവനോടെ എനിക്ക് മുന്നിൽ കിട്ടണം. “

നരേന്ദ്രൻ തമ്പി അലറി.

“വേണ്ട…, മതി അവരെ തിരഞ്ഞത്. എനിക്കിനി അങ്ങനൊരു മകളില്ല….. അവൾ ജീവിക്കുവോ മരിക്കുവോ ചെയ്യട്ടെ…. എന്നീ വീടിന്റെ പടി അവളിറങ്ങിയോ അന്നെന്റെ മനസ്സിൽ അവൾ മരിച്ചു കഴിഞ്ഞു. “

മഹേന്ദ്രൻ തമ്പിയാണ്. ഏറെ വിഷമത്തോടെ പറഞ്ഞതാണെങ്കിലും സാവിത്രിയുടേയും മാഷിന്റെയും ജീവൻ രക്ഷിക്കാൻ മഹേന്ദ്രൻ തമ്പിക്കു മുന്നിൽ മറ്റ് മാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല.

എന്നിട്ടും ആരിലും പക കെട്ടടങ്ങിയിരുന്നില്ല. നരേന്ദ്രൻ ഒളിഞ്ഞും തെളിഞ്ഞും അവർക്കായുള്ള അന്വേഷണം തുടർന്നു. കാലം പതിയെ ആ പകയുടെയും തിരച്ചിലിന്റെയും ആക്കം കുറച്ചു.

അപ്പോഴേക്കും കാതങ്ങൾക്കപ്പുറം മാഷും സാവിത്രിയും സന്തോഷ പൂർണ്ണമായ  പുതിയൊരു ജീവിതം തുടങ്ങിയിരുന്നു.
ശ്രീദേവിക്ക് വല്ലപ്പോഴും സാവിത്രി എഴുതും.

മാഷിന് അവിടൊരു സ്കൂളിൽ ജോലി തരമായതും…. നേരം പോക്കിന് അവിടെ അടുത്തൊരു ട്യൂഷൻ സെന്റെറിൽ സാവിത്രി കംബ്യൂട്ടർ പഠിപ്പിക്കാൻ പോകുന്നതും എല്ലാം ശ്രീദേവിയിലൂടെയാണ് മൈദിലിയും മഹേന്ദ്രൻ തമ്പിയും അറിഞ്ഞത്.

തിരിച്ച് കത്തെഴുതാൻ വിലാസമില്ലായിരുന്നിട്ടും തന്റെ വിവാഹം നിശ്ചയിച്ച വിവരം സാവിത്രിയെ അറിയിക്കണമെന്ന് ശ്രീദേവി അതിയായി ആഗ്രഹിച്ചു. എന്നാൽ സാവിത്രിയുടെ അടുത്ത എഴുത്തിൽ വിവാഹത്തിന് മംഗളാശംസകളും ഒപ്പം ചെറിയൊരു തുക മണിയോടറും ഉണ്ടായിരുന്നു.

“ദേവീ… ഈ കാശ് ഉപയോഗിച്ച് നീ ഒരു വെള്ള കല്ലു പതിപ്പിച്ച കമ്മൽ വാങ്ങണം.  യമുനയുടെതു പോലാരെണ്ണം. പണ്ട് നീ അത് എന്തോരം മോഹിച്ചതാ… നേരിട്ട് വാങ്ങിത്തരാൻ ആശയുണ്ട് എന്നാൽ എനിക്കതിന് അവില്ലല്ലോ….”

ശ്രീദേവിക്ക് അതിയായ വിഷമം തോന്നിയെങ്കിലും ഈ നാട്ടിലെയും, മംഗലത്തെയും , തന്റെയും വിശേഷങ്ങളൊക്കെ സാവിത്രിയും മാഷും എങ്ങനെയോ അന്വേഷിച്ച് അറിയുണ്ടെന്ന് അവൾക്ക് ബോധ്യമായി.

രണ്ടു വർഷത്തിനു ശേഷം വന്ന എഴുത്തിൽ സാവിത്രി ഗർഭിണിയാണെന്നും ഇനിയും എട്ടുമാസക്കാലം കാത്തിരുന്നാൽ ഒരു കുഞ്ഞു സാവിത്രിക്കുട്ടി കൂടി പിറക്കുമെന്നും എഴുതിയിരുന്നു. അന്ന് ക്ഷേത്ര ദർശനത്തിനിടെ കണ്ടപ്പോൾ ശ്രീദേവി മൈദിലിയോട് സാവിത്രിയുടെ വിശേഷം പറയാതിരുന്നില്ല.

മൈദിലിക്കും മഹേന്ദ്രനും അവളെ കാണണമെന്ന ആഗ്രഹമുണ്ടായെങ്കിലും നരേന്ദ്രനേയും മറ്റ് ബന്ധുക്കളേയും അവർ ഭയന്നു. തങ്ങളിനി കാണാൻ ചെന്നാൽ ചിലപ്പോൾ മാഷിനെയും സാവിത്രിയേയും അവർ കണ്ടെത്തിയാലോ…. ഈ ഒരവസ്ഥയിൽ അതു ശെരിയാവില്ലെന്നു . കരുതി ആഗ്രഹങ്ങളെല്ലാം അവർ ഉള്ളിലൊതുക്കി.

പിന്നീട് വന്ന എഴുത്തുകളിൽ സാവിത്രിയുടെ വയറിന്റെ വലിപ്പം കൂടിയതും ,  കുഞ്ഞിന്റെ ചവിട്ടും തൊഴിയും, പുളിമാങ്ങയോടവൾക്കുള്ള പ്രണയവുമൊക്കെയായി വിശേഷങ്ങൾ .   ഇതൊക്കെ അറിയുന്തോറും മൈദിലിക്ക് അവളെ കാണാതെ വയ്യെന്ന നിലയിലായി.

പിന്നീടൊരിക്കൽ ഒന്നു രണ്ട് മാസക്കാലത്തോളം കത്തൊന്നും വരാത്തതിൽ പരിഭ്രമിച്ച് ശ്രീദേവി തന്റെ ഭർത്താവിനേയും കൂട്ടി  സാവിത്രിയെ തിരഞ്ഞിറങ്ങി. മാഷിന്റെ അടുത്ത സുഹൃത്ത് ബാലൻ വഴി അവൾ വിലാസം തേടിപ്പിടിച്ച് സാവിത്രിയുടെ വീട്ടു പടിക്കൽ ചെന്നു.

“മാധവൻ മാഷിനെ കാണാനെത്തിയവരാണോ?”

ശ്രീദേവി പിൻ തിരിഞ്ഞു നോക്കുമ്പോൾ ഏതോ ഒരു സ്ത്രീ……

“ഞാൻ ഇവിടെ അയലത്തുള്ളതാ….. കുറച്ചു നേരമായി നിങ്ങളിവിടെ നിൽക്കുന്നതു കണ്ടു വന്നതാണ്. “

” ചേച്ചീ ഞാൻ ശ്രീദേവി…. സാവിത്രിയുടെ സുഹൃത്താണ്… സാവിത്രി ഇല്ലേ ?”

” സാവിത്രി കുഞ്ഞ് കുറച്ചു കാലമായി ആശുപത്രിയിലാണ് “

“അയ്യോ എന്തുപറ്റി?”

ശ്രീദേവി ആകെ ഭയന്നു.

” ഏയ് പേടിക്കാനൊന്നുമില്ല..
സാവിത്രി മോൾക്ക് വയറ്റിലുണ്ടായ കാര്യം അറിഞ്ഞിരുന്നില്ലേ ?”

“ഉവ്വ് “

” അതിനെന്തോക്കെയോ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന്…. പേറ് കഴിഞ്ഞേ അവരിനി തിരികെ വരൂ….. മാഷും ഉണ്ട് കൂടെ”

” ഏത് ആശുപത്രിയാണെന്ന് അറിയുമോ ?”

ശ്രീദേവിയുടെ ഭർത്താവാണ് ; രമേശൻ .

” ഇവിടുന്ന് വലിയ റോഡ്‌ ചെന്ന് ഇടത്തോട് കയറുമ്പോൾ വലിയ ബോർഡ് കാണാം. ചെന്തേനി സർക്കാർ ആശുപത്രി. അവിടെ ചെന്നാ കാണാം. “

അയൽക്കാരി ചേച്ചിയോട് നന്ദിപറഞ്ഞ്. രമേശനും ശ്രീദേവിയും ആശുപത്രിയിലേക്ക് പോയി. അവിടെ പലവഴി പരതി, ഒടുവിൽ  പ്രസവ മുറിയുടെ മുന്നിൽ ശ്രീദേവി മാഷിനെ കണ്ടു.

“മാഷേ…………”

“ദേവീ…… ഇതെങ്ങനെ കണ്ടു പിടിച്ചു ? “
ശ്രീദേവിയെ കണ്ടതും മാഷിന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.

” അതൊക്കെ പറയാം…. സാവിത്രി എന്ത്യേ മാഷേ…. എന്തുപറ്റി അവൾക്ക്? “

” ഏയ് പേടിക്കാൻ ഒന്നുമില്ലെടോ….. കുഞ്ഞിന്റെ കാര്യത്തിൽ ചെറിയൊരു കോബ്ലിക്കേഷൻ…. ഇപ്പൊ രണ്ടു ദിവസമായി പെയിൻ വരുന്നുണ്ട്.  അവളെ ഡെലിവറിക്ക് കയറ്റിയേക്കുവാണ്. “

ശ്രീദേവി രമേശനെ മാഷിനു പരിചയപ്പെടുത്തി. വർഷങ്ങൾക് ശേഷം കണ്ടുമുട്ടിയ വിശേഷങ്ങളൊക്കെ പരസ്പരം പങ്കുവെച്ചിരുന്നപ്പോൾ അകത്തു  നിന്നും ഒരു നഴ്സ്സ് പുറത്തേയ്ക്ക് വന്നു.

” ഇവിടെ ആരാണ് മാധവൻ ?”

മാഷ് ചാടി എണീറ്റു.

“സാവിത്രി പ്രസവിച്ചു പെൺകുഞ്ഞാണ്.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അൽപ നേരം കഴിഞ്ഞ് വാർഡിലേക്ക് മാറ്റും. “

അങ്ങനെ അന്ന് ആ ആശുപത്രി മുറിയിൽ മംഗലത്തെ സാവിത്രിയുടേയും മാധവൻമാഷിന്റെയും മകളായ് ഈ മേഘ ജനിച്ചു.

ശ്രീദേവി ചെറിയമ്മയാണ് എനിക്കീ പേരിട്ടതെന്ന് അച്ഛൻ പറയുമായിരുന്നു പണ്ട്.

ഏതായാലും അവിടുന്നങ്ങോട്ട് അച്ഛനും അമ്മയ്ക്കും  സന്തോഷത്തിന്റെ നാളുകളായിരുന്നു. എന്റെ വരവറിഞ്ഞ് മൈദിലി അമ്മാമ്മയും , മഹേന്ദ്രൻ അപ്പുപ്പനുമെല്ലാം ക്ഷമ നശിച്ച് അമ്മേം എന്നേം കാണാൻ എല്ലാവരുടേയും കണ്ണൂ വെട്ടിച്ച് ഓടിയെത്തിയിരുന്നത്രേ…..

പിന്നീട് ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിഞ്ഞു വരികയായിരുന്നു ഞങ്ങൾ…

എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ആ സന്തോഷം ഇരട്ടിയാക്കാൻ ഒരു കുഞ്ഞു വാവ കൂടി വരുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞ്.

പിന്നീടങ്ങോട്ട് എനിക്ക് കൂട്ട് കൂടാനും കളിക്കാനും കഥപറഞ്ഞുകൊടുക്കാനും  പാട്ടു പാടി ഉറക്കാനുമൊക്കെയായി കുഞ്ഞുവാവയ്ക്കായുള്ള കാത്തിരുപ്പായിരുന്നു.

✍️തുടരും.

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 24)

പിന്നെ ഏറെ നാൾ കത്തുകളിലൂടെ അവർ ഹൃദയം കൈമാറി. പരസ്പരം കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. ശ്രീദേവി ആയിരുന്നു ഈ നളദമയന്തീ കഥയിലെ ഹംസം.


ഒരിക്കൽ ഏറെ പരിഭ്രമിച്ചാണ് ശ്രീദേവി മാഷിനെ കാത്തു നിന്നത്.

” ദേവീ…. സാവിത്രി എന്ത്യേ?”

“മാഷേ….. അവളെ ചെറിയച്ഛൻ മുറിയിൽ പൂട്ടിയിട്ടേക്കുവാണ്. ഇന്നലെ രാത്രിയിൽ എന്തോ സംസാരമുണ്ടായിന്ന് അവിടെ വേലക്ക് നിൽക്കുന്ന നാണിത്തള്ള പറഞ്ഞു. മാഷൊന്ന് സൂക്ഷിക്കണം.”

“മ്….. അവളെ തല്ലിയോ?”

മൗനമായിരുന്നു ശ്രീദേവിയുടെ മറുപടി.

മാഷ് മുന്നോട്ട് നടന്നു.
അന്നു രാത്രിയിൽ പുറത്ത് വാതിലിൽ മുട്ട് കേട്ടാണ് മാഷ് ചിന്തകളിൽ നിന്നുണർന്നത്.

നരേന്ദ്രൻ തമ്പിയും കൂട്ടാളികളും ആവാം…, തന്നെ കൊന്ന് കുഴിച്ച് മൂടാനും അവർ മടിക്കില്ല. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം.. രണ്ടും കല്പിച്ച് മാധവൻ മാഷ് വാതിൽ തുറന്നു.

‘സാവിത്രികുട്ടിയുടെ അച്ഛൻ ; മഹേന്ദ്രൻ തമ്പി ‘

ഒരു നിമിഷം മാഷ് ഭയചരിതനായി.. ഉമ്മറത്തേക്ക് ഇറങ്ങി. കൂടെ ആരുമില്ല… അദ്ദേഹം തനിച്ചാണ് വന്നിരിക്കുന്നത്. ഭീഷണിപ്പെടുത്താനാവും ഈ വരവ്.

നൂറായിരം ചിന്തകൾക്കു പുറകെ നെട്ടോട്ടമോടുന്ന മനസ്സിനെ കടിഞ്ഞാണിടാൻ മാഷ് നന്നേ പണിപ്പെട്ടു.

“മാഷേ….”

” തമ്പിയദ്ദേഹം വരണം….. ഇരിക്കണം. എന്താ ഈ അസ്സമയത്ത്.?”

“ഞാൻ മാഷിനോട് അല്പം സംസാരിക്കണമെന്ന് നിശ്ചയിച്ച് വന്നതാണ്. “

“പറയണം… എന്താണ് കാര്യം. ?”

“കുറച്ചായി സാവിത്രിക്ക് കല്യാണാലോചനകൾ വന്നു പോകുന്നു. മാഷിനെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ല എന്ന നിലാപാടിലാണ് അവൾ. സാവിത്രിയെ മാഷിന് ഇഷ്ടമാണോ ?  അവൾ പറയുന്നത് പോലെ നിങ്ങൾ തമ്മിൽ എന്തെങ്കിലും .”

“അർഹതയില്ലെന്ന് അറിയാം…. എങ്കിലും ഏതോ ഒരു നിമിഷത്തിൽ ഞാനും അവളെ പ്രണയിച്ചു പോയി. തമ്പിയദ്ദേഹം ക്ഷമിക്കണം. “

“ക്ഷമ ചോദിക്കേണ്ടത് ഞാനാണ് . മാഷിനെപ്പോലൊരു വ്യക്തിയെ പ്രണയിച്ചതിന് എനിക്ക് അവളെ തെറ്റ് പറയാൻ സാധ്യമല്ല. എന്നാൽ അവളുടെ ആഗ്രഹത്തിന് കൂട്ടു നിൽക്കാനും എനിക്കാവില്ല. കുടുംബം അത് തകരാതെ നോക്കേണ്ടുന്നത് എന്റെയും ഉത്തരവാദിത്വമാണ്. ജാതിയുടെ പേരിൽ ഈ നാട്ടുകാർ തമ്മിൽ തല്ലും. ഇവിടുത്തെ ക്രമസമാധാനം തകരും. ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല”

തനിക്കുള്ള കൊലക്കയറുമായി വന്നെന്നു കരുതിയ വ്യക്തിയിതാ  തന്നോട് മാന്യമായി ഇടപെടുന്നു. തമ്പിയദ്ദേഹം ഈ നാടിനും നാട്ടാർക്കും പ്രിയങ്കരനായത് പണത്തൂക്കത്തിലല്ല എന്ന് മാഷിന് ബോധ്യമായി.

“അങ്ങ് പറയുന്നത് എനിക്ക് മനസ്സിലാവും.. സാവിത്രിയെ പറഞ്ഞു മനസ്സിലാക്കാനോ പിൻതിരിപ്പിക്കാനോ എനിക്കാവില്ല. അവൾ ചെറുപ്പമാണ്…. കാലം ചിലപ്പോൾ ഈ പ്രണയത്തിന് മുന്നിൽ കോട്ടമതിലുകൾ സൃഷ്ടിച്ചേക്കാം. അവളും ദിശമാറി ഒഴുകുമായിരിക്കാം. അറിയില്ല. എന്നെ ഓർത്ത് കരയാനോ തേടി വരാനോ എനിക്ക് മറ്റാരുമില്ല.  ഞാൻ ഈ നാട്ടിൽ നിന്നും പോയ്ക്കഴിഞ്ഞാൽ തീരുന്നതാണോ ഈ പ്രശ്നം ?”

“ഇല്ല മാഷേ….. അവൾ സാവിത്രിയാണ്. മഹേന്ദ്രൻ തമ്പിയുടെ മകൾ. സ്നേഹ ബന്ധങ്ങൾക്ക് ജീവനേക്കാളേറെ വില കല്പിക്കുന്നവൾ. എന്തു വന്നാലും ഞങ്ങളെ വേദനിപ്പിക്കാനോ മാഷിനെ ഉപേക്ഷിക്കാനോ അവൾ മുതിരില്ല.  മാഷിവിടുന്ന് പോയ്ക്കഴിഞ്ഞാൽ ഒപ്പം അവളിലെ ചിരിയും ചിന്തകളും മാഷോടൊപ്പം ഇറങ്ങി വരും. ഒരു ജടത്തെപ്പോലെ എന്റെ കുട്ടി ഒരായുസ്സു മുഴുവൻ കണ്ണീരു വാർത്തു ജീവിക്കുന്നത് എനിക്ക് കാണാനാവില്ല.”

“പിന്നെ ഞാനെന്തു വേണമെന്നാണ് തമ്പിയദ്ദേഹം പറയുന്നത് ?”

തമ്പി മാഷിന്റെ കയ്ക്കുള്ളിലേക്ക് ഒരു കവറു വെച്ചു കൊടുത്തു.

” ഇതിലൊരൽപം കാശുണ്ട്. മാഷ് ഈ നാട്ടിൽ നിന്നു പോകണം. ദൂരെ മറ്റൊരു സ്ഥലത്ത്  ഒരു വീടു കണ്ടെത്തണം. അവിടെ ഒരു ജോലി തരമാക്കുന്നതുവരെ കഴിഞ്ഞു കൂടാനുള്ളത് ഇതിലുണ്ട്. “

“വേണ്ട…, ഇവിടല്ലെങ്കിൽ മറ്റൊരിടത്ത്.. ജീവിക്കാനുള്ളത് സമ്പാധിക്കാൻ ആരോഗ്യമുണ്ടല്ലോ…. സാവിത്രിക്കുട്ടിയെ മറക്കാൻ കഴിയുമായിട്ടല്ല. ഞാൻ കാരണം ഈ നാടിനും നിങ്ങൾക്കും ഒരാപത്ത് വരരുത് എന്ന് ചിന്തിച്ചിട്ടാണ്. ഞാൻ പോയേക്കാം. “
മാഷ് ആ കവർ തമ്പിക്ക് തിരികെ നൽകി.

” ആരോരുമില്ലാത്ത മാഷിന് ചിലപ്പോൾ തങ്ങാൻ സ്ഥിരമായൊരിടം വേണമെന്നുണ്ടാവില്ല. പക്ഷേ ഒരു പെൺകുട്ടിയോടൊപ്പം ജീവിതം കെട്ടിപ്പടുക്കാൻ മാഷിന് ഈ പണം അത്യാവശ്യമായ് വന്നേക്കാം. “

ആ വാക്കുകളിലെ അർത്ഥം മനസ്സിലാകാതെ മിഴിച്ചു നിന്ന മാഷിന്റെ കയ്കളിലേക്ക് പിന്നേയും ആ കവർ വെച്ചു കൊടുത്തുകൊണ്ട് തമ്പി തുടർന്നു.

“മാഷ് പൊക്കോളൂ…… ഒപ്പം എന്റെ മകളെയും കൂട്ടണം. എനിക്ക് നിങ്ങളുടെ വിവാഹം നടത്തിത്തരാനാവില്ലായിരിക്കാം എങ്കിലും അവൾ ആഗ്രഹിച്ചതു പോലെ അത് നടന്നോട്ടെ. ഇതിന്റെ പേരിൽ ഇവിടെ യാതൊന്നും സംഭവിക്കാതെ ഞാൻ നോക്കി കൊള്ളാം. ഇത് ഇവിടേക്കാണെന്ന് പറഞ്ഞപ്പോൾ സാവിത്രിക്കുട്ടി എന്നെ ഏൽപ്പിച്ച എഴുത്താണ്. “

മാഷിന്റെ കയ്യിലേക്ക് ഒരു എഴുത്ത് വച്ചശേഷം തമ്പി അവിടുന്ന് യാത്ര പറഞ്ഞിറങ്ങി.

മാഷ് ആ എഴുത്തു തുറന്നു വായിച്ചു.

“മാധവേട്ടന്…….

അമ്മയും അച്ഛനുമാണ് എന്റെ ലോകം എന്നെങ്കിലും അവരെന്റെ ഇഷ്ടം അംഗീകരിക്കുമെന്ന് അറിയാമായിരുന്നു. എന്നാലിത്രയും വേഗം അതുണ്ടാകുമെന്ന് കരുതിയില്ല.  അവരെ ഇവിടെ വിട്ടിട്ട് മാധവേട്ടന്റെ കൂടെ പോകണമെന്ന് അച്ഛൻ പറയുന്നു. ജാതിയുടെ പേരിലുണ്ടാകുന്ന കലഹം ഒഴിവാക്കാനാണത്രേ… കുടുംബത്തിൽ വിള്ളൽ വീഴാതിരിക്കാനാണത്രേ…….. അച്ഛന്റെ സമ്മതത്തോടെ മാധവേട്ടനോടൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചതാണ്. എന്നാൽ ഈ നാടും വീട്ടുകാരെയും വിട്ട്  പോകുന്നതോർക്കുമ്പോൾ സന്തോഷിക്കാനാവുന്നില്ല.

അറിയില്ല ഇനി ഞാനെന്താ ചെയ്യേണ്ടതെന്ന്.

അമ്മയുറങ്ങുന്ന വീടും സ്ഥലവും വിട്ട് മാഷിനും പോകാൻ വിഷമമുണ്ടാകുമെന്നറിയാം. എങ്കിലും വൈകുന്നതും ആപത്താണ്, ചെറിയച്ഛനും അമ്മാവനുമൊന്നും അടങ്ങിയിരിക്കില്ല. മാഷിനെ അയാൾ അപായപ്പെടുത്തുമോ എന്നു ഞാൻ ഭയക്കുന്നു.  കഴിയുന്നതും വേഗത്തിൽ എന്തെങ്കിലും ചെയ്യണം. അവരുടെ കണ്ണെത്താത്ത എവിടെയെങ്കിലും പോകാം.  മാഷിന്റെ തീരുമാനം എന്തുതന്നെയായാലും ഞാൻ ഒപ്പമുണ്ടാകും.

എന്ന്
സാവിത്രി.

പിറ്റേന്ന് പുലർച്ചെ നാലരയുടെ ബസ്സിന് മാഷ് പുറപ്പെട്ടു. തുടർന്നുള്ള മൂന്ന് ദിവസം ആരും  മാഷിനെ കണ്ടതില്ല.  ആ വീട് പുറത്തുനിന്നും താഴിട്ട  നിലയിലായിരുന്നു. ശ്രീദേവിയിൽ നിന്നും മാഷിനെക്കുറിച്ച് അറിയാഞ്ഞ് . സാവിത്രി ഏറെ വിഷമിച്ചു.

പിറ്റേന്ന് ടൈപ്പു പടിക്കാൻ പോകും വഴി  ശ്രീദേവിയെ കാത്ത് മാഷ് നിന്നിരുന്നു.

“ദേവീ…. ഞാനൊരു വീടു നോക്കാൻ പോയതാണ്. കുറച്ചേറെ ദൂരെയാണ് . ഇന്നു രാത്രി ഞങ്ങൾ പോകും. എല്ലാമീ കത്തിലുണ്ട്. നീയിത് സാവിത്രിയെ ഏൽപിക്കണം. “

ശ്രീദേവി ആ കത്തു വാങ്ങി തന്റെ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു.

“ഇനിയെന്നേലും ഞാൻ മാഷേയും സാവിത്രിയേയും കാണുമോ ?”

“അറിയില്ല ദേവീ….. കാണുമായിരിക്കും. നീ സന്തോഷമായിരിക്കണം. കണ്ടില്ലെങ്കിലും ഞങ്ങളുടെ ഈ പ്രിയ സുഹൃത്തിനെ പറ്റി എങ്ങനെയും അന്വേഷിച്ച് അറിയും. എന്നും ഓർക്കും. “

ശ്രീദേവിയുടെ കണ്ണു നിറയുന്നത് കാണാനാവാതെ മാഷ് സ്കൂളിലേക്ക് നടന്നു.

“എന്താണു മാഷേ ഒരു മുന്നറിയിപ്പുമില്ലാതെ ഇത്ര പെട്ടെന്ന് ഒരു രാജിക്കത്ത് ? “

ഹൈസ്കൂൾ എച്ച്. എം രാഘവൻ മാഷാണ്.

”  ഒരു യാത്രയുണ്ട്. “

” അതിന് രാജി വേണോ? മാഷൊരു  ലീവിന് എഴുതി തന്നിട്ട് പൊയ്ക്കൊള്ളൂ….”

“ഇല്ല മാഷേ….. ഇനിയൊരു തിരിച്ചുവരുണ്ടാകില്ല. കുറച്ചുകൂടി നല്ലൊരു ജോലി തരമായിട്ടുണ്ട് . താമസവും ..”

രാഘവൻ മാഷിനോടും മറ്റ് സഹഅധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞ് മാഷ് ഇറങ്ങി.

അന്നു അർധരാത്രിയിൽ മഹേന്ദ്രൻ തമ്പിയുടെ വീട്ടുപടിക്കൽ നിന്നു കുറച്ചു മാറി ഒരു കാറ് വന്നു നിന്നു. നിമിഷങ്ങൾക്കുള്ളിൽ വീടിന്റെ പിൻ വാതിൽ തുറന്നിറങ്ങി സാവിത്രി കാറിനടുത്തേക്ക് വന്നു. ഒപ്പം മഹേന്ദ്രൻ തമ്പിയും, ഭാര്യ മൈദിലിയും ഉണ്ട്. മാഷിന്റെ  കയ്യിൽ സാവിത്രിയുടെ കൈ ചേർത്ത് വെച്ചു കൊണ്ട്. എന്റെ മകളെ പൊന്നുപോലെ നോക്കിക്കോണേ മോനേന്നു പറയുമ്പോൾ തമ്പി കരയുന്നുണ്ടായിരുന്നു .

“നിങ്ങൾ പൊക്കോ…. ആരും കാണണ്ട. ഇവിടെ എല്ലാമൊന്ന് കെട്ട് അടങ്ങുമ്പോൾ ഞാൻ അമ്മയേം കൂട്ടി മോളെ വന്നു കണ്ടു കൊള്ളാം “

അച്ഛനും അമ്മയും ആ മകളെ ചെർത്ത് പുണർന്നു. അവളുടെ നെറുകിൽ ചുബിച്ചു.  മൈദിലി തന്റെ കഴുത്തിൽ കിടന്ന മാല ഊരി മകൾക്ക് നൽകി.

“ഇത് നിനക്കുള്ളതാണ്… മരിക്കും മുന്നേ എന്റെ അമ്മ ചെറുമകൾക്കായ് നൽകിയ വിവാഹ സമ്മാനം. “

സാവിത്രി ആ മാല തന്റെ നെഞ്ചോട് ചേർത്ത് വിങ്ങിപ്പൊട്ടി. 
യാത്ര പറഞ്ഞ് വണ്ടിയിൽ കയറി സഞ്ചരിക്കുമ്പോഴും സാവിത്രിക്കുട്ടി കരയുന്നുണ്ടായിരുന്നു. മാഷ് അവളുടെ കണ്ണു  തുടച്ച്  ആ മുഖം തന്റെ നെഞ്ചോട് അടുപ്പിച്ചു.

പിറ്റേന്ന് തെന്മയം ഗ്രാമം ഉണർന്നത് ആ വാർത്ത കേട്ടായിരുന്നു.

” മംഗലത്തെ സാവിത്രിക്കുട്ടി മാധവൻ മാഷിനൊപ്പം ഒളിച്ചോടിയിരിക്കുന്നു.”

✍️തുടരും .

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 23 )

മേഘ.. , അച്ഛന്റെയും അമ്മയുടേയും മേയ…

തെന്മയത്തെ സർക്കാർ  യു.പി സ്കൂൾ അദ്ധ്യാപകനായ മാധവൻ മാഷിന്  ആദ്യ കാഴ്ചയിൽ തന്നെ സ്ഥലത്തെ പ്രധാനിയായ  മഹേന്ദ്രൻ തമ്പിയുടെ ഏക മകളോട് ഒരു ഭ്രമം തോന്നിയിരുന്നു. എങ്കിലും പണത്തൂക്കത്തിലും ആഠിത്യത്തിലുമുള്ള അന്തരം ബോധ്യമുള്ളതുകൊണ്ട് മാഷത് വെളിവാക്കിയില്ല… എന്നാൽ നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന, ഏവർക്കും പ്രിയങ്കരനും  കാഴ്ചയിൽ സുമുഖനുമായ  ആ ചെറുപ്പക്കാരനോട്  തമ്പിയുടെ മകൾ സാവിത്രിക്ക്  കണ്ടനാൾ മുതൽ പ്രണയമായിരുന്നു. 

സാവിത്രി തന്റെ പഠനം പൂർത്തിയാക്കിയ ശേഷം കിട്ടിയ ജോലിക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വിവാഹ ശേഷം ജോലി ചെയ്തു കൊള്ളാൻ  തമ്പി മകൾക്ക് അനുവാദം നൽകി. എന്നാൽ തമ്പി ചുണ്ടിക്കാണിച്ച വെക്തിയെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്നും. തനിക്ക് മാധവൻ മാഷിനെ ഇഷ്ടമാണെന്നും സാവിത്രി  തുറന്നു പറഞ്ഞു.

അന്നു രാത്രി കാവിലെ ഉത്സവം കണ്ടു മടങ്ങവെ തന്റെ നേർക്കുണ്ടായ ആക്രമണത്തിനിടയിൽ സാവിത്രിയുടെ ചെറിയച്ഛൻ നരേന്ദ്രൻ തമ്പിയുടെ അടി വന്നു പതിച്ചത്  മാധവന്റെ തലയിലാണ്.

ബോധം മറയും മുൻപ് സാവിത്രിക്കുട്ടിക്ക് തന്നോട് പ്രണയമാണെന്ന് തിരിച്ചറിഞ്ഞത് മാധവന് വിശ്വസിക്കാനായില്ല.

മൂന്നു ദിവസം മാഷ് ആശുപത്രിയിൽ കഴിച്ചു കൂട്ടി. ഈ മൂന്നു ദിവസവും പതിവായി കാണാറുള്ള സ്ഥലങ്ങളിൽ  മാധവൻ മാഷിനെ കാണാതെ വന്നപ്പോൾ സാവിത്രി തന്റെ അച്ഛനെ സംശയിക്കാതിരുന്നില്ല.  മാത്രമല്ല അന്വേഷിച്ചപ്പോൾ അദ്ധേഹം ആശുപത്രിയിലാണെന്ന് അയൽക്കാർ  പറഞ്ഞറിഞ്ഞു.  എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരെത്തും പിടിയുമില്ല. പക്ഷേ അതു കൂടി കേട്ടപ്പോൾ സാവിത്രിയിലെ സംശയം സത്യമാണെന്നവൾക്ക് ബോധ്യമായി.

നരേന്ദ്രൻ തമ്പിയുടെയും മഹേന്ദ്രൻ തമ്പിയുടേയും രഹസ്യം സൂഷിപ്പുകാരൻ ദിവാകരനെ സാവിത്രിയും കൂട്ടരും ചേർന്ന് നന്നേ ഒന്ന് ഭയപ്പെടുത്തി. അയാൾ അറിയുന്ന സത്യങ്ങളെല്ലാം വിളിച്ചു പറഞ്ഞു.  ചെറിയച്ഛനാണ് ഇതിനു പിന്നിലെന്ന് ഉറപ്പായതും സാവിത്രി  അച്ഛനോടും ചെറിയച്ഛനോടും ഇതേ പറ്റി സംസാരിക്കാൻ മുതിർന്നു. എന്നാൽ അത് അവരിലെ പകയും പ്രതികാരവും കൂട്ടാനേ സാധ്യതയുള്ളൂ എന്ന് മനസ്സിലാക്കി. അവൾ മൗനം പാലിച്ചു.

പിറ്റേന്ന് വീട്ടിൽ ആരും ഇല്ലാത്ത തക്കത്തിന് സാവിത്രി മാധവൻ മാഷിനെ കാണാൻ പുറപ്പെട്ടു.

തന്റെ അമ്മയുടെ മരണശേഷം ആ വീട്ടിൽ മാധവൻ മാഷ് തനിച്ചായിരുന്നു താമസം.  അയൽക്കാരും ചില അടുത്ത സുഹൃത്തുക്കളുമല്ലാതെ ബന്ധുക്കളായ് മറ്റാരുമുണ്ടായിരുന്നില്ല മാഷിന്.

സാവിത്രി ചെല്ലുമ്പോൾ വെച്ചുകെട്ടിയ കയ്യുമായ് ഉച്ചയ്ക്ക് കഞ്ഞി വെയ്ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. സാവിത്രിക്കുട്ടിയെ കണ്ടതും കയറിയിരിക്കാൻ ആവശ്യപ്പെട്ട് ചായയെടുക്കാമെന്ന് പറഞ്ഞ് മാഷ് അടുക്കളയിലേക്ക് പോയി. തൊട്ടു പിന്നാലെ സാവിത്രയും വെച്ചു പിടിച്ചു.

” മാഷിനെന്നെ ചായ കുടിപ്പിച്ചേ മതിയാക്കുള്ളൂ എന്നാണേൽ ഞാനിടാം ചായ. “

അടുക്കളയിൽ സാവിത്രിയെ കണ്ടതും മാഷ് ആകെ പരിഭ്രാന്തനായി.

“എന്താ സാവിത്രിക്കുട്ടി ഇത് ?, ആരെങ്കിലും കണ്ടാലുള്ള അവസ്ഥ എന്താകും ? മംഗലത്തെ കുട്ടി ഈ കുടിലിന്റെ പിന്നാമ്പുറത്തോ…. താൻ ഉമ്മറത്തേക്ക് ഇരിക്ക് ഞാൻ ചായ എടുക്കാം. “

മാഷ് ചൂടുപാറുന്ന ചായക്കപ്പ് സാവിത്രിക്ക് നേരേ നീട്ടിയിട്ട് ഉമ്മറത്തേക്ക് നടന്നു. പിന്നാലെ സാവിത്രിയും.

” വേഗം കുടിച്ചിട്ട് ആരേലും കാണും മുന്നേ വീട്ടിലേക്ക്  പൊക്കോളൂ “

“മാഷ് എന്തിനാ ഭയപ്പെടുന്നത്? മാഷിന് എന്താ പറ്റിയെന്ന് അറിയാനല്ലേ ഞാൻ ഓടി വന്നത്. ആ എന്നെ എന്തിനാ അങ്ങ് ആട്ടി ഓടിക്കുന്നെ ? “

“എനിക്കെന്താ സംഭവിച്ചേന്ന് അറിയില്ലേ തനിക്ക് ?”

മാഷിന്റെ മുഖം കോപം കൊണ്ടു ചുവന്നു.

“മാഷേ…. ഞാൻ, എനിക്കിഷ്ടാ…. മാഷിനും എന്നെ ഇഷ്ടാണെന്ന് കരുതിയാ ഞാൻ അച്ഛനോട് അങ്ങനൊക്കെ പറഞ്ഞത് മാഷെന്നോട് ക്ഷമിക്കണം. എന്നോട് ദേഷ്യം തോന്നരുത്. “

സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു .

“അയ്യേ…. എന്താ കുട്ടീ ഇത്. എനിക്ക് തന്നോട് ദേഷ്യം ഒന്നും ഇല്ല. താൻ കരയാതിരിക്കൂ….”

“മാഷിന് എന്നെ ഇഷ്ടമല്ലേ ?”

” മംഗലത്തെ സാവിത്രി മിടുക്കിയല്ലേ….. ഇവിടെ ആർക്കാ തന്നെ ഇഷ്ടമല്ലാത്തെ ?…. എനിക്കും ഇഷ്ടമാണ്. പക്ഷേ അത് താൻ കരുതുന്ന ഒരർത്ഥത്തിലുള്ള ഇഷ്ടമല്ല.”

“എന്തേ മാഷിന് എന്നെ വിവാഹം കഴിക്കാൻ സാധിക്കില്ലേ?”

മാധവൻ മാഷ് ചെറു ചിരിയോടെ പറഞ്ഞു.

“എന്റെ സാവിത്രിക്കുട്ടീ….. ആനയും ഉറുമ്പും ചങ്ങാതിമാരാവും….. എന്നാൽ ഇണകളാകുന്നത് ചിന്തിക്കാൻ കഴിയുന്ന കാര്യമാണോ ?”

” മാഷെന്നെ പറഞ്ഞു തിരുത്താൻ നിൽക്കണ്ട…. നല്ലതുപോലെ ആലോചിച്ച് എടുത്ത തീരുമാനമാണിത്. എനിക്ക് പണമോ പത്രാസ്സോ വേണ്ട.. മാഷിന്റെ ഭാര്യയായി…, ഇവുടുത്തെ കുട്ടികളുടെ അമ്മയായി കഴിഞ്ഞാൽ മതി. “

മാഷ് മറുപടി എന്തെങ്കിലും പറയും മുൻപേ കയ്യിലിരുന്ന ചായ ഗ്ലാസ്സ് ഉമ്മറത്തിണ്ണയിലേക്ക് വെച്ചിട്ട് സാവിത്രി മുറ്റത്തേക്ക് ഇറങ്ങി നടന്നു.

പിന്നീടങ്ങോട്ട് ഊണിലും ഉറക്കത്തിലും സാവിത്രിയായി മാധവൻ മാഷിന്റെ ചിന്തയിൽ മുഴുവൻ .

പിന്നെ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം സ്കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ച് മാഷ് സാവിത്രിയെ കണ്ടിരുന്നു.  കവലയിലെ കംപ്യൂട്ടർ സെന്ററിൽ ടൈപ്പ് പഠിക്കാൻ പോകുകയായിരുന്നു സാവിത്രി.

“മാഷേ…. എങ്ങനെ ഉണ്ട് ഇപ്പൊ ?”

” സാരമായിട്ട് ഒന്നുമില്ല. “

സാവിത്രി തന്റെ പുസ്തകത്തിനിടയിൽ നിന്നും ഒരു കടലസ്സെടുത്ത് മാഷിനു നേരേ നീട്ടി.

“മറുപടി തരണം .”

വാങ്ങാൻ മടിച്ചു നിന്ന മാഷിന്റെ ഷർട്ടിനു പോക്കറ്റിലേക്ക് അത് തിരുകി വെച്ചിട്ട് അവൾ ചെറു ചിരിയോടെ ഓടി നടന്നു.

മാഷ്  കത്ത് തുറന്നു നോക്കിയില്ല. തന്റെ മനസ്സ് കൈവിട്ടു പോകുമോ എന്ന ഭയം മാഷിനെ വല്ലാതെ അലട്ടി.

അന്നു വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാഷിനെ കാണാൻ സാവിത്രിയുടെ ഒരു സുഹ്യത്ത് വഴിയിൽ കാത്തു നിൽപ്പുണ്ടായിരുന്നു.

“മാഷേ….. ഞാൻ ശ്രീദേവി. സാവിത്രി എന്റെ ചെറുപ്പം മുതലുള്ള സുഹൃത്താണ്. എന്റെ ഈ വരവ് സാവിത്രിക്ക് അറിയില്ല. മാഷിനെ അവൾ  കുറച്ചേറെ വർഷങ്ങളായി സ്നേഹിക്കുന്നു. നേരിൽ കാണുമ്പോഴുള്ള മാഷിന്റെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവളോടൊരു ഇഷ്ടക്കുറവുള്ളതായ് തോന്നിയിരുന്നില്ല. ഒന്നു പറഞ്ഞാൽ അവളുടെ ഉള്ളിലെ സ്നേഹം ഇത്രകണ്ട് പടർന്നു പന്തലിച്ച് പ്രണയത്തിലെത്തിനിൽക്കാൻ ഞാനും കാരണക്കാരിയാണ്. അവളുടെ ആശകളെ സ്വപ്നങ്ങളെ ഊതിപ്പെരുപ്പിച്ചതിൽ എനിക്കും പങ്കുണ്ട്. മാഷ് ക്ഷമിക്കണം. സാവിത്രിക്ക് മറുപടി എഴുതുമ്പോൾ അവളെ ഇഷ്ടമല്ലെന്നു മാത്രം പറയരുത്.  “

മാഷ് മറുപടി പറഞ്ഞില്ല. മുന്നോട്ട് നടന്നു. വീട്ടിലെത്തി പല ജോലിത്തിരക്കുകളിൽ മുഴുകുമ്പോഴും  സാവിത്രിയും ആ കത്തും മാത്രമായിരുന്നു മാഷിന്റെ നെഞ്ചിൽ. രാത്രിയിൽ ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മാഷിന് ഉറക്കം വന്നിരുന്നില്ല.

ഒടുവിൽ ക്ഷമ നശിച്ച് ആ കത്തിനുള്ളിൽ എന്താണെന്നറിയണമെന്ന് മാഷ് തീരുമാനിച്ചു.  റാന്തൽ വിളക്കിനു ചുവട്ടിൽ ഇരുന്ന് കയ്യിലെ കത്ത് തിരിച്ചും മറിച്ചും നോക്കി.  ‘ഒന്നുമില്ല’

വെറും വെള്ളക്കടലാസ്സ് .

‘പിന്നെ എന്തിനാവും നിർബന്ധപൂർവ്വം അവളിതു തന്നെ ഏൽപ്പിച്ചത് ‘.

ഈ വെള്ളക്കടലാസ്സ് കവർന്നെടുത്തത് എന്റെ ഒരു ദിവസത്തെ മുഴുവൻ ചിന്തകളെയാണ്. സമയത്തെയാണ്. എന്റെ മയക്കത്തെയാണ്.  മാഷിന് തന്നോട് തന്നെ കൗതുകം തോന്നി.

എന്താണ് താനിതിൽ പ്രതീക്ഷിച്ചത്? ഒരു പ്രണയാഭ്യർത്ഥന. ; ഒരു പക്ഷേ ഇതിൽ അപ്രകാരം എഴുതിയിരുന്നെങ്കിൽ താനെന്തു മറുപടി എഴുതുമായിരുന്നു ? സാവിത്രിയോട് എനിക്ക് പ്രണയമാണോ? ഇല്ല…. അതെങ്ങനെ ശരിയാകും. മംഗലം തറവാടിന്റെ തൊഴുത്തിൽ പോലും ഒരു സ്ഥാനമാഗ്രഹിക്കാൻ യോഗ്യതയില്ലാത്തവനാണ് താൻ . പിന്നെ പിന്നെ എന്താണ് തനിക്ക് സംഭവിക്കുന്നത്.

മാഷ് ആകെ ചിന്താ കുഴപ്പത്തിലായി.

ആ രാത്രി വെളുപ്പിക്കാൻ മാഷ് നന്നേ പാടുപെട്ടു.

പിറ്റേന്ന്…. തന്റെ വഴിയിൽ അതേ സ്ഥലത്ത് സാവിത്രി സുഹൃത്ത് ശ്രീദേവിക്കൊപ്പം തന്നെ കാത്തു നിൽക്കുന്നു.

മാഷ് നടന്ന് അടുത്തതും സാവിത്രി ചോദിച്ചു.


“മാഷേ….. എനിക്കുള്ള മറുപടി..”

മാഷ് ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി.

‘ അരുത് അവളെ വിഷമിപ്പിക്കരുത് ‘  ശ്രീദേവിയുടെ കണ്ണുകൾ പുലമ്പുന്നു.

മാഷ് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അതേ കടലാസ്സു കഷ്ണം തന്നെ എടുത്ത് ശ്രീദേവിക്ക് നേരേ നീട്ടി.

“സുഹൃത്തിനെ പറഞ്ഞു മനസ്സിലാക്കൂ. “

അതു കേട്ടതും മാഷിന്റെ മറുപടി സാവിത്രിയെ വിഷമിപ്പിക്കുന്നതാണെന്ന് ശ്രീദേവിക്ക് ബോധ്യമായി.

വെറുമൊരു കടലാസ്സു നൽകി താൻ പറ്റിച്ചെന്നു കരുതി ദേഷ്യത്തിലാവും  മാഷ് അങ്ങനെ പറഞ്ഞത്.  വെറുമൊരു വെള്ളക്കടലാസ്സല്ല തന്റെ മനസ്സായിരുന്നു അതിൽ എന്ന് സാവിത്രി നൂറാവർത്തി പറയാതെ പറഞ്ഞു. 

സാവിത്രിയെ ഒന്നു  മുഖമുയർത്തി നോക്കിയ ശേഷം മാഷ് ധൃതിയിൽ അവരെ കടന്നുപോയി.

ശ്രീദേവിയുടെ കയ്യിൽ നിന്നും ആ കടലാസ്സ് തട്ടിപ്പറിച്ച് . സാവിത്രി മുന്നോട്ട് നടന്നു. ഒപ്പം അത് തുറന്നു നോക്കാനും അവൾ മറന്നില്ല.

“ഈ വെള്ളക്കടലാസ്സിൽ ഒളിപ്പിച്ച തന്റെ മനസ്സ്  വായിച്ചു കഴിയുമ്പോൾ എനിക്കും തന്നോട് പ്രണയമാണെന്നത് ഞാൻ തിരിച്ചറിയുന്നു. “

സാവിത്രി ഒരു നിമിഷം സ്തബ്ധയായി നിന്നു. തന്റെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാനായില്ല. ശ്രീദേവിയുടെ കയ്യും പിടിച്ച്  വലിച്ച്  വേഗത്തിൽ തിരികെ നടന്നു.

കാര്യമറിയതെ കുഴങ്ങിയ ശ്രീദേവിക്കു നേരേ അവളാ കടലാസ്സു കഷ്ണം നീട്ടിപ്പിടിച്ചു.

കടത്ത് കടന്ന് പോകുന്ന മാഷിനെ അവർ പാലത്തിൽ നിന്നു കണ്ടു. തന്നെ നോക്കി തിളങ്ങുന്ന കണ്ണുകളുമായ് നിൽക്കുന്ന  സാവിത്രിയെ കണ്ടതും മാഷ് ഊഹിച്ചു.

“അതെ…. വേണ്ടാ വേണ്ടാ എന്നായിരം വട്ടം പറഞ്ഞിട്ടും….  ആ പേന എന്നെ ചതിച്ചതാ. “

പുഞ്ചിരിയോടെ മാഷ് നെടുവീർപ്പിട്ടു.

✍️തുടരും .

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 22 )

ദിയയുടെ മുറിക്കുള്ളിൽ പുസ്തകങ്ങളുടെ വലിയൊരു ശേഖരം മേഘ കണ്ടു. എന്തു ഭംഗിയിലാണ് ഓരോന്നും അടുക്കി വച്ചിരിക്കുന്നത്. ഒരു വീടിനുള്ളിൽ ഒളിപ്പിച്ച മറ്റൊരു ലോകം കണ്ടതു പോലെ ആ മുറിക്കുള്ളിൽ ഉടനീളം അവൾ കണ്ണോടിച്ചു.


ചുമർച്ചിത്രങ്ങളും,
ബാൽക്കണിലെ ചെറു ചെടികളും, പൂക്കും നിറങ്ങളും കൊണ്ട് മനോഹരമായൊരിടം.

“മേഘാ…… “
ദിയയുടെ വിളിക്ക് പിൻ തിരിഞ്ഞു നോക്കുമ്പോൾ തന്റെ മുന്നിലേക്ക്  ഛായാപടങ്ങളടങ്ങിയ ഒരു ഓർമ്മ പുസ്തകമാണ് അവൾ നീട്ടിയത്.

മുറിയുടെ ഒരു കോണിൽ നിലത്തിരിക്കാവുന്ന വിധത്തിൽ രണ്ടു മൂന്ന് കാറ്റു നിറച്ച തലയിണകൾ നിരത്തി ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. മേഘയെ അവിടേക്ക് ഇരിക്കാൻ അജു ക്ഷണിച്ചു.

മേഘ ആ പുസ്തകത്തിന്റെ താളു മറിക്കുമ്പോൾ, ഓരോ ചിത്രങ്ങൾക്കു പിന്നിലും മധുരിക്കുന്ന കുന്നോളം ഓർമ്മകൾ പറഞ്ഞു തീർക്കുവാൻ ദിയയും അജുവും മത്സരിക്കുന്നുണ്ട്.

ഇടയിലൊരു താളുമറിയുമ്പോൾ ദിയ പെട്ടെന്ന് നിശബ്ദയായ്. അതിൽ അജുവിനും ദിയക്കു മിടയിൽ കണ്ടൊരു വ്യക്തിയെ അജു മേഘയ്ക്ക് പരിജയപ്പെടുത്തി.

“ഇതാണ് ശ്രീ. “

എന്തോ മനസ്സിലാക്കിയ തരത്തിൽ മറ്റെന്തോ ചിന്തയിലേക്ക്  ആഴ്ന്നിറങ്ങാൻ തുടങ്ങിയ  ദിയയെ നോക്കിയ ശേഷം മേഘ ആ പുസ്തകം അടച്ചു.

“ആഹ് ഇനിയെന്നും ഞാനിവിടെക്കെ തന്നെ കാണുമല്ലോ…… ബാക്കി കഥ പിന്നെ കേൾക്കാം.”

മേഘയിലെ പ്രവർത്തി അജുവിന് ആശ്വാസം പകർന്നു. മേഘ എഴുന്നേറ്റ് ദിയയുടെ പുസ്ത കൂട്ടങ്ങൾക്ക് അരികിലേക്ക് നടന്നു. അതിലൊരെണ്ണം കയ്യിലെടുത്തവൾ ദിയക്ക് നേരേ തിരിഞ്ഞു.

” ദിയാ……. താൻ ഈ പുസ്തകം വായിച്ചിട്ടുണ്ടോ ?”

തന്റെ ചിന്തകളിൽ നിന്നുണർന്നവൾ മേഘയുടെ കയ്യിലെ പുസ്തകത്തിലേക്ക് നോട്ടമെറിഞ്ഞു.

“ഉവ്വ് “

” ഞാനും വായിച്ചിട്ടുണ്ട്.” 

കഥയെയും,  കഥാകാരനെയും, കഥാപാത്രങ്ങളെയും പറ്റി മേഘ വാചാലയായി. ആ പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ തനിക്കുണ്ടായ മനോഭാവങ്ങളെ അവൾ അക്കമിട്ടെണ്ണി പറഞ്ഞു. ദിയയും തനിക്കേറെ പ്രിയപ്പെട്ട പുസ്തത്തെ കുറിച്ച് കേൾക്കുവാനും അതിനെ വർണ്ണിച്ച് ഏറെ സംസാരിക്കുവാനും തുടങ്ങി.

നല്ല നല്ല എഴുത്തുകാരും ,  കൃതികളുമായി അവർക്കിടയിലെ സംസാര വിഷയം. ദിയ തന്റെ ഷെൽഫിൽ നിന്നും മറ്റൊരു പുസ്തകം കയ്യിലെടുത്തു.

“മേഘാ താനിത് വായിച്ചിട്ടുണ്ടോ ?”

“ഇല്ലെടാ….”

” ഇതെന്റെ ഇരുപതാം പിറന്നാളിന് ലണ്ടനിൽ നിന്നീ അജു അയച്ചു തന്നതാണ്. അവനും വായിച്ചു കാണില്ല.., അല്ലേ അജൂ ?”

“ഞാനിതന്ന് ഓൺലൈൻ റിവ്യൂ കണ്ട് നിനക്കായ് വാങ്ങിയതാണ്. വായിക്കണമെന്ന് തോന്നിയിരുന്നു എന്നാൽ അതിനുള്ള സമയം കണ്ടെത്തിയിരുന്നില്ല എന്നത് സത്യം. “

ദിയ ചിരിച്ചു.
“ഞാനീ ജീവിതത്തിൽ ഇന്നുവരെ വായിച്ചതിൽ നിന്നും എനിക്കേറെ പ്രിയപ്പെട്ടതാണ് ഈ പുസ്തകം. “

ദിയ അത് മേഘയ്ക്ക് നേരേ നീട്ടി.

“മേഘാ…. താനിത് വായിച്ച് അഭിപ്രായം അറിയിക്കണോട്ടോ.. തന്റെ വായന കഴിഞ്ഞ് അതീ മടിയനെ ഏൽപ്പിക്കൂ…. അജൂ… നീയും സമയം കണ്ടെത്തി വായിച്ചേ മതിയാവുള്ളൂ…. ഇതെന്റെ നിർബന്ധമാണെന്ന് കൂട്ടിക്കോളൂ….. നീ സമ്മാനിച്ച പുസ്തകത്തിന്റെ വെളിച്ചം നിന്റെ ജീവിത്തിലും ഉണ്ടാവട്ടെ .”

” തീർച്ചയായും ദിയാ….”
മേഘ സന്തോഷത്തോടെ ആ പുസ്തകം നെഞ്ചോട് ചേർക്കുമ്പോൾ അജു തെല്ലും കുറുമ്പോടെ ദിയയെ നോക്കി കണ്ണു ചിമ്മി.

ദിയ മുന്നിലേക്ക് നടന്ന് അവന്റെ ചെവിക്കു പിടിച്ചു മുറുക്കി .

” മടിയൻ”

“ആ…….. ഹ് വായിച്ചോളാമേ……” അജു വേദനയാൽ അലറി .

“അങ്ങനെ  എനിക്ക് വേണ്ടി നീ വായിക്കണ്ട .” ദിയ പരിഭവം നടിച്ചു.

” പെണങ്ങല്ലേടീ….. നീ എടുത്തു തന്നതിൽ ഏതേലും ഞാൻ വായിക്കാതിരുന്നിട്ടുണ്ടോ…?? നീ സമ്മാനിച്ചതു മാത്രമല്ലേ ഞാനീ ജീവിതത്തിൽ വായിച്ചിട്ടുള്ളൂ…… പിന്നെന്തിനാ മൂപ്പേട ദിയക്കുട്ടിക്ക് ഈ പരിഭവം.”

തന്നെ നോക്കി മുപ്പത്തിരണ്ടു പല്ലും കാട്ടി ചിരിച്ച ദിയയുടെ മുടിക്ക് പിടിച്ച് അജു വലിച്ചു. ദിയയും വിട്ടു കൊടുത്തില്ല.. അവളുടെ ഇരു കരങ്ങളാലും അവളവന്റെ ചീകി മിനുക്കിയ മുടിയിഴകൾ അലങ്കോലമാക്കി.

അവരുടെ കുറുമ്പും തല്ലു കൂടലും മേഘയും ഒരുപാട് ആസ്വദിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ദിയ  മേഘയോട് സംസാരിക്കുവാൻ ആവശ്യപ്പെട്ട് അജുവിനെ കണ്ണു കാണിച്ചു. ശേഷം എഴുന്നേറ്റ്  ചെന്ന് തന്റെ ഫോണിലെ ഇഷ്ട ഗാനങ്ങളുടെ പട്ടിക തിരഞ്ഞെടുത്ത്  അത് സ്പീക്കറുമായ് കണക്ട് ചെയ്തു.  ആ മുറിക്കുള്ളിലായ് മാത്രം കേൾക്കാൻ തക്കവണ്ണം അവളതിന്റെ ശബ്ദം ക്രമീകരിച്ചു.

“വെള്ളാം കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം…
ഉള്ളിൻ ഉള്ളിൽ താലോലിക്കാം
..എന്നെന്നും..
എന്തേ പോരാത്തൂ…….
വാവേ വാ വാച്ചീ…..”

പാട്ടിനൊപ്പം മേഘയുടെ വിരലുകൾ താളം പിടിച്ചു…  ദിയ നിന്നിരുന്നതിനു നേരേ മുന്നിലെ ചുമരിൽ ഒരു വയലിൻ തൂക്കിയിരുന്നു. ദിയ മെല്ലെ ആ തന്ത്രികളിൽ തൊട്ടു. ആ വയലിൻ കയ്യിലെടുത്ത് പൊടി തുടച്ച് അവൾ തന്റെ മാറോട് ചേർത്തു. കണ്ണുകളടച്ച് അൽപ നേരം ശാന്തമായ്  ആ പാട്ടിലെ വരികൾക്കൊപ്പം സഞ്ചരിച്ച ശേഷം വലം കയ്യിലെ ബോ ആ  തന്ത്രികളോടു ചേർത്തു..  അവളുടെ ചുണ്ടുകൾക്കൊപ്പം പാട്ടിനൊപ്പം ആ വയലിനും പാടി.

    ” തിത്തെയ് തിത്തെയ്
നൃത്തം വെയ്ക്കുംപൂന്തെന്നൽ…..
മുത്തം വെയ്ക്കാൻ
എത്തുന്നുണ്ടീ പല്ലക്കിൽ….
എന്തേ തുള്ളാത്തൂ……
വാവേ വാവാച്ചീ…….”

ഏറെ നാൾക്ക് ശേഷം ആ മുറിക്കുള്ളിൽ ദിയയുടെ വയലിൻ നാദം മുഴങ്ങിക്കേട്ടു.  ദിയയെ ആശ്ചര്യത്തോടെ നോക്കി ഇരിക്കുന്നതിനിടയിൽ അവൾ ഏൽപ്പിച്ച കാര്യം അജു മറന്നു.
ആ പാട്ട് അവസാനിച്ച് മറ്റൊന്നു തുടങ്ങിയപ്പോഴേക്കും ദിയ തന്റെ വയലിൻ തിരികെ ആ ചുമരിൽ വെച്ചു. താഴെ അടുത്തായ് ഇരുന്ന ചിലങ്കയിലൂടെയവൾ വിരലോടിച്ചു. നഷ്ടപ്പെടുത്തിയതെന്തൊക്കെയോ തിരിച്ചു പിടിക്കണമെന്നു മനസ്സിലുറപ്പിച്ച് തിരിഞ്ഞു നോക്കുമ്പോൾ തന്നെ തന്നെ നോക്കിയിരിക്കുന്ന അജുവിനെയും മേഘയേയുമാണ് കണ്ടത്.

“എന്തേ രണ്ടാളും ഇങ്ങനെ നോക്കുന്നേ?”

നീ പറഞ്ഞു കഴിഞ്ഞോ ? എന്ന് ദിയ കണ്ണുകൾ കൊണ്ട് ആഗ്യം കാട്ടി. ഇല്ലാ എന്നത് അവന്റെ മൗനത്തിൽ നിന്നവൾക്ക് വ്യക്തമായി. ദിയ  നടന്ന് അജുവിന്റെ അടുക്കൽ വന്നിരുന്നു.

“മേഘാ…… ഇവനേതായാലും ചോദിക്കാൻ പോണില്ല. യാതൊരു വിധ ഒളിയും മറയും ഇല്ലാതെ ഞാൻ തന്നോടൊരു കാര്യം ചോദിക്കട്ടെ………  തനിക്ക് ഞാനീ മൂപ്പയെ കെട്ടിച്ചു തരട്ടെ ? ഇഷ്ടാണോ മേഘയ്ക്ക്.?”

മേഘ ചിരിച്ചു.

” താഴെ വെച്ച് അജു നോക്കുന്നതു കണ്ടപ്പോഴേ ഈ ചോദ്യം ഞാൻ ഊഹിച്ചു..”

“മേഘാ…… എനിക്ക് ഇഷടായി…. എന്നാലത് അസ്തിക്ക് പിടിച്ച പ്രേമോന്നും അല്ല. എന്റെ മനസ്സിലിട്ട് കുഴപ്പിച്ച് ഈ ഒരു ഇഷ്ടത്തെ പല തലങ്ങളിലേക്ക് ഉയർത്തും മുൻപ് തന്റെ ഭാഗം അറിഞ്ഞാൽ കൊളളാമെന്നുണ്ട്. “

“അജൂ….. ഞാനും വളച്ചു കെട്ടുന്നില്ല.  തന്നെ ആർക്കാ ഇഷ്ടാവാത്തെ……  താനീ ദിയയെയും ദേവീമ്മയേയും ദിയാമ്മയെയും ഒക്കെ പൊന്നു പോലെ നോക്കുന്നില്ലേ….. വാനോളം സ്നേഹിക്കണില്ലേ അപ്പൊ പിന്നെ തന്റെ ഭാര്യയായി വരുന്നവളെ എപ്രകാരം .നോക്കുമെന്നതും വ്യക്തമാണ്….  പക്ഷേ തന്റെ ഈ സ്നേഹവും ബഹുമാനവും എല്ലാം എന്നെ പറ്റിയും എന്റെ കുടുംബത്തെ പറ്റിയും അറിയുന്നതോടെ ഇല്ലാതാവും. “

” ഏയ്….. താൻ ആയിരുന്ന അവസ്ഥയിൽ എനിക്ക് തന്നെ സ്നേഹിക്കാൻ കഴിയും മേഘാ……”

” ഇല്ലാ അജൂ….. നിങ്ങളുടെ ആരുടെയും സ്നേഹത്തിന് ഞാൻ അർഹയല്ല…. തന്റെ പ്രണയം അനുഭവിക്കാൻ ഞാൻ അയോഗ്യയാണ്. “

“മേഘാ……. “
ദിയയാണ്. മേഘ മുഖമുയർത്തി അവളെ നോക്കി.

” താൻ പറഞ്ഞ്തിൽ നിന്നും തന്നെ അടുത്തറിഞ്ഞതിൽ നിന്നും ഞാനൊന്നു പറഞ്ഞോട്ടെ…. അജുവിനെ എനിക്ക് ചെറുപ്പം മുതലേ അറിയുന്നതാണ്. മറ്റാരെക്കാളും നന്നായ് അവനു നിന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുമെന്നതിൽ എനിക്ക് ഉറപ്പുണ്ട്. “

” ഞാൻ പറഞ്ഞതിനു പുറമേ പറയാത്തതും താൻ അറിയാത്തതുമായ് ധാരാളമുണ്ട് ദിയാ…… അതൊക്കെ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പാണ്……”

” കഴിയുമെങ്കിൽ ഒക്കെ തുറന്നു പറയാൻ ശ്രമിക്കൂ മേഘാ…..  കേട്ട് കഴിഞ്ഞ് അജുവിന് വ്യക്തമായൊരു തീരുമാനം എടുക്കാമല്ലോ…..”

“മ് പറയാം….. ഇന്നുവരെ ഞാനാരോടും കൂട്ടു കൂടിയിട്ടില്ല…. ഇങ്ങോട്ടു മിണ്ടി വന്നവർ പോലും ഒക്കെ അറിയുമ്പോൾ  എന്നെ ഒറ്റപ്പെടുത്താറാണ് പതിവ്. ദിയാ….. നിങ്ങളുടെ സൗഹൃദവും എനിക്ക് നഷ്ടമാകുമോ എന്നു ഞാൻ ഭയക്കുന്നു. “

മേഘയുടെ കണ്ണുകൾ നിറഞ്ഞു.

“എന്താ മേഘാ ഇത്….. താനാഗ്രഹിക്കുന്നില്ലെങ്കിൽ വേണ്ട… ഞങ്ങളൊരിക്കലും നിർബന്ധിക്കില്ല. പിന്നെ ഞങ്ങൾ ഇഷ്ടപ്പെട്ട , കൂട്ടു കൂടിയ ഈ മേഘയെ  പിരിയാൻ ഞങ്ങൾ തയാറല്ല…. അതിനി തന്റെ പാസ്റ്റിന്റെയോ  പ്രസന്റിന്റെയോ പേരിൽ ആയാൽപ്പോലും . “

ദിയ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” എല്ലാം പറയാം ദിയാ….. എന്നെ മനസ്സിലാക്കാൻ നിങ്ങൾ തയാറാകുമെന്ന് എനിക്ക് അറിയാം. പിന്നെ മനസ്സിലുള്ളതൊക്കെ അഴുക്കു ചാലു പോലെ കെട്ടിക്കിടന്നിട്ട് എന്താ കാര്യം…. ഒഴുക്കുണ്ടാവുമ്പോഴല്ലേ  വെള്ളം തെളിഞ്ഞതാവുള്ളൂ….”

മേഘ തന്റെ കഥയിലേക്ക്…….
അല്ല തന്റെ ജീവിതത്തിലേക്ക് കടന്നു. അജുവും ദിയയും അവളെ കേൾക്കാൻ കാതും മനസ്സും കൊടുത്തു.

അവർക്കിടയിലുണ്ടായ മൗനത്തിനു പിന്നിൽ ആ മുറിയിലെങ്ങും കാറ്റിനൊപ്പം ഒരു പാട്ടും ഒഴുകി നടന്നു.

“പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ…) “

( വായനക്കാർക്ക്…., ഇനി ഒരൽപ ദൂരം നമുക്ക് മേഘയുടെ ഒപ്പം സഞ്ചരിക്കാം…. അജുവിനും, ദിയയ്ക്കും ഒപ്പം അവൾക്കായ് കാതോർക്കാം ).

✍️തുടരും.

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 21)

അന്നു വൈകുന്നേരം  കല്ലോട്ട് കടവ് പാലം കടന്നുള്ള ജംഗ്‌ഷനിൽ മൂന്നു നാല്പ്പത്തി അഞ്ചിന്റെ ബസ്സു വന്നു നിന്നപ്പോൾ അജുവിന്റെ കണ്ണുകൾ മേഘയെ പരതി…

“ഹേയ് അജൂ….”

“മേഘാ…..  വരൂ…. ഈ സ്ഥലം നേരത്തേ അറിയുവോ ? “

” ഉവ്വ്…   ഇവിടൊക്കെ ഞാൻ  മുൻപ് അച്ഛന്റെ കൂടെ വന്നിട്ടുണ്ട്… “

” ആഹാ…  നടക്കാനാണേൽ വീട്ടിലേക്ക് ദൂരം ലേശം കൂടുതലുണ്ട്. ഒരു ഓട്ടോ പറയട്ടെ?”

“പിന്നെന്തിനാ താനീ ശകടത്തിൽ എന്നെ കൂട്ടാൻ വന്നെ ?”

“അല്ല തനിക്ക് എന്റെ ബൈക്കിനു പിന്നിൽ കയറുന്നതിൽ  ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് ഞാൻ……”

” ഏയ് അതെന്താ മാഷേ…… എനിക്കെന്ത് ബുദ്ധിമുട്ട്? പിന്നെ ആടിനെ പട്ടിയാക്കുന്ന ചില നാട്ടുകാരെ ഭയന്നാണ് താനങ്ങനെ പറഞ്ഞതെങ്കിൽ ….. അങ്ങനൊരു ഭയം എന്റെ നിഘണ്ടുവിലില്ലാട്ടോ…. അജൂന് പേടിയുണ്ടോ ? “

“ഏയ്…… താൻ കയറിക്കോ…. “

അജു ബൈക്ക് സ്റ്റാർട്ട് ചെയ്ത് മേഘയെ തന്റെ പിന്നിലിരുത്തി.

ആ ബൈക്ക് ഓടി വീട്ടുപടിക്കൽ എത്തും മൂന്നേ തന്നെ ചൂടോടെ ആ വാർത്ത ദിയയുടെ  വാതിൽക്കൽ വന്നു മുട്ടി.

“ആഹ് ദേവ്യേ……. അന്റെ  മോനൊരു പെണ്ണിനേം കൊണ്ട് ചുറ്റണ കണ്ടല്ലാ…… ഇനി ഓളെ വിളിച്ചോണ്ട് വരാനാണോ ഓൻ ലണ്ടനീന്ന് അന്നേം കൊണ്ട് പറന്ന് പോന്നത് ?”

ഇത് കതീസുമ്മയാണ്. നാട്ടിലെ പ്രധാന പത്രക്കടലാസ്സ്, കല്ലോട്ട് കടവിൽ ഒരു ഇല വീണാൽ മൂപ്പത്തിയാർക്ക് അപ്പൊഴേ വിവരം കിട്ടും.

കതീസുമ്മ ദേവിയെ ആശ്വസവാക്കുകൾ കൊണ്ട് മൂടാൻ തുടങ്ങിയതും അജുവിന്റെ ബൈക്ക് ഗേറ്റ് കടന്ന് അകത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു. .

“എന്റെ പടച്ചോനേ……  ഈ ക്ടാവ് ഇത്ര ബേഗം ഓളെ ഇങ്ങ് കൊണ്ട് പോന്നോ ? എന്നാ പിന്നെ ദേവ്യേ… മ്മള് ഇരിക്കണില്ല പൊരേല് കണ്ടില്ലേല് ഉസ്മാൻ തിരയും “

അജുവിനെ കണ്ടതും കതീസുമ്മ വേഗം സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലാണ്.

“അല്ല ഇതാരാ….. കതീസുമ്മയോ… കണ്ടിട്ട് കൊല്ലം കുറച്ചായല്ലോ……  ഇന്നെന്നാ പുതിയ വാർത്ത ?”

പരിഹാസ ഭാവത്തിൽ അജു ചോദ്യം ഉന്നയിച്ചു.

  ദയവായി ഒന്നും പറയരുതെന്ന അപേക്ഷാ ഭാവത്തോടെ ദേവിയമ്മ അജുവിനെ നോക്കി കണ്ണു കാണിച്ചു.

അജുവിൽ നിന്നും അടുത്ത ചോദ്യമുയരും മുന്നേ അരങ്ങിൽ നിന്നും കതീസുമ്മ തടിതപ്പി.

“മോളു വാ….. ഇതൊന്നും കാര്യമാക്കണ്ട. അത് നമ്മുടെ അയൽപ്പക്കന്നെ ഉസ്മാനിക്കാന്റെ ഉമ്മയാ….. കതീസുമ്മ. ഇവനും പുള്ളിക്കാരിയും മൂന്നാനാളുകാരാ… കണ്ടാൽ തുടങ്ങും വഴക്കടിക്കാൻ “

മേഘ ഉമ്മറത്തേയ്ക്ക് കയറി.

“അമ്മേ…. ദിയയും ദിയാമ്മയും എന്ത്യേ ?”

“ദിയാമ്മ അടുക്കളേൽ ഉണ്ട്. ദിയ മുറിയിലാവും. “

അജുവിന്റെ ഒച്ച കേട്ട് ദിയാമ്മ  ഹാളിലേക്ക് കടന്നു വന്നു.

” അജൂ…. നീയേതോ പെണ്ണിനേം കൊണ്ട് നാട് ചുറ്റുവാന്ന് പറയാനാ കതീസുമ്മ വന്നത്.”

” ആഹ്  കതീസുമ്മാനെ കണ്ട പാടെ ഞാൻ അത് ഊഹിച്ചൂ ദിയാമ്മേ….”

അജു ചിരിച്ചു. എന്നിട്ട് ഒന്നും മനസ്സിലാകാതെ തന്നെ നോക്കി നിന്ന മേഘയോടായ് തുടർന്നു. 

“തനിക്ക് മനസ്സിലായോ…? താനെന്റെ ബൈക്കിൽ കയറിയില്ലേ….. ദേ നമ്മുടെ രണ്ടാൾടേം കാര്യമാ ഈ പറയുന്നെ ?”

” ഇത്ര പെട്ടെന്ന് എങ്ങനാ അവരിത് അറിഞ്ഞേ?”

“ആഹ്…… അതാണ് കതീസുമ്മ… താനാ ജംഗ്ഷനിലിൽ ഒരു തട്ടുകട കണ്ടായിരുന്നോ… അതീ കതീസുമ്മേട മോന്റെയാ…… അവിടെ ജോലിക്കു  നിൽക്കുന്ന സരിത ചേച്ചി കണ്ടു കാണും താനെന്റെ ബൈക്കിൽ കേറുന്നത്.. അതാ ന്യൂസ് ചൂടോടെ എഡിറ്ററുടെ ടേബിളിൽ എത്തിയത്. “

“അയ്യോ…. തനിക്ക് പ്രശ്നാവും ന്ന് അറിഞ്ഞാർന്നേൽ ഞാൻ കയറില്ലാർന്നുല്ലോ….. പറയാർന്നില്ലേ….”

” ഏയ്….. എനിക്കിത് പുത്തരി  അല്ലെടോ…. ഇവരുടേക്കെ ഗുഡ്‌ സർട്ടിഫിക്കറ്റ് മേടിക്കണമെന്ന് ഇവിടാർക്കാ നിർബന്ധം. പിന്നേ…..

ഇതാ ദിയേടെ അമ്മ.. ദിയാമ്മ..”

“പോടാ…. അനിതാന്നാ മോളെ ശെരിക്കും പേര്.. ഇവനു ദിയാമ്മ  അയേൽപിന്നെ ഞാൻ എല്ലാവർക്കും ദിയാമ്മയായി.

മേഘ ദിയാമ്മേട മുഖത്തേയ്ക്ക് നോക്കി ഒരു ചിരി പാസ്സാക്കി.

” എനിക്ക് അറിയാം…. പലപ്പോഴും ഹോസ്പിറ്റലിൽ വെച്ച് കണ്ടിട്ടുണ്ട് ആന്റിയെ .”

” ഞാനും മോളെ കണ്ടിട്ടുണ്ട്. പിന്നെ മായ സിസ്റ്റർ ഇടയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മോളവിടെ ജോലിക്ക് കയറിയിട്ട് കുറച്ചായതേ ഉള്ളൂ ല്ലേ?”

“അതേ ആന്റി ഏറിയാൽ രണ്ടാഴ്ച. “

” മ്….. മോള് ഊണ് കഴിച്ചോ? ഞാൻ കഴിക്കാനെടുക്കാം വരൂ….”

“അയ്യോ ആന്റീ ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ…..”

“അതൊന്നും പറഞ്ഞാൽ പറ്റില്ല …… ചായക്ക് കാലമായല്ലോ……. വരൂ

അമ്മ ചായ എടുക്കാം.”

ദിയാമ്മ മേഘയേയും അടുക്കളയിലേക്ക് കൂട്ടി.

“അജൂ നീ ദിയയെ കൂട്ടീട്ട് വാ അവൾ മുകളിലുണ്ട്. “

ദേവീമ്മ പറഞ്ഞതു കേട്ട് അജു പടി കയറി മുകളിലേക്ക് പാഞ്ഞു. ദിയയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു.

“ദിയാ……. കതകു തുറന്നേ…..”

അജു വാതിലിൽ മുട്ടി.

“ലോക്ടല്ല അജൂ കേറി വായോ “

അവൻ അകത്തു കടന്നു.

“നീ തനിച്ച് ഇവിടെ എന്തെടുക്കുവാ?? താഴെ മേഘ വന്നിട്ടുണ്ട്. വാ താഴേക്ക് പോകാം…”

“നീ തന്ന ഗിഫ്റ്റ് എന്ത്യേ അജൂ….?? ഞാൻ ഏറെ തിരഞ്ഞു. ഹോസ്പിറ്റലിൽ നിന്നും എടുത്തതാണല്ലോ എന്നിട്ട് എവിടെ ?”

“ആഹ് അത്രേ ഉള്ളോ ? അത് ദേവിമ്മയെ ഭദ്രമായി ഏൽപ്പിച്ചിട്ടുണ്ട്. വാ നമുക്ക്  അമ്മയോട് ചോദിക്കാം.”

“അല്ല അജൂ….. നീയൊന്ന് നിന്നെ…. “

ദിയ അജുവിനെ അടിമുടി നോക്കി.

“എന്താടീ ഈ നോക്കുന്നെ? ആദ്യായിട്ട് കാണുവാണോ നീ എന്നെ . “

” അതല്ല…. പക്ഷേ, എന്താ   നിനക്കൊരു മാറ്റം? മേഘയെ കൂട്ടാൻ ഇവിടുന്നു പോയത് ഇങ്ങനെ അല്ലല്ലോ…. നീ ഷർട്ട് മാറ്റിയോ ? “

” മ് അതെ… ഇത് ദിയാമ്മ മേടിച്ച് തന്നതാ… കൊള്ളാമോ ?”

“ആഹ് നന്നായിട്ടുണ്ട്… മൊത്തത്തിൽ ഒന്ന് ഒരുങ്ങീട്ടുണ്ടല്ലോ…… എന്താ ഉദ്ദേശ്ശം?”

” സംശയിക്കണ്ട, ദുരുദ്ദേശ്ശം മാത്രേ ഉള്ളൂ …”

അജു ദിയയെ നോക്കി ഇളിച്ചു കാണിച്ചു. പിന്നെ തുടർന്നു.

“ദിയാ താൻ അറിഞ്ഞോ… നമ്മുടെ കതീസുമ്മ വന്നിരുന്നു.”

താഴെ നടന്നതൊക്കെ അജു ദിയയോട് വിവരിച്ചു. അവൾ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി നിന്നു . വിവരം കേട്ട് കഴിഞ്ഞതും ദിയ ഉച്ചത്തിൽ ചിരിച്ചു.

” ഇത് ആദ്യായിട്ടാണോ അജൂ നീയത് കേൾക്കുന്നത്.? ഈ ഞാനടക്കം നമ്മുടെ കൂടെ പഠിച്ച എത്രയോ പെൺകുട്ടികൾ നിന്റെ വണ്ടിയിൽ കയറിയിട്ടുണ്ട്. ആരെയെല്ലാം പറ്റി എന്തെല്ലാം കതീസുമ്മ  പറഞ്ഞുണ്ടാക്കീട്ടുണ്ട്. നമ്മളെയും അവരെയും അറിയുന്ന നാട്ടുകാരോ വീട്ടുകാരോ ഇതൊന്നും വിശ്വസിക്കാൻ പോക്കുന്നില്ല എന്നത് സത്യം പക്ഷേ……..”

“എന്തേ ഒരു പക്ഷേ ?”

“അല്ല….. എന്താണ് എന്റെ മൂപ്പയ്ക്ക് അന്നൊന്നും ഇല്ലാത്തൊരു പ്രസരിപ്പ്. “

“ആഹ്….. ഇനി നീ  ഓരോന്ന് കുത്തിപ്പൊക്കി കൊണ്ട് വായോ… നിന്റെ പിറന്നാളായിട്ട് ഞാൻ സന്തോഷിക്കാണ്ട് പിന്നെ ആര് സന്തോഷിക്കാനാ….. നീ ഇങ്ങാട്ട് വന്നേ….”

അജു ദയയുടെ കയ്ക്ക് പിടിച്ച് നിർബന്ധപൂർവം റൂമിന് പുറത്തേക്ക് കൊണ്ട് വന്നു.  താഴേക്ക് ഇറങ്ങാൻ ദിയ മടി പിടിച്ച് നിന്നു.

” അജൂ ഒരു മിനിട്ട് നിൽക്ക്….”

“എന്താടാ?”

” നിന്റെ രോഗം എനിക്ക് മനസ്സിലാവുന്നുണ്ട് .”

അജുവിന്റെ കള്ളച്ചിരിയിൽ അവൾക്കുള്ള മറുപടി ഉണ്ടായിരുന്നു. ദിയ തുടർന്നു.

” അറിഞ്ഞതു വെച്ച് മേഘ നല്ല കുട്ടിയാ…. എനിക്കവളെ ഒത്തിരി ഇഷ്ട്ടായി… പക്ഷേ നിനക്ക് അറിയാത്ത ഒരു പാസ്റ്റും പ്രസന്റും അവൾടെ ലൈഫിലുണ്ടാകാം. അതുകൊണ്ട് നീ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ വരട്ടെ…….”

“എന്തേ ദിയാ…. നീ ഇങ്ങനെ പറയുന്നെ ?”

അജുവിന്റെ മുഖം വാടി.

” നാളെ ഒരു കാലത്ത് നീ വിഷമിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. എടുത്തു ചാടി ഒന്നും തീരുമാനിക്കണ്ട. നമുക്ക് ഇന്നു തന്നെ മേഘ യോട് കാര്യം അവതരിപ്പിക്കാം… ബാക്കിയൊക്കെ പിന്നെ. ഓക്കെയാണോ ?”

” ഡബിൾ ഓക്കെ.”

“എന്നാ വാ ചായ കുടിക്കാം.”

ദിയ വേഗത്തിൽ പടികൾ ഇറങ്ങി… തൊട്ടു പിന്നാലെ അജുവും .

“മേഘാ….”

ദിയ മേഘയെ ആലിംഗനം ചെയ്തു. ക്ഷണം സ്വീകരിച്ച് എത്തിയതിന് നന്ദിയറിയിച്ചു.

ഇരുവരും അജുവിനും അമ്മമാരോടും ഒപ്പം ചിരിയും ചായയും വിശേഷങ്ങളും പങ്കു വെച്ചു.

ചൂടു ചായ ഊതിയാറ്റിക്കുടിക്കുന്നതിനിടയ്ക്ക്   അടിക്കടി അജു തന്നെ ശ്രദ്ധിക്കുന്നതും താൻ നോക്കുമ്പോൾ പരിഭ്രമത്തോടെ അവൻ നോട്ടം പിൻവലിക്കുന്നതും  മേഘ ശ്രദ്ധിച്ചു.

ചായയ്ക്ക് ശേഷം മേഘയെ വീടെല്ലാം ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞ് ആദ്യം ദിയ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.  ഒപ്പം അജുവും കൂടി.

✍️ തുടരും.

അഞ്ജന. 🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:20)

ഇന്ന് മെയ് 25.

റൂമിലെത്തിയ ഡോക്ടർ തന്റെ ടേബിൾ കലണ്ടറിൽ നിന്നും ഇരുപത്തിനാല് ഒഴിവാക്കി ഇരുപത്തി അഞ്ചിന് സ്ഥാനക്കയറ്റം നൽകി.

തന്റെ സ്തെതസ്കോപ്പും എടുത്ത് ദിയയുടെ റൂം ലക്ഷ്യമാക്കി നടന്നു. ഇടയ്ക്ക് വെച്ച് മേഘയെ കണ്ടതും അവർ വിവരം തിരക്കി.

“മേഘാ….. ദിയയുടെ റിപ്പോർട്ട് എന്തായി. “

” അത്  മോഹൻ ഡോക്ടറുടെ ടേബിളിലാവും ചെന്നിട്ടുണ്ടാവുക. ഡോക്ടർ അതേ പറ്റി കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല.  പിന്നെ സൂസൻ ഡോക്ടറു വരുമ്പോൾ ഒന്ന് ഇൻഫോം ചെയ്യാൻ പറഞ്ഞിരുന്നു. “

“ആഹ്…. ഡോക്ടറെ ഞാൻ കണ്ടോളാം. തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞോ ? “

“ഉവ്വ് ഡോക്ടർ… ദിയക്ക് ഇന്ന് ഡിസ്ച്ചാർജ് അല്ലേ…. പോകും മുൻപ് ആ കുട്ടിയോട് യാത്ര പറഞ്ഞിറങ്ങാമെന്ന് കരുതി. അവളുടെ റൂമിലേക്ക് പോകുന്ന വഴിയാണ്.”

“ആഹാ… ഞാനും റൗൺഡ്സിനു മുന്നേ ദിയയെ ഒന്നു കാണാൻ കണക്കാക്കി ഇറങ്ങിയതാണ്. വരൂ…”

ഇരുവരും ദിയയുടെ റൂമിലേക്ക് നടന്നു.

ഇന്ന് ദിയ പതിവിലും പ്രസന്നവതിയാണ്. അവളുടെ അധരങ്ങൾ  ചിരിക്കുന്നുണ്ട്. വിളറി വെളുത്തിരുന്ന കണ്ണുകളിൽ രക്തപ്രസാദമുണ്ട്. അലസമായ് കാറ്റിൽ പറക്കാറുള്ള മുടിയിഴ ചീകി മിനുക്കിയിരിക്കുന്നു.

സൂസൻ ഡോക്ടറെ കണ്ടതും അവൾ കട്ടിലിൽ നിന്നും താഴേക്കിറങ്ങി.

“ഡോക്ടറമ്മേ……..  “

“ആഹാ… ആരാ ഇത്. ഇത്രേം ദിവസവും ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ….. ഇതിപ്പൊ മൂപ്പെ വന്നതിനാലാണോ അതോ വീട്ടിൽ പോകാന്നുള്ള  സന്തോഷത്താലാണോ ?”

” രണ്ടും ഉണ്ട് ന്ന് കൂട്ടിക്കോളൂ…..  മനസ്സിനു വല്ലാത്ത സന്തോഷവും സമാധാനവും തോന്നുന്നൂ ഡോക്ടറമ്മേ…..”

” ഇനിയെന്നും ദേ ഈ ദിയക്കുട്ടി ആയിരുന്നാ മതീട്ടോ….”

ഡോക്ടർ വാൽസല്യത്തോടെ ദിയയുടെ താടിക്കു പിടിച്ചു. അവൾ തലകുലുക്കി സമ്മതമറിയിച്ചു.

“നീയെന്താ അജൂ…. വല്ലാണ്ട് ഇരിക്കുന്നെ ?”

ദിയയാണ് അജുവിനു പകരം മറുപടി നൽകിയത്.

” അവൻ നല്ല ഉറക്കത്തിലായിരുന്നു. ഇപ്പോൾ ഉണർന്നതേ ഉള്ളൂ….  അതിന്റെതാണ് ഈ വല്ലായ്മ “

“ആഹ്… പാക്കിംഗ് ഒക്കെ കഴിഞ്ഞെങ്കിൽ വണ്ടി വിളിച്ചോളൂ….. ഞാനൊന്ന് മോഹൻ ഡോക്ടറെ കണ്ടു വന്നാലുടൻ ഡിസ്ച്ചാർജ് എഴുതി തന്നേക്കാം. “

” ശെരി ഡോക്ടറമ്മേ…..”

തിരിച്ച് വാതിൽപ്പടി കടക്കുന്നതിനു മുൻപ് ഡോക്ടർ എന്തോ മറന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു.

ദിയയെ അരികിൽ വിളിച്ച് അവളുടെ നെറുകിൽ ചുബിച്ചു.

“ഡോക്ടറമ്മേട കിലുക്കാം പെട്ടിക്ക് ആയിരമായിരം ജന്മദിനാശംസകൾ “

” താങ്ക്യൂ ഡോക്ടറമ്മേ….. “

അവൾ ഒന്നുകൂടി ഡോക്ടറോട് ചേർന്നു നിന്നു.

“ആഹാ…. ഇന്നാണോ ദിയക്ക് പിറന്നാൾ… മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ഡിയർ “

മേഘയും ദിയയെ ആശംസിക്കാൻ മറന്നില്ല.

ദിയ ചിരിച്ചു കൊണ്ട് നന്ദിയറിയിച്ചു.

ഡോക്ടർ മുറിവിട്ടു പോയ ശേഷം ദിയ അജുവിനു നേരേ തിരിഞ്ഞു.

” എന്തേ മൂപ്പെ….. നീ ഈ ദിയയെ വിഷ്‌ചെയ്യാതിരുന്നെ? “

അജു ചിരിച്ചു.

“മൂപ്പേട ദിയ കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ….. ഇപ്പൊ സന്തോഷായോ ? “

ദിയ തെല്ലും  കുറുമ്പോടെ ചെറുചിരിയിൽ സമ്മതമറിയിച്ചു.
അജു തന്റെ കൈത്തലം  ദിയയുടെ തലയിലമർത്തി. അടുത്തിരുന്ന ബാഗിനുള്ളിൽ നിന്നും ഒരു പൊതി പുറത്തെടുത്തു. ദിയക്ക് നേരേ നീട്ടി. അവളത് പൂർണ്ണ മനസ്സോടെ സ്വീകരിച്ചു. തുറന്നു നോക്കാൻ തുടങ്ങിയപ്പോൾ അജു തടഞ്ഞു.
“ഇപ്പോഴല്ല….. വീടെത്തീട്ട് .”

അപ്പോഴാണ് തങ്ങളെ നോക്കി നിൽക്കുന്ന മേഘയെ അജു ശ്രദ്ധിച്ചത്.

” സിസ്റ്ററെന്താ  വന്ന കാലിൽ തന്നെ നിൽക്കുന്നത്? വരൂ ഇരിക്കൂ…..

തന്റെ അടുത്തു കിടന്നിരുന്ന കസേര അജു മേഘയ്ക്ക് അരികിലേക്ക് നീക്കിയിട്ടു .

“എന്റെ ഡ്യൂട്ടീ ടൈം കഴിഞ്ഞു പോകുന്നതിനു മുൻപ് ദിയയെ കണ്ട് യാത്ര പറയാൻ ഇറങ്ങിയതാണ് “

ദിയ അടുത്തുള്ള മേശ വലിപ്പ് തുറന്ന് അതിലണ്ടായിരുന്ന മിഠായിയിൽ ഒരു പിടി വാരി മേഘയ്ക്ക് നേരേ നീട്ടി. അവളതിൽ ഒന്നു മാത്രം കയ്യിലെടുത്ത ശേഷം നന്ദി പറഞ്ഞു.

” എന്നാൽ ശെരി ഞാനിറങ്ങട്ടെ ? കാണാം.”

ദിയ മേഘയെ കെട്ടിപ്പിടിച്ചു. എന്തോ ചിന്തയിൽ മേഘയുടെ കണ്ണു നിറഞ്ഞു.

” കൂട്ടുകൂടാൻ ചെറുപ്പം മുതലേ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഈ ജീവിതത്തിൽ ഇതുവരെ അടുത്ത സുഹൃത്തുക്കൾ ഉണ്ടായിട്ടില്ല. ജീവിതത്തിൽ ആദ്യമായ് സുഹൃത്ത് ബന്ധം എന്തെന്ന് അനുഭവിക്കുന്നത് നിന്നിൽ നിന്നാണ്. കഴിഞ്ഞൊരാഴ്ച കൊണ്ട് ഒരായുസ്സിന്റെ അടുപ്പം ഉള്ളതായ് തോന്നുന്നു.  ഇവിടുന്നു പോയാലും നീയീ മേഘയെ മറക്കരുത്ട്ടോ..”

” ഒരിക്കലും ഇല്ല മേഘാ……. ദേ ഈ പൊട്ടനോടല്ലാതെ ഇത്രേം അടുപ്പം എനിക്കും ഇന്നോളം മറ്റാരോടും തോന്നിയിട്ടില്ല. താനെന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും. “

കണ്ണു തുടച്ച് യാത്ര പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ മേഘയെ അജു പിൻ വിളിച്ചു.

“സിസ്റ്ററേ……”

മേഘ തിരിഞ്ഞ് അജുവിനെ നോക്കി.

“ഇന്ന് ഉച്ചതിരിഞ്ഞ് തിരക്കില്ലെങ്കിൽ ഞങ്ങളുടെ കൂടെ കൂടാമോ? ” ചെറിയൊരു പാർട്ടി… ദിയേട പിറന്നാളല്ലേ…..  “

സമ്മതം മൂളാൻ മടിച്ചു നിൽക്കുന്ന മേഘയോടായ് അജു തുടർന്നു.

” അധികമാരും ഉണ്ടാകില്ല ….. ഞങ്ങളും അമ്മമാരും….. പിന്നെ ഡോക്ടറമ്മേം വിളിക്കാം.. ഡോക്ടറമ്മേട ജോർജച്ചായനേം പരിജയപ്പെടാല്ലോ….. നീ എന്തു പറയ്ണൂ ദിയാ ?”

“എനിക്ക് നൂറു വട്ടം സമ്മതം.  മേഘയും വരും. ഇല്ലേ?”

“അത് ദിയാ….. ഞാൻ വരണോ? “

“ദേ….   തന്റെ സ്ഥലത്തു നിന്നും ഏറിയാൽ പത്ത് കിലോമീറ്റർ….. കല്ലോട്ട് കടവ്, അവിടെ പാലം കടന്നുള്ള ജംഗ്ഷൻ എത്തുമ്പൊ ഒരേ ഒരു ഫോൺ കോൾ ദേ ഈ അജു പറന്നു വന്ന് തന്നെ കൂട്ടിക്കോളും.    ഇന്നത്തെ നൈറ്റ് ഡ്യൂട്ടി കണക്കാക്കി ഇറങ്ങിക്കോ….. രാത്രി അവനിവിടെ വിട്ടു തരും…. എന്തേ അജൂ ?

“എനിക്കും സമ്മതം. “

“ആഹ്…. മേഘ ഇനി താൻ നോ പറയാൻ പാടില്ല. നിന്റെ ഈ ആത്മാർത്ഥ സുഹൃത്ത്  ആദ്യമായൊരു ആഗ്രഹം പറഞ്ഞതല്ലേ പ്ലീസ്…….” 

മേഘ  ചിന്താകുഴപ്പത്തിലാണെന്ന്  കണ്ട് അജു ചോദ്യമുന്നയിച്ചു.

“എന്താടോ… വീട്ടിൽ എന്തു പറയും എന്ന് ഓർത്തിട്ടാണോ ?”

“ഏയ് എനിക്കങ്ങനെ അനുവാദം ചോദിക്കാനും അനുമതി തരാനും അവിടാരും ഇല്ല… ഞാൻ വരാം…  ഈ ദിയയുടെ സന്തോഷത്തിന് “

മേഘ മുറിവിട്ട ശേഷം ഏറെ  നേരം കഴിഞ്ഞാണ് ഡോക്ടറമ്മ തിരികെ വന്നത്.  ബില്ല് അടച്ച് ഡിസ്ച്ചാർജ് എഴുതി വാങ്ങി പോകാനിറങ്ങും മുൻപേ അജുവും ദിയയും സൂസൻ ഡോക്ടറെ കുടുംബ സമേതം വീട്ടിലേക്ക് ക്ഷണിച്ചു.

ഡോക്ടറമ്മയും എത്തിയേക്കാമെന്ന് സമ്മതം മൂളി.  ദിയ എല്ലാവരേയും ചെന്നുകണ്ട് യാത്ര പറഞ്ഞു. താഴെ പാർക്കിംഗ് ഏര്യ വരെ ഡോക്ടറമ്മയും അറ്റന്റർ സദാശിവേട്ടനും  അവരെ അനുഗമിച്ചു.

കാറിൽ കയറും മുന്നേ മരുന്നു മുടക്കരുതെന്നും ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കണമെന്നും  ഇനിയും ശക്തമായ തലവേദനയുണ്ടായാൽ നേരേ ഹോസ്പിറ്റലിലേക്ക് കൊണ്ടു വരണമെന്നും ഡോക്ടർ അജുവിനെ ചട്ടംകെട്ടി. 

ആ വഴി മറയും വരെ ദിയ കൈവീശി യാത്ര പറഞ്ഞു. ഡോക്ടറമ്മ തിരിച്ചും.

✍️ തുടരും.

അഞ്ജന.

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 19 )

റൂമിൽ ആരൊക്കെയോ  സംസാരിക്കുന്ന ഒച്ച കേട്ടാണ് അജു ഉണർന്നത്. കണ്ണു തുറക്കുമ്പോൾ മുന്നിൽ ദിയയെ അവർ ചേർന്ന് സ്ട്രച്ചറിൽ പുറത്തേക്ക് എടുക്കുന്നു. ചാടി എഴുന്നേറ്റവൻ എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ കുഴങ്ങി.

അടുത്തായ് മേഘ നിൽപ്പുണ്ട്.

“സിസ്റ്ററെ…. ദിയ. എന്താ പറ്റിയെ അവൾക്ക് ?”

“ഹാ താൻ ഉണർന്നോ? ദിയക്ക് ഒന്നും ഇല്ല. അടിക്കടി ഉണ്ടാകുന്ന തലവേദനയുടെ കാരണമറിയാൻ ചെറിയൊരു മെഡിക്കൽ ചെക്കപ്പ് അതിനായിട്ട് കൊണ്ടു പോകുവാ..”

” എന്നാലും ഈ രാത്രി ഇത്ര ധൃതി പിടിച്ച്….. മറ്റെന്തിലും പ്രശ്നമുണ്ടോ അവൾക്ക്? “

” ഒന്നുമില്ലെടോ…. താൻ ഭയക്കണ്ട..  “

” വിളിക്കാമായിരുന്നില്ലേ എന്നെ”

“ഡോക്ടർ വേണ്ടാ പറഞ്ഞതിനാലാണ് തന്നെ ഉണർത്താതിരുന്നത്.”

മോഹൻ ഡോക്ടർ തന്റെ റൂമിലേക്കും സിസ്റ്റർ മേഘ  സ്കാനിങ്റൂമിലേക്കും നടന്നു. അജുവും മേഘയെ പിൻ തുടർന്നു.
സ്കാനിങ് റൂമിനു പുറത്ത് അജു ഇരുന്നു. അവന്റെ പോക്കറ്റിനുള്ളിൽ ഫോൺ ശബ്ദിക്കുന്നുണ്ട്.

‘ഡോക്ടർ സൂസൻ ‘
അവൻ വേഗം തന്നെ കോൾ അറ്റന്റ് ചെയ്തു.

“ഹലോ… ഡോക്ടറമ്മേ…..”

“അജൂ… ദിയക്ക് എങ്ങനെയുണ്ട്? മോഹൻ ഡോക്ടർ വന്നു നോക്കിയോ ?”

” വന്നിരുന്നു ഡോക്ടറമ്മേ….. അത്യാവശ്യമായ് ഒരു MRI ചെയ്യാനാവശ്യപ്പെട്ടു. ദിയയെ ഇപ്പോൾ സ്കാനിങ് റൂമിൽ കയറ്റിയേക്കുവാണ്.”

” ആരാ അകത്ത് ? “

” മേഘ സിസ്റ്ററും, ജനറൽ മെഡിസിനിലെ ഡോക്ടർ പ്രദീപ് കുമാറും ഉണ്ട് . “

” ഓക്കെ അജൂ …… എന്തുണ്ടെങ്കിലും വിളിക്കണം മടിക്കരുത്”.

“ശെരി ഡോക്ടറമ്മേ…. അത് നാളെ ദിയയുടെ ഡിസ്ച്ചാർജിൽ എന്തേലും മാറ്റം ഉണ്ടാകുമോ ?”

” ഏയ്…. സാധ്യത വളരെ കുറവാണ്. നമുക്ക് നോക്കാം. “

കോൾ ഡിസ്ക്കണക്ട് ചെയ്യുമ്പോൾ  സൂസൻ ചിന്തയിലായിരുന്നു. അജുവിനെ ആശ്വസിപ്പിക്കാൻ എന്തോ പറഞ്ഞെങ്കിലും ദിയയുടെ ഡിസ്ച്ചാർജിൽ മാറ്റമുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് അവർ ഓർത്തു.

മേശമേലിരുന്ന 2017ലെ ഡയറി അവർ നിരാശയോടെ ഏറെ നേരം നോക്കി. അജുവിനോട് ശ്രീ പറഞ്ഞതിലുപരിയായി അതിൽ മറ്റൊന്നും ഇല്ല. ദിയയുടെ അന്നത്തെ ആത്മഹത്യാ ശ്രമം പോലും ശ്രീ നൽകിയ  വീർപ്പുമുട്ടലുകൾ താങ്ങാനാവാഞ്ഞതിലാണ്. അവളവനെ ഏറെ സ്നേഹിച്ചു. അവൻ തിരിച്ചും….. അവളെ നഷ്ടപ്പെടുമോ എന്ന ചിന്ത തന്നെയാവാം അവനെ സംശയ രോഗിയാക്കിയത്. ഇന്നത്തെ കാലത്ത് പ്രണയത്തിൽ ത്യാഗമനോഭാവത്തേക്കാൾ കൂടുതൽ പിടിച്ചടക്കലുകളും വൈരാഗ്യ ബുദ്ധിയുമാണല്ലോ……..

ഒരു പെൺകുട്ടിയുടെ ചിന്താഗതി സമപ്രായക്കാരനായ പുരുഷനിൽ നിന്നും അഞ്ചു വയസ്സ് മുന്നോട്ട് സഞ്ചരിക്കുമെന്ന് വായിച്ചതോർക്കുന്നു. അതാവാം ഇക്കാലത്തെ സമപ്രായക്കാരുടെ ബന്ധങ്ങൾ ശിദ്ധിലമായ് പോകുന്നത്. ഒരു നോ കൊണ്ട് അവസാനിപ്പിക്കാവുന്ന പ്രശ്നങ്ങൾ ആത്മാർത്ഥതയുടെ പേരിൽ ഇങ്ങനെ സഹിക്കേണ്ടതുണ്ടോ….. ഈ ഞാനുൾപ്പടെ ആരും ആരേയും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.  അവനവനെ സ്നേഹിക്കുന്നതിലുപരി മറ്റുള്ളവരെ സ്നേഹം കൊണ്ട് പൊതിയാനുള്ള പരക്കം പാച്ചിലിൽ ആണ് പലരും. ആ സ്നേഹം പലപ്പോഴും അർഹതയില്ലാത്തവരിലേക്കാവും എത്തിച്ചേരുന്നത്.

ചിന്തകളുടെ ചവറ്റുകൂനയിൽ നിന്നെപ്പോഴോ ഡോക്ടറുടെ  കണ്ണുകളെ ഉറക്കം കവർന്നെടുത്തു.

പിറ്റേന്ന്, ഒരു കപ്പ് ചായയുമായ്  ജോർജ് തട്ടി വിളിച്ചപ്പോഴാണ് ഡോക്ടർ ഉണർന്നത്.  ചാടി എഴുന്നേറ്റ്  ചുമരിലെ ക്ലോക്കിലേക്കാണ് സൂസൻ ആദ്യം നോക്കിയത്.

“അയ്യോ ഏട്ടു മണിയായോ….. ഇച്ചായാ… മോൻ “

” അവൻ സ്കൂളിലേക്ക്  പോകാൻ റെഡി ആകുവാ “

” പിന്നെന്താ എന്നെ അൽപം നേരത്തേ വിളിക്കാത്തെ ? ആഹ് ഞാനവന് കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ…”

” താനെന്തിനാ ഈ തിരക്കു കൂട്ടുന്നെ ?  ബ്രേക് ഫാസ്റ്റ് ഒക്കെ തയാറാണ്. ഇനി താൻ കൂടി റെഡിയാകുകേ വേണ്ടൂ…..”.

“ആഹാ ഇച്ചായൻ രാവിലെ കിച്ചണിൽ കയറിയോ?”

” താനിന്നലെ  നന്നായ് ഉറങ്ങീട്ടുണ്ടാവില്ലാന്നു  അറിയാം…. അതാ പിന്നെ ഞാൻ വിളിക്കാണ്ടിരുന്നെ.. പിന്നെ ബ്രേക്ഫാസ്റ്റ് എന്റെ വകയല്ല, നമ്മുടെ മകനാണ് ഇന്നത്തെ പാചകം… അതുകൊണ്ട് വേഗം റെഡി ആയി വായോ….. നല്ല വിശപ്പ്,  ഒന്നിച്ചിരുന്നു കഴിക്കാം. “

“അയ്യോ… എന്റെ കുഞ്ഞിനെക്കൊണ്ട് പണിയെടുപ്പിച്ചോ പാവം?”

“ആഹാ നല്ല കഥയായി…. വിവാഹം കഴിഞ്ഞാ വീട്ടിലെ എല്ലാ ജോലികളും ഒരുപോലെ പങ്കിടണമെന്ന് പറയുന്ന ഭാര്യ…. അമ്മയുടെ സ്ഥാനമേൽക്കുമ്പൊ പിന്നെ മകനെ പണിയെടുപ്പിക്കാതെ മാറ്റി നിർത്തുന്നത് എന്തിനാ ? അവനും നാളെ ഒരു ഭർത്താവാ കേണ്ടതാ…. ഈ കാലത്ത് ആണായും പെണായാലും ചിലതൊക്കെ അറിഞ്ഞിരിക്കേണ്ടുന്നത് നല്ലതാ… “

” അതല്ല…. അവൻ കുഞ്ഞല്ലേ…”

” കുഞ്ഞോ ? ഉപ്പും മുളകും തിരിച്ചറിയേണ്ടുന്ന പ്രായം അവനും വന്നു കഴിഞ്ഞു. പിന്നെ ഞാൻ നിർബന്ധിച്ചിട്ടൊന്നുമല്ല അവനായിട്ട് ഏറ്റെടുത്ത് ചെയ്തതാ….”

“ആഹ്  അത് അവനെന്റെ സ്വഭാവം കിട്ടിയേക്കുന്നതു കൊണ്ടാ….”

” ഓഹോ… ഇപ്പൊ ഇങ്ങനെയായോ..”

ജോർജിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച് സൂസൻ റൂമിലേക്ക് കയറി…. സ്വയമറിയാതെ ഉറങ്ങിപ്പോയതിൽ തന്നോട് തന്നെ അമർഷം തോന്നിയിരുന്നെങ്കിലും. ജോർജിന്റെ സമീപനം അവരുടെ മനസ്സിനു കുളിരും സമാധാനവും നൽകി.

‘വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ എബി ഇച്ചായനുമായ് നന്നായ് അടുത്തു കഴിഞ്ഞു ഇനിയൊരു പറിച്ചു മാറ്റൽ  അത് ചിന്തിക്കാനാവുന്നില്ല. ‘

അതിനിടയിൽ പെട്ടെന്ന് ഡോക്ടർ ദിയയെ ഓർത്തു.

‘ഹോസ്പിറ്റലിൽ നിന്ന് ആരും വിളിച്ചില്ലല്ലോ  ഇതുവരെ’

കുളി കഴിഞ്ഞ് റെഡിയായി ആവി പാറുന്ന പുട്ടിനും കടലക്കറിക്കും മുന്നിലേക്ക് വന്നപ്പോൾ  ഡോക്ടർ തന്റെ ഫോൺ തിരഞ്ഞു. ബാൽക്കണിയിൽ നിന്നും എബിനത് കണ്ടെടുത്ത് കൊടുത്തു.

” അജുവിന്റെയും, മേഘയുടെയും മിസ്ഡ് കോൾ ഉണ്ട്…. അപ്പോൾ വിളിക്കാഞ്ഞിട്ടല്ല ഞാൻ അറിയാഞ്ഞിട്ടാണ് “

ഡോക്ടറുടെ മുഖത്തെ പരിഭവം കണ്ട് ജോർജ് കാര്യം തിരക്കി… തലേന്ന് ദിയയെ സ്കാനിങ് റൂമിലേക്ക് മാറ്റിയതുൾപ്പടെ എല്ലാം ഡോക്ടർ അദ്ധേഹത്തോട് പറഞ്ഞു.

മറ്റു പല ചിന്തകൾക്കും ഇടയിൽ എബിന്റെ പുട്ടും കടലയും താൻ ശ്രദ്ധിക്കാൻ മറന്ന കാര്യം ഡോക്ടർ ഓർത്തു.

“എബീ…… ബ്രേക്ഫാസ്റ്റ് നന്നായീട്ടോ….. അമ്മേട മോൻ നന്നായി പാചകം ചെയ്യുന്നുണ്ടല്ലോ….. ഇതൊരു പ്രൊഫഷനാക്കാൻ ആഗ്രഹിക്കുന്നുണ്ടോ നീയ്? “

” നോ അമ്മാ….. അമ്മക്കറിയില്ലേ എന്റെ ഡ്രീം എന്താണെന്ന്. അതിനൊപ്പം പഠിക്കാൻ സാധിക്കുന്നതെല്ലാം പഠിക്കണമെന്നും അറിയണമെന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഏത് മേഖലയിലാണ് ഒരു ബെറ്റർ ഫ്യൂച്ചർ ഉണ്ടാകുന്നതെന്ന് അറിയില്ലല്ലോ……”

സൂസൻ ചിരിച്ചു.

തന്റെ മകനെ ഓർത്ത് അവർ അഭിമാനം കൊണ്ടു .

കൈ കഴുകി എഴുന്നേറ്റ് എബി റൂമിലേക്ക് പോയപ്പോൾ അവർ ജോർജിനോടും അതേ പറ്റി സംസാരിച്ചു.

“നോക്കൂ ഇച്ചായാ…… ഈ പ്രായത്തിലെ എത്ര പക്വതയോടെയാണ് അവൻ സംസാരിക്കുന്നത്. കാലം കഴിയുന്തോറും നെഞ്ചിൽ വല്ലാത്തൊരു പുകച്ചിൽ അനുഭവപ്പെടുന്നു. “

” താൻ ഈ ജീനും, ജനറ്റിക്സും മാറ്റി നിർത്തി ഒരല്പ നേരം നല്ല കാര്യങ്ങൾ ചിന്തിക്ക്. അവനെ ഓർത്ത് ഭയപ്പെടേണ്ടതില്ല…. താനാ അവനെ വളർത്തിയെ ഒരിക്കലും അവൻ വഴി തെറ്റി സഞ്ചരിക്കില്ല. “

ജോർജിന്റെ വാക്കുകൾ സൂസന്റെ ഉള്ളിലെ തീ പിടിച്ച ചിന്തകൾക്ക്  ശമനം നൽകി.

ഹോസ്പിറ്റലിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ ദിയക്കും കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അറിയാൻ കഴിഞ്ഞതിൽ ഡോക്ടർ സന്തോഷിച്ചു.

തെല്ലും വൈകാതെ മകനെ സ്കൂളിലാക്കി സൂസനും ജോർജും ഹോസ്പിറ്റലിലേക്ക് തിരിച്ചു. കാർ പാർക്കിംങ് ഏര്യയിൽ സൂസനെ വിട്ടിട്ട്…. ‘ ഇറങ്ങുമ്പോൾ വിളിക്കൂ, എനിക് എത്താൻ സാധിച്ചില്ലെങ്കിലും തീർച്ചയായും ഞാൻ വണ്ടി അയക്കാം ‘ എന്നു പറഞ്ഞ് ജോർജ് താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോയി.

ചിരിച്ച മുഖത്തോടെ സുപ്രഭാതം നൽകി തന്നെ സ്വാഗതം ചെയ്ത സെക്യുരിറ്റി സുരേഷേട്ടന്റെ വീട്ടുവിശേഷം തിരക്കിയ ശേഷം ഡോക്ടർ തന്റെ റൂമിലേക്ക് അതിവേഗം നടന്നു.

✍️തുടരും.

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:18)

തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഡോക്ടർ സൂസൻ ചിന്തകളിൽ നിന്നുണർന്നത്.

ധൃതിയിൽ അവർ ഫോണിനടുത്തേയ്ക്ക് പാഞ്ഞു. ജോർജ് നല്ല ഉറക്കത്തിലാണ്. അടുത്ത ടേബിളിലിരുന്ന ഫോൺ ശബ്ദിച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല.

‘Hospital’
ഫോൺ സ്ക്രീനിൽ ഹോസ്പിറ്റൽ എന്നു തെളിഞ്ഞു കണ്ടത് ഡോക്ടറെ ആശങ്കയിലാഴ്ത്തി.

എന്താവും ഈ നേരത്ത്.??

വേഗം തന്നെ മുറിയിൽ നിന്നും ബാൽകണിയിലേക്ക് കടന്ന ശേഷം ഡോക്ടർ കോൾ അറ്റന്റ് ചെയ്തു.

“ഹലോ…. ഡോക്ടർ സൂസൻ സ്പീക്കിങ്. ”

” ഡോക്ടർ, ഞാൻ സിസ്റ്റർ മേഘയാണ്.”

“പറയൂ സിസ്റ്റർ എന്തുപറ്റി ?”

” ഡോക്ടർ…, ദിയക്ക് ഇന്നും രാത്രി നല്ല തലവേദനയായിരുന്നു. ഞാനിപ്പോൾ ഒരു സെഡേഷൻ കൊടുത്തിട്ടുണ്ട്. രണ്ടു മണിക്കൂറിനു ശേഷം ഡോക്ടർ ഇന്നലെ പ്രിഫർ ചെയ്ത മെഡിസിൻ എടുക്കട്ടെ? ”

” അവിടെ ഇന്നത്തെ ഡ്യൂട്ടി ഡോക്ടർ ആരാണ് ?”

” മോഹൻ ഡോക്ടർ റൂമിലുണ്ട് മാഡം. ദിയക്ക് വീണ്ടും പെയിൻ വരുവാണേൽ മാഡത്തിനെ വിളിക്കാൻ പറഞ്ഞിരുന്നതിനാലാണ് ഞാൻ ഇപ്പൊ വിളിച്ചത്. മോഹൻ ഡോക്ടറെ വിവരമറിയിക്കണോ മാഡം? ”

” ഏതായാലും താൻ ഡോക്ടറോട് ദിയയെ ഒന്നു നോക്കാൻ പറയൂ.. ശേഷം ഞാൻ ഡോക്ടറുമായി സംസാരിക്കാം. ”

“ഓക്കെ മാഡം. ”

മേഘ കോൾ ഡിസ്ക്കണക്ട് ചെയ്യാനൊരുങ്ങിയതും സൂസൻ പിന്നെയും വിളിച്ചു.

” ഹലോ മേഘാ….. ഒരു നിമിഷം . ”

“പറയൂ മാഡം..”

“ഡോക്ടർ വന്നു നോക്കിപ്പോയാലുടൻ താനെന്നെ വിളിച്ചു പറയണം കേട്ടോ….”

ഡോക്ടർ സൂസന്റെ ആ വാക്കുകളിൽ ഒരമ്മയുടെ കരുതലും സ്നേഹവും നിഴലിച്ചു.

“ശെരി മാഡം. ”
മേഘ കോൾ ഡിസ്കണക്ട് ചെയ്തു.

സൂസൻ പതിയെ മുറിക്കുള്ളിലേക്ക് നടന്നു. ടേബിളിനു പുറത്തിരുന്ന ദിയയുടെ 2017ലെ ഡയറി കയ്യിലെടുത്ത് ബാൽക്കണിയിലെ മഞ്ഞ വെളിച്ചത്തിനു ചോട്ടിലായ് ഇരുന്നു. പുറത്തെ വെളിച്ചം ജോർജിന്റെ ഉറക്കത്തിനു ശല്യമാകാതിരിക്കാൻ കർട്ടൻ നീക്കിയിടാൻ അവർ മറന്നിരുന്നില്ല.

സൂസനു മുന്നിൽ ആ ഡയറിയുടെ ആദ്യ താളുകൾ മറിയുമ്പോൾ മേഘ മോഹൻ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു.

പുറത്ത് കതകിൽ മുട്ടു കേട്ടാണ് ഡോക്ടർ മോഹൻ തന്റെ സ്മാർട്ട് ഫോണിൽ നിന്നും കണ്ണെടുത്തത്.

“യെസ്, കം ഇൻ ”

മേഘ പതിയെ ഡോർ തള്ളി തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

മുന്നിലെ ചെയറിൽ അതാ ഇരിക്കുന്നു ഡോക്ടർ മോഹൻ കുമാർ . ഒരു മദ്ധ്യവയസ്കൻ…, കാഴ്ചയിൽ തോന്നിക്കില്ലെങ്കിലും അമ്പത് വയസ്സിനു മേൽ പ്രായം വരും. സൂസൻ ഡോക്ടറുടെ അച്ഛനുള്ള കാലത്തെ ഈ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന വ്യക്തിയാണ്.

“ഡോക്ടർ… 113 നമ്പർ റൂമിലെ ദിയക്ക് പിന്നെയും ആ തലവേദന വന്നിരുന്നു. ”

“അതെയോ… സെഡേഷൻ കൊടുത്തില്ലേ ?”

” കൊടുത്തു ഡോക്ടർ ബട്ട്…. സൂസൻ ഡോക്ടർ പ്രിഫർ ചെയ്ത മെഡിസിൻ എടുക്കുന്നതിനു മുൻപ് ഡോക്ടറോട് ആ പേഷ്യന്റിനെ ഒന്ന് അറ്റെന്റ് ചെയ്യാൻ മാം പറഞ്ഞു ”

” ഓ… ഒക്കെ.. ജസ്റ്റ് എ മിനിട്ട്, ഞാനിതാ വരുന്നു. ”

തന്റെ സെതസ്കോപും എടുത്ത് ഡോക്ടർ ദിയയുടെ റൂമിലേക്ക് നടന്നു. ഒപ്പം മേഘയും

അടഞ്ഞു കിടന്നിരുന്ന മുറിയുടെ വാതിലിൽ രണ്ടു തവണ മുട്ടിയ ശേഷം മേഘ വാതിൽ മെല്ലെ തുറന്നു. അകത്ത് കടന്ന് ലൈറ്റ് ഓൺ ചെയ്തു.

തങ്ങൾ വന്നതോ ലൈറ്റ് ഇട്ടതോ ഒന്നും അജു അറിഞ്ഞിട്ടില്ല. അയാൾ നല്ല ഉറക്കത്തിലാണ്. മേഘ അജുവിനെ വിളിച്ചുണർത്താൻ അയാളുടെ അടുത്തേക്ക് നടന്നു. ചുമലിൽ തട്ടി വിളിച്ചു.

ആഹ് ഇതൊക്കെ അജുവുണ്ടോ അറിയുന്നൂ….. മേഘ പിന്നെയും അജുവിനെ ഉണർത്താൻ ശ്രമിച്ചു.

“അജൂ..”

മോഹൻ ഡോക്ടർ മേഘയോട് വേണ്ടാ എന്നർത്ഥത്തിൽ കയ്യാട്ടി.

” അയാൾ ഉറങ്ങിക്കോട്ടേടോ
വിളിക്കണ്ട…. ”

ഡോക്ടർ ദിയയുടെ കേസ് ഷീറ്റ് വായിച്ച ശേഷം . അവളുടെ അടഞ്ഞ കണ്ണുകൾ ശ്രമ പൂർവ്വം തുറന്ന് ലൈറ്റ് അടിച്ചു നോക്കി. പൾസും ഹൃദയമിടിപ്പും , ശ്വാസോേച്ചാസവും പരിശോദിച്ചു.

യാതൊന്നിലും കുഴപ്പമുള്ള തായ് കണ്ടെത്താനായില്ല.

“മേഘ… നാളെ ഈ കുട്ടിക്ക് ഡിസ്ച്ചാർജ് പറഞ്ഞിരിക്കുവല്ലേ…. ഒരു റിസ്ക്ക് എടുക്കണ്ട മൂന്നുനാലു തവണയായില്ലേ ഈ തലവേദന. എത്രയും വേഗം തന്നെ ഒരു MRI ചെയ്യാം. ജെനറൽ മെഡിനിലെ ഡോക്ടറെക്കൂടി ഒന്നു വിവരമറിയിക്കൂ….”

മേഘ ഉടൻ തന്നെ നഴ്സിംഗ് റൂമിലെ ടെലിഫോണിനു നേരേ പാഞ്ഞു.

അപ്പോഴേക്കും ഡോക്ടർ ദിയയെ സ്കാനിംഗ് റൂമിലേക്ക് മാറ്റാൻ അറ്റന്റർ മാരുടെ സഹായം തേടുകയായിരുന്നു.

✍️ തുടരും .

അഞ്ജന.🙂