ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 17)

2016ലെ ഡയറിക്കുറിപ്പുകൾ അവസാനിക്കുമ്പോൾ ഡോക്ടറുടെ മുഖത്ത് നിരാശ മാത്രമായിരുന്നു.

ദിയ എങ്ങനെ ഈ ഒരവസ്ഥയിൽ എത്തി എന്നത് വ്യക്തമല്ലെങ്കിലും. ദിയക്കു മുന്നേ ചികിത്സ വേണ്ടത് ശ്രീയിലെ സംശയരോഗത്തിനാണെന്നത് അവർക്ക് ബോധ്യമായി.

“എന്ത് നീചമായാണ് പലപ്പോഴും അവനവളോട് പെരുമാറുന്നത്. ഇത്രയൊക്കെ സഹിച്ചിട്ടും എങ്ങനാ ആ കുട്ടിക്ക് ഇവനെ പിന്നെയും സ്നേഹിക്കാൻ കഴിയുന്നേ…..”

സ്നേഹത്തെക്കുറിച്ച്, പ്രണയത്തെക്കുറിച്ച് താൻ വായിച്ച പല പുസ്തകങ്ങളിലേയും വാചകങ്ങൾ ഡോക്ടറുടെ മനസ്സിലൂടെ കടന്നുപോയി…..

ടേബിളിനു പുറത്തിരുന്ന തന്റെ ഫാമിലി ഫോട്ടോയിലേക്ക് അൽപ നേരം നോക്കിയിരുന്ന ശേഷം അവർ ദീർഘമായി നിശ്വസിച്ചു.

“അതെ ചിലപ്പോഴൊക്കെ പ്രണയം ഇങ്ങനെയുമാവാം…… ഏതു തൂലികയാലാണിവയൊക്കെ പകർത്തിയെഴുതാൻ കഴിയുക. അക്ഷരങ്ങൾക്കും അനുഭവങ്ങൾക്കും പുറമെ സ്വയമെന്തെന്നറിയാതെ വിധിക്കു പിന്നാലെ നെട്ടോട്ടമോടുകയല്ലേ ജീവിതം.”

സൂസൻ തന്റെ കണ്ണുകൾ മുറുക്കിയടച്ചു. അവരുടെ കണ്ണടക്കിടയിലൂടെ ഒരിറ്റു കണ്ണുനീർ അനുസരണയില്ലാതെ താഴേക്കു ചാടി. കഴിഞ്ഞു പോയ കാലത്തിന്റെ എരിയുന്ന കനലോർമ്മയിൽ ഡോക്ടർ സ്വയം പുകഞ്ഞു.

“ഞാൻ ചെയ്തതു തെറ്റല്ലെങ്കിൽ….. ദിയക്കെങ്ങനെ തെറ്റുപറ്റാനാണ്. ഈ വയറ്റിൽ പിറന്നതല്ലെങ്കിലും അവളെന്നോടിത്ര കണ്ട് ചേർന്നു നിൽക്കാൻ പ്രണയമെന്ന ഒറ്റപ്പദത്തിനു പുറമെ ഞാൻ തുഴഞ്ഞടുത്തൊരു ജീവിത നൗകയില്ലേ…. അതാവാം കാരണം.”

“ദൈവമേ…… ഇനിയും മറ്റൊരു സൂസൻ ഈ ഭൂമിയിൽ പിറക്കാതിരിക്കട്ടെ . ”

ദിയയിൽ നിന്നും തന്റെ മനസ്സ് അസ്വസ്ഥമായ മറ്റെന്തിലേക്കോ കടക്കാൻ ഒരുങ്ങുന്നത് ഡോക്ടർ മനസ്സിലാക്കിയതിനാലാവണം അവർ അവിടെ നിന്നും എഴുന്നേറ്റ് ടേബിൾ ലാബ് ഓഫ് ചെയ്ത് മുറിയിലേക്ക് നടന്നത്.

കട്ടിലിൽ ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പകലിലെ ക്ഷീണം തന്നെ പുൽകാത്തതിൽ ഡോക്ടർക്ക് തെല്ലും ആശങ്ക തോന്നിയില്ല.

” ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ മുന്നിൽ തെളിയുമ്പോൾ എങ്ങനെയാണ് ഈ കണ്ണുകൾക്ക് മയക്കം തേടിപ്പോകാനാവുക.”

അല്പ നേരം ജേർജിനെ നോക്കി കിടന്നു. എന്തിനെല്ലാമോ മനസ്സുകൊണ്ട് അദ്ധേഹത്തോട് ക്ഷമയാചിച്ചു. ദാനം നൽകിയ സന്തോഷങ്ങൾക്കും… പുതിയ ജീവിതത്തിനും നന്ദി പറഞ്ഞു. ശേഷം സൂസൻ കട്ടിലിൽ നിന്നെഴുന്നേറ്റ് ബാൽക്കണി ലക്ഷ്യമാക്കി നടന്നു. ആ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ തന്റെ ഫ്ലാറ്റിൽ നിന്നും ഡോക്ടർ താഴേക്ക് നോട്ടമെറിഞ്ഞു. പുറത്തെ വഴി വിളക്കുകൾ ഇപ്പോഴും പ്രകാശിക്കുന്നുണ്ട്. ഇടക്കിടെ കടന്നുപോകുന്ന വലിയ ചരക്കുലോറികൾ….

**************************************

പുലരാൻ നേരമിനിയും ബാക്കിയാണ്…

ദിയയുടെ കണ്ണുകൾക്ക് താൻ കഴിച്ച മരുന്നുകളിലെ മയക്കം പിടിച്ചു കെട്ടാൻ കഴിഞ്ഞിരുന്നില്ല….
ജനാലയിലൂടെ പുറത്തെ നിലാവിൽ തിളങ്ങുന്ന പൂന്തോട്ടത്തിലേക്ക് കണ്ണും നട്ട് ദിയക്കരികിലായ് അജു ഇരിപ്പുണ്ട്.

ഇടയ്ക്കിടയ്ക്ക് അടുത്തുള്ള ഫോണെടുത്ത് സമയം നോക്കുന്നു. രാവു പുലരാൻ അക്ഷമയോടെ കാത്തിരിക്കുന്നതിനാലാവാം അവനു മുന്നിൽ സമയം ഒച്ച് വേഗത്തിൽ ഇഴയുന്നത്.

അടുത്ത് ദിയയുടെ ഞരക്കം കേട്ടാണ് അജു ചിന്തകളിൽ നിന്നുണർന്നത്…

“അജൂ…”

“ദിയാ… എന്തുപറ്റിയെടോ ? ഉറങ്ങിയില്ലേ നീയ് ?

” തല വല്ലാതെ വേദനിക്കുന്നു അജൂ ”

” ആഹ് ഉറക്കം ശെരിയാവാഞ്ഞിട്ടാണ്…
നീ ഉറങ്ങിക്കോ…. ഞാൻ ബാം പുരട്ടിത്തരാം.”

അജു അടുത്ത ടേബിളിലേക്ക് നടന്ന് ബാം തിരയുമ്പോൾ ദിയ കട്ടിലിൽ എഴുന്നേറ്റിരുന്നു.

“ഇല്ല മൂപ്പെ …. എനിക്ക് സഹിക്കാൻ പറ്റണില്ല… തല പൊട്ടിപ്പൊളിയും പോലുണ്ട്.

ഇരു കൈകളാലും ദിയ തന്റെ മുടി വരിഞ്ഞു മുറുക്കി.

” നിക്കെടാ…. ഞാൻ സിസ്റ്ററെ വിളിക്കാം. ”

അജു അടുത്ത മുറിയിലേക്ക് ചെല്ലുമ്പോൾ മേഘ പുസ്തക വായനയിലായിരുന്നു. അജുവിനെ കണ്ടതും മേഘ കാര്യം തിരക്കി.

“എന്തുപറ്റി?”

“സിസ്റ്റർ ദിയക്ക് വല്ലാത്ത തല വേദന ഒന്നു റൂമിലേക്ക് വരാവോ ?”

അടുത്തിരുന്ന മരുന്നും സിറിഞ്ചും എടുത്തു കൊണ്ട് അജുവിനൊപ്പം മേഘ ദിയക്കരികിലേക്ക് നടന്നു.

“ദിയാ…. എന്തു പറ്റിയെടോ ?”

” സിസ്റ്ററെ , ഇന്നലത്തേതു പോലെ പിന്നെയും…. എനിക്ക് സഹിക്കാൻ കഴിയണില്ല . ”

ദിയ മേഘക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.

“ഏയ് ഒന്നും ഇല്ലാട്ടോ താൻ കിടക്ക് ഞാൻ വേദനയ്ക്കുള്ള ഒരു ഇൻജക്ഷൻ തരാം.”

ഇൻജക്ഷൻ എടുത്ത ശേഷം ദിയയുടെ കിടക്കയ്ക്ക് അരക്കിലായി മേഘയിരുന്നു. അവളുടെ നെറുകിൽ തലോടി…. പതിയെ ദിയ മയക്കത്തിലേക്കാഴ്ന്നു.

“സിസ്റ്റർ ”

മേഘ മെല്ലെ തിരിഞ്ഞു. അജുവാണ്.

“എന്തു പറ്റി സിസ്റ്റർ ദിയക്ക് ?”

” ഏയ് പേടിക്കാൻ ഒന്നും ഇല്ല… ഇപ്പൊ കുറച്ചായി ദിയ്ക്ക് രാത്രിയിൽ വന്നു പോകാറുണ്ട് ഈ തലവേദന. കഴിക്കുന്ന മരുന്നിന്റെയൊക്കെ സൈഡ് എഫക്ട് ആവും. മരുന്നിനൊപ്പം ഭക്ഷണവും, ഉറക്കവും ശെരിയായി പോകുമ്പോൾ ഇതു മാറും എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ”

” മ് ”
അജുവിന്റെ മുഖം മ്ലാനമായിരുന്നു.

“താനാണോ ദിയയുടെ മൂപ്പെ ? ”

“മ്.. അതെ..”

“ആഹ് താൻ കിടന്നോളൂ…. ഇനി നാലഞ്ച് മണിക്കൂറെങ്കിലും കഴിയും ദിയ ഉണരാൻ.. രണ്ടരയ്ക്ക് ഒരു ഡോസു കൂടി എടുക്കണം. ഞാൻ അപ്പൊ വരാം.. അതിനു മുന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ”

മേഘ മരുന്നു കുപ്പിയും സിറിഞ്ചുമായ് എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് ഇറങ്ങി.

“സിസ്റ്റർ ”

അജു അവളുടെ പിന്നാലെ ചെന്നു.

“എന്താ ?”

“സിസ്റ്റർ എന്നോട് ക്ഷമിക്കണം. ഇന്നലെ ഞാൻ മറ്റെന്തോ ദേഷ്യത്തിന്റെപ്പുറത്ത് അത്തരത്തിൽ പെരുമാറിയതാണ്. ”

” ഏയ്…. അതിന് താനല്ല ഞാനാ ക്ഷമ ചോദിക്കേണ്ടുന്നത്. എന്റെ ഭാഗത്തു നിന്നും ഇന്നലെ അത്ര നല്ല പ്രതികരണമല്ല ഉണ്ടായതെന്ന് എനിക്ക് അറിയാം.

ഐ ആം റിയലി സോറി അജു……

ഓഹ് അങ്ങനെ വിളിക്കാവോ ?”

“ഉവ്വ് ,തീർച്ചയായും.”

അജു ചിരിച്ചു. ഒപ്പം മേഘയും.

“ഇന്നലെ വീട്ടിലെ കുറച്ചു കാര്യങ്ങളിൽ കുറച്ചേറെ ബോദേർഡ് ആയിരുന്നു. അതാ…..”

“ഏയ് അത് സാരമില്ലെടോ…. തനിക്കിപ്പോഴും എന്നോട് ദേഷ്യമാവും എന്നു കരുതിയാണ് ഞാൻ സംസാരിക്കാൻ വന്നത്. ”

“അയ്യോ… ഇപ്പോഴെന്നല്ല…. അപ്പോഴും എനിക്ക് തന്റെ മേൽ യാതൊരു വിധ ദേഷ്യമോ വിദ്വേഷമോ തോന്നിയിരുന്നില്ല. ”

“എനിക്കും അതെ…:”

“ആഹ് ഇപ്പൊ ഏതായാലും തെറ്റിധാരണകളൊക്കെ മാറിയല്ലോ?”

” മാറി ”

“എന്നാൽ ഞാൻ ചെല്ലട്ടേ….. ഫ്രാൻസിസ് അങ്കിളിന് അടുത്ത ഇൻജക്ഷനുള്ള സമയമായി…”

മേഘ തിരിഞ്ഞു നടന്നു നീങ്ങുമ്പോൾ… അജു വാതിൽപ്പടിയിൽ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു.

“ആഹ്… അപ്പൊ ആളൊരു പൂച്ചക്കുട്ടി തന്നെയാണ്. അല്ല പെൺകുട്ടികൾ ഇടയ്ക്ക് പുലിക്കുട്ടി ആകേണ്ടതും ആവശ്യമാണല്ലോ…”

സ്വയം പലതും പിറുപിറുത്ത് അജു ദിയയുടെ കട്ടിലിനരികിലായ് കിടന്നിരുന്ന ചെറിയൊരു ബെഞ്ചിൽ തലചായ്ച്ചു. ദിയ ശാന്തമായ് ഉറങ്ങുകയാണ്. അജുവും പതിയെ ഉറക്കത്തിന്റെ ലാസ്യത്തിലേക്ക് വഴുതി വീണു.

✍️തുടരും.

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:-16)

രാത്രിയിൽ തന്റെതായ തിരക്കുകൾ എല്ലാം കഴിഞ്ഞ് ഡോക്ടർ സൂസൻ തന്റെ മുറിയിലേക്ക് നടന്നു. പോകും വഴിയിൽ മകന്റെ മുറിക്കുള്ളിലേക്ക് കണ്ണോടിച്ചു.

“എബീ…… കിടന്നില്ലേ നീ ഇതുവരെ? ”

“നോ മമ്മീ…. എനിക്ക് കുറച്ച് അസയിന്റ്മെന്റ്സു കൂടി തീർക്കാനുണ്ട്. ”

” ആഹ്….. അതൊക്കെ രാവിലെ ചെയ്യാം മോനേ. മോർണിങ് നേരത്തേ അലാറം വെച്ച് എഴുനേൽക്കൂ…. രാത്രിയിൽ ഉറക്കമൊഴിയണ്ട. ”

” ഓക്കെ മാ…. ഗുഡ് നൈറ്റ് ”

“ഗുഡ് നൈറ്റ് മോനൂ “.

എബി തന്റെ മുറിയിലേക്ക് കയറി കതവടച്ചു.

സൂസൻ മുറിയിലേക്ക് കടന്നുവരുമ്പോൾ അവരുടെ ഭർത്താവ് ജോർജ് പുസ്തക വായനയിൽ മുഴുകിയിരിക്കുകയായിരുന്നു.

സൂസൻ തന്റെ കയ്യിലെ ജഗ്ഗും വെള്ളവും അടുത്തു കിടന്നിരുന്ന മേശപ്പുറത്ത് വെയ്ക്കുന്ന ഒച്ച കേട്ടാണ് ജോർജ് തലയുയർത്തി അവരെ നോക്കിയത്.

“മോൻ കിടന്നോ സൂസൻ ?”

“ഉവ്വ്.. രാവിലെ കുറച്ചു നേരത്തെ എഴുനേൽക്കണം , അവനെന്തോ വർക്ക് പെന്റിങ്ങ് ഉണ്ട്. നമ്മൾ ആരേലും വിളിക്കാതെ അവൻ ഉണരുമെന്നു തോന്നുന്നില്ല. ”

ശെരിയെന്ന അർത്ഥത്തിൽ തലയാട്ടുന്നതിനൊപ്പം ജോർജ് അടുത്തിരുന്ന ടൈംപീസ് ഒന്നുകൂടി കറക്കി അഞ്ച് മണിക്ക് അലാറം സെറ്റ് ചെയ്തു.

“താൻ ഈ പുസ്തകം വായിച്ചിരുന്നോ സൂസൻ ? വളരെ വ്യത്യസ്തമായൊരു തീം തന്നെ. ”

” മ്…. തുടങ്ങി വെച്ചിട്ട് നാളേറെയായി മുഴുവിപ്പിക്കാൻ സമയം കിട്ടിയിരുന്നില്ല. ”

” ആഹ് ഏതായാലും അൽപസമയം ഇതിനായ് മാറ്റി വെയ്ക്കുന്നതുകൊണ്ട് യാതൊരു തെറ്റും ഇല്ല. ഞാൻ ഇതു വരെ വായിച്ചതിൽ വൺ ഓഫ് ദി ബെസ്റ്റ് ബുക്ക്സ്. ”

“ആഹ് വായിക്കണം . അല്ല ഇച്ചായൻ കിടക്കുന്നില്ലേ ? ”

” അതെ…. ദേ കിടക്കാൻ തുടങ്ങുവായിരുന്നു. താൻ വരാൻ കാത്തിരുന്നതാ…. ”

” ഇച്ചായൻ കിടന്നോളൂ എനിക്കൊരു പുസ്തകം വായിച്ചു തീർക്കുവാനുണ്ട്. ”

” അതേതാ പുസ്തകം? ഏതായാലും നാളെ ആകാടോ ഇന്നിത്രയും വൈകിയില്ലേ….. രാവിലെ ആശുപത്രിയിൽ എത്തേണ്ടതില്ലേ തനിക്ക്? ”

” ഇത് വെറുമൊരു പുസ്തകമല്ല ഇച്ചായാ…. ഞാൻ പറയാറില്ലേ…. ദിയ, അവളുടെ ഡയറിയാണ്. നാളെ ആ കുട്ടിയെ ഡിസ്റ്റാർജ് ചെയ്യുവാണ്. ഇതുവരെ അവളുടെ പ്രശ്നമെന്താണെന്ന് അറിയുവാനോ, ആ അസുഖത്തെ പൂർണ്ണമായ് മനസ്സിലാക്കാനോ എനിക്ക് സാധിച്ചിട്ടില്ല.. ആശുപത്രി വാസത്തെക്കാൾ അവൾക്ക് സ്വന്തം വീടാവും ബെറ്റർ എന്ന് തോന്നി ഡിസ്റ്റാർജ് എഴുതാമെന്നു പറഞ്ഞതാണ് ഞാൻ . അല്ലാതെ അവളുടെ അസുഖം ഭേദമായെന്നു തോന്നുന്നില്ല. ”

” ഇതിപ്പൊ ഈ ഡയറി വായിച്ചിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?”

” ആ ആദ്യ സമയങ്ങളിലെ അവളുടെ ചിന്തകളും പ്രവർത്തികളും ഇതിലുണ്ടെങ്കിൽ ചിലപ്പോൾ അതുവഴി രോഗാവസ്ഥയുടെ വ്യതിയാനങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചേക്കും. ”

” മ്…. അത്തരത്തിലും ഒരു സാധ്യതയുണ്ട് അല്ലേ ? ”

“അതെ” .

“ആഹ് ഞാനുമായുള്ള സഹവാസം തുടങ്ങിയതിൽ പിന്നെ തനിക്ക് ബുദ്ധി അല്പാൽപ്പം കൂടുന്നുണ്ട്. ”

ജോർജ് സൂസനെ കളിയാക്കി ചിരിച്ചു.

“മതി, മതി…. ഇത് എനിക്കെന്റെ കുടുബപരമായി കിട്ടിയ ബുദ്ധിയും വിവേകവുമാണ് . ”

സൂസനും വിട്ടു കൊടുത്തില്ല.

“ആഹ് ….. സമ്മതിച്ചു. താൻ ഇരുന്നോളൂ…. ഞാനേതായാലും കിടക്കുവാ നല്ല ക്ഷീണം. ”

” ഇച്ചായൻ ലൈറ്റ് അണച്ച് കിടന്നോളൂ… ഉറക്കം കളയണ്ട…
ഞാൻ ഹാളിൽ ഇരിക്കാം…”

“ആഹ് ശെരിയെടോ…. ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ് ”

ദിയയുടെ ഡയറികളുമായ് ഡോക്ടർ സൂസൻ മുറിക്ക് പുറത്തെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലൂടെ നടന്ന് മകന്റെ സ്റ്റടി ടേബിളിലെ ലമ്പിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തിനു കീഴിലായ് ഇരുന്നു.

‘ 2016’
ആദ്യ ഡയറിയുടെ പുറച്ചട്ടയിൽ വലിയ ലിപികളിൽ എഴുതി പിടിപ്പിച്ചിരിക്കുന്നു.

എന്തൊക്കെയോ അറിയണമെന്ന ആവേശത്തോടെ ഡോക്ടർ ഡയറി തുറന്നു.

” പതിവിലും വ്യത്യസ്തമാണ് എന്നിലീ പുതുവർഷം…. പഴയ പോലെ സന്തോഷിക്കാൻ കഴിയുന്നില്ല. ഒരു പക്ഷേ ആ സന്തോഷം പങ്കിടാൻ ഒപ്പം അവർ ഇല്ലാത്തതിനാലാവാം.
കൂടെയുണ്ടായതെന്തൊക്കെയോ നഷ്ടപ്പെട്ടു പോയ പോലൊരു തോന്നൽ.

മൂന്ന് മാസം കഴിഞ്ഞില്ലേ മൂപ്പെ പോയിട്ട്…. ഇത്ര വേഗം അവനെന്നെ മറക്കുവാൻ സാധിച്ചോ? ഒരു മെസ്സേജ് എങ്കിലും പ്രതീക്ഷിരുന്നു. വെറുതെ .”

താളുകൾ മറിയുമ്പോൾ പലതിലും ചില കുത്തി വരകൾ മാത്രം തെളിഞ്ഞു കാണം. ഒന്നോ രണ്ടോ പദങ്ങൾ…. എന്തോ മനസ്സിലാക്കാൻ വേണ്ടിയുള്ള സൂചിക പോലെ….

ആദ്യാവസാനം എല്ലാ താളുകളും പരതി നോക്കി പ്രതീക്ഷയോടെ ആ അക്ഷരങ്ങളിലേക്ക് സൂസൻ കണ്ണൂ കൂർപ്പിച്ചു.

ഫെബ്രുവരി 16.

“. .ശ്രീയെ കണ്ടിരുന്നു. എന്തോ മടുപ്പു തോന്നുന്നു ഈ ജീവിതത്തോട് തന്നെ. എവിടെയാണെനിക് പിഴവു പറ്റിയതെന്ന് അറിയാൻ കഴിയുന്നില്ല..”

ഫെബ്രുവരി 22.

” . . ഒരിക്കൽ എന്നെ പ്രണയിച്ചിരുന്ന ആ കണ്ണുകളിൽ ഞാൻ ഇന്ന് കണ്ടത് പകയോ പ്രതീകാരമോ എനിക്കറിയില്ല. ”

എഴുതുമ്പോൾ അവൾ കരഞ്ഞിരിക്കണം, ഇടയിലെ പല കടലാസ്സുകളിലും നനവിനാൽ മഷി പടർന്നിരുന്നു…

അലസമായ് വരയപ്പെട്ട പല ചിത്രങ്ങളിലും അവൾ അജുവിന്റെ സാമിപ്യം ആഗ്രഹിച്ചിരുന്നതായ് തോന്നപ്പെട്ടു.

മാർച്ച് 5.

“.. ശ്രീ….. ഞാൻ ചീത്തയാണോ ? എന്റെ നേർക്ക് താൻ അടിച്ചേൽപ്പിക്കുന്ന പഴികളൊന്നും ഞാൻ ചെയ്തവയല്ല.. ഒരിക്കൽപ്പോലും താൻ മനസ്സിലാക്കാതെ പോകുന്നതെന്തേ എന്നെ ?”

ഡോക്ടർ എന്തോ പ്രതീക്ഷയിൽ പിന്നെയും താളുകൾ മറിച്ചു കൊണ്ടയിരുന്നു..

തുടരും✍️

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം:- 15)

വൈകുന്നേരം തിരിച്ചെത്തി മിലിയുടെ വണ്ടി ഒതുക്കാൻ നേരം പാർക്കിംഗ് ഏര്യയിൽ വെച്ചാണ് അജു സൂസൻ ഡോക്ടറെ കണ്ടത്.

” ഡോക്ടറമ്മേ…”

” ആഹ്…. അജൂ താനെവിടെ പോയതാ ?”

“ഞാനൊന്ന് വീടുവരെ പോയതാ ഡോക്ടറമ്മേ..”

“അപ്പോൾ ദിയയുടെ അടുത്ത് ആരാ ?”

” മിലി ഉണ്ട് ദിയക്ക് കൂട്ടിന്. നാളെ ഞങ്ങൾക്ക് എപ്പോഴാ ഡോക്ടറമ്മേ പോകാവുന്നേ?”

” ഞാൻ രാവിലെ എത്തും അജൂ….. എന്റെ റൗൺഡ്സ് കഴിഞ്ഞ് ഡിസ്ച്ചാർജ് എഴുതാം. ”

” താങ്ക്യൂ ഡോക്ടറമ്മേ…. നാളെ ദിയയുടെ പിറന്നാളാണ്. May 25. ഒത്തിരി നാൾക്ക് ശേഷം അവൾ വീട്ടിലേക്കു വരുവല്ലേ…. എല്ലാവരും ചേർന്ന് അവൾക്കായ് നല്ലൊരു സർപ്രൈസ് പ്ലാൻ ചെയ്യുന്നുണ്ട്. ”

” അത് ഓർത്തിട്ടാ ഞാൻ നാളെ തന്നെ ഡിസ്ച്ചാർജ് എഴുതാമെന്നു പറഞ്ഞത്. നല്ലൊരു ദിവസം പുതിയൊരു തുടക്കം ആവട്ടെ….. ”

” എനിക്ക് എന്തോ വല്ലാത്തൊരു പേടി തോന്നുന്നു ഡോക്ടറമ്മേ…. ദിയ അവൾ ഇനി എന്നാ പഴയ പോലെ….”

” ഏയ് അജൂ…. താനുള്ള ധൈര്യത്തിലാ ഞാൻ ഇത്ര നേരത്തേ എന്റെ മാലാഖ കുട്ടിയെ വീട്ടിലേക്ക് അയക്കുന്നെ… അവൾക്ക് ഈ അവസ്ഥയിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകാതെ നോക്കേണ്ടുന്നത് താനാണ്. ആ താൻ ഇങ്ങനെ തളരാൻ പാടുണ്ടോ.”

” അറിയാം ഡോക്ടറമ്മേ….. എങ്കിലും. ”

” പേടിക്കാൻ ഒന്നുമില്ലെടോ….. എല്ലാം ശെരിയാകും താൻ എത്രയും വേഗം ശ്രീയെ കണ്ടെത്താൻ ശ്രമിക്കൂ …… ഇപ്പോൾ നമുക്ക് മുന്നിലെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകാൻ അവനു മാത്രമേ സാധിക്കുള്ളൂ.

” അവനീ നാട്ടിൽ തന്നെ ഉണ്ട്. കഴിഞ്ഞ ദിവസം സെന്റ്രൽ മാളിൽ അവനെ ഒരു സുഹൃത്തിനൊപ്പം കണ്ടവരുണ്ട്. എത്രയും വേഗം തന്നെ അവനെ കണ്ടെത്താൻ സാധിക്കും. ”

” ആഹ് അജൂ ഒരു കാരണവശാലും ദിയ ശ്രീയെ കാണാൻ പാടില്ലാട്ടോ…..”

“അത് ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടറമ്മേ…..
എന്നാൽ ഞാൻ ചെല്ലട്ടെ മിലിക്ക് തിരിച്ചു പോകേണ്ടതുണ്ട്.”

“ശെരി അജു…..”

അജുവിനോട് യാത്ര പറഞ്ഞ് കാറിൽ കയറുമ്പോഴും ഡോക്ടറുടെ ബാഗിൽ ആ ഡയറികൾ ഭദ്രമായിരുന്നു. അവ വായിച്ചു തീർക്കാനുള്ള തിടുക്കം കാറിന്റെയും ശേഷം ഡോക്ടറുടെ കാലിന്റെയും വേഗത കൂട്ടി.

ദിയയുടെ അടുക്കൽ നിന്ന് അജുവിനെ കണ്ടുടനെ തന്നെ മിലിയും യാത്ര പറഞ്ഞിറങ്ങി.

തന്റെ പക്കൽ കരുതിയ ചോക്ലേറ്റുകൾ അജു ദിയക്കു നേരേ നീട്ടി. അവളുടെ കണ്ണുകൾ അപ്പോഴും വിദൂരതയിൽ ആരെയോ തിരയുകയായിരുന്നു.

രാത്രിയിൽ ദിയക്കുള്ള മരുന്നുമായ് എത്തിയത് മേഘ സിസ്റ്ററാണ്. അജുവിനെ കണ്ടതും കരിമേഘം പോലെ ആ മുഖം നന്നേ ഇരുണ്ടു.

അജുവിനും തെല്ലും അമർഷം തോന്നാതിരുന്നില്ല.

“താൻ ഇന്ന് രാത്രി ഇവിടുണ്ടാകുമോ ?” മേഘ അജുവിനോടായി ചോദ്യമുന്നയിച്ചു.

“ഉവ്വ്..”

” ഞാൻ അപ്പുറത്തുണ്ടാകും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുവാൻ മടിക്കണ്ട .”

“ശെരി. ”

മേഘ മുറി വിട്ടതും അജു ദിയയുടെ അടുക്കൽ ചെന്നിരുന്നു.

“എന്തൊരു സ്വഭാവാല്ലേ….. പേടമാനിന്റെ കോലം കെട്ടി നടക്കുന്ന കാണ്ടാമൃഗത്തെപ്പോലുണ്ട്. ”

ദിയ മെല്ലെ ചിരിച്ചെന്നു വരുത്തി.

അജു തുടർന്നു.

“ദിയക്കുട്ടീ…. താനെന്താടോ അജൂനോട് ഇങ്ങനെ ? നമുക്കീ ആശുപത്രിയും മരുന്നും മന്ത്രവും ഒന്നും വേണ്ട. ഒരു ദൂരെയാത്ര പോയാലോ ?

അപ്പോഴാണ് മറന്നു വെച്ചൊരു സിറിഞ്ചെടുക്കാൻ മേഘയുടെ വരവ്.

“ദേ…. ഈ സിസ്റ്ററേം കൂട്ടാം . കുട്ടി ഡോക്ടറുടെ ബിപിയും കുറയും”

അജു മേഘയുടെ മുഖത്ത് നോക്കി പല്ലു മുപ്പത്തിരണ്ടും കാട്ടി തെളഞ്ഞൊന്ന് ഇളിച്ചു.

വന്നതിൽ നൂറു കിലോ അധികം തൂക്കത്തോടെ സിസ്റ്ററുടെ മുഖം ചുവന്നു വീർത്തു. അവളാ വാതിൽപ്പടി ചവിട്ടി മെതിച്ച് കടന്നു പോകുന്നത് തെല്ലും കൗതുകത്തോടെ അജു നോക്കിയിരുന്നു.

“ദിയാ….. കൊള്ളാല്ലേ …. ചെറിയൊരു ചന്തോക്കെ ഉണ്ട് .”

മേഘ പോയ വഴിയിൽ നിന്നവൻ കണ്ണെടുത്ത് ദിയക്ക് നേരേ തിരിയുമ്പോൾ അവൾ അജുവിനെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.

അവിടെയും തെളിഞ്ഞൊരു കള്ള ചിരി പാസ്സാക്കി അജു മെല്ലെ പറഞ്ഞു.

“നിനക്ക് നാളെത്തന്നെ ഡിസ്ച്ചാർജ് വേണമെന്ന് നിർബന്ധമുണ്ടോ ?”

എന്തേ… എന്ന ചോദ്യഭാവത്തിൽ ദിയ അജുവിനു നേരേ മുഖം പൊക്കി.

“അല്ല… എനിക്കൊരു രണ്ടു ദിവസം കൂടി സമയം കിട്ടിയാർന്നേൽ നമുക്ക് സിസ്റ്ററേം കൂടി വീട്ടിലേക്കു കൂട്ടാർന്നു. ”

അജുവിന്റെ കള്ളച്ചിരിക്കൊപ്പം ഇത്തവണ ദിയ ശെരിക്കും അറിയാതെ ചിരിച്ചു പോയി.

“ഉയ്യോ……. എന്റെ മേഘ സിസ്റ്ററേ നിനക്ക് ഒരായിരം നന്ദി. ഹ… ഇപ്പൊഴേലും എന്റെ ദിയ ഒന്നു ചിരിച്ചു കണ്ടല്ലോ…. മതി ദിത് മാത്രം മതി. ”

അജു ദിയയുടെ കവിളിൽ പിടിച്ച് മുറുക്കി വലിച്ചു.

“ആഹ്…. വിടെടാ വേദനിക്കുന്നു. ”

“ഹ… ഇപ്പൊ ആ സിസ്റ്ററെ എന്റെ മുന്നിൽ കാണുവാണേൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ…. ”

അജു പറഞ്ഞു തീരും മുന്നേ മറ്റൊരു രോഗിയുടെ കേസ്ഷീറ്റുമായ് മേഘ ആ മുറിക്കു മുന്നിലെ ഇടനാഴിയിലൂടെ നടന്നു പോകുന്നത് ഇരുവരും ജനാലയിലൂടെ കണ്ടു.

സിസ്റ്ററെ കണ്ടതും
പോയി കൊടുത്തിട്ടു വാ എന്നർത്ഥത്തിൽ ദിയ കണ്ണുകൾ കാെണ്ട് ആഗ്യം കാട്ടി. പറഞ്ഞത് അബന്ധമായോ എന്നോർത്ത് പരുങ്ങിയ അജുവിനു മുന്നിൽ ചിരിയടക്കാൻ ദിയക്കായില്ല. അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. പഴയ ദിയയെ അജു ആ ചിരിയിൽ കണ്ടു… ഒപ്പം കണ്ണും മനസ്സും നിറയെ അജുവും ചിരിച്ചു..

✍️തുടരും .

അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:- 14 )

“പണ്ട്…. പണ്ട് ”

രാജകുമാരനും, രാജകുമാരിയും അവരുടെ പ്രണയവും, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഒരു പുഴയുടെ നൈർമല്യത്തോടെ അജു പറഞ്ഞു തുടങ്ങി.

ആ ഒഴുക്കിനൊത്തോണം അവളെ രസിപ്പിച്ചും ചിരിപ്പിച്ചും പടുകൂറ്റൻ ചിന്തകളുടെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടും അവിടുന്ന് പ്രതീക്ഷയുടെ പുത്തൻ ഉണർവിലേക്ക് കൈ പിടിച്ചുയർത്തിയും അജു തന്റെ കഥ ക്ലൈമാക്സ് വരെ കൊണ്ടുചെന്ന് എത്തിച്ചു.

പണ്ടും അത് അങ്ങനെ തന്നെയാണ്. ദേവീമ്മ നല്ലൊരു കഥാകാരിയാണ്. ചെറുപ്പം മുതലേ ആ വാസന അജുവിലും ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് തന്റെ ഭാവനകളെ മെനഞ്ഞൊരുക്കി പറഞ്ഞു ഫലിപ്പിക്കാൻ അവനും നല്ല മിടുക്കാണ്.

അവന്റെ ഏറ്റവും നല്ല കേൾവിക്കാരി ദിയ കൂടി ആകുമ്പോൾ അവൾക്കായ് പറയുന്ന കഥകളിലെല്ലാം നധിക്കു സമാനമായ മായക്കാഴ്ചകളുടെ ഒരു വർണ്ണ മനോഹര ലോകം അവൻ കെട്ടിപ്പടുക്കാറുണ്ട്.

ദിയയുടെ കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങിയിരുന്നു. ചിന്തകളിൽ നിന്നും സ്വപ്നത്തിലേക്കവൾ ചേക്കേറുമ്പോൾ അജു തന്റെ രാജകുമാരന്റെയും രാജകുമാരിയുടെയും വിവാഹത്തിനായുള്ള തയാറെടുപ്പിലേക്ക് കടന്നിരുന്നു.

“ആഹാ….. ദിയ ഉറങ്ങിയോ?? താൻ ആളു കൊള്ളാല്ലോടോ..”

റുമിലേക്ക് കടന്നു വന്ന നേഴ്സ്സമ്മയെ നോക്കി അജു ചിരിച്ചു.

“സൂസൻ ഡോക്ടർ റൂമിലുണ്ടോ നേഴ്സ്സമ്മേ?”

“ഉവ്വ്.., തന്നെ തിരക്കിയിരുന്നു.”

” നേഴ്സ്സമ്മ അൽപ നേരം ദിയേടടുത്ത് ഇരിക്കാവോ? ഞാനൊന്ന് ഡോക്ടറെ കണ്ടേച്ച് വരാം.”

ദിയയെ നേഴ്സ്സമ്മയെ ഏൽപ്പിച്ച് അജു ബാഗ്ഗുമെടുത്ത് ഡോക്ടർ സൂസന്റെ മുറി ലക്ഷ്യമാക്കി നടന്നു.

അകത്ത് ഡോക്ടർ ആരോടോ ഫോണിൽ സംസാരിച്ചിരിക്കുകയാണ്.

അജു ഡോറിൽ മുട്ടി.

“ആ കയറി വന്നോളൂ”

അജു അത്തു കടന്നതും ഡോക്ടർ ഒരു പുഞ്ചിരിയോടെ അവനെ സ്വാഗതം ചെയ്തു.

“ആഹ് അജൂ… വരൂ… ഇരിക്കൂ ”

ഞാനൊന്ന് അന്വേഷിക്കട്ടെ, നമുക്ക് പിന്നേട് സംസാരിക്കാം എന്നു പറഞ്ഞ് ഡോക്ടർ ആ കോൾ ഡിസ്കണക്ട് ചെയ്തു. ശേഷം അജുവിനോടായ് തുടർന്നു.

” ഒരു ചായ പറയട്ടേ ? ” ചോദ്യത്തിനൊപ്പം തന്നെ അടുത്തു നിന്ന സ്ത്രീയോട് 2 ചായക്ക് ആവശ്യപ്പെട്ടു.

“ഡോക്ടറമ്മേ…. ഇതാ ദിയയുടെ ഡയറി. ”

” ഇത്…. 2016ലെയും 2017ലെയും ഡയറികളാണല്ലോ…..”

“അതെ.. ഇതിനു മുൻപുള്ള കുറിപ്പുകൾക്ക് ഞാൻ പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനുണ്ടാവില്ല. ഇതാ ഞാൻ മാറി നിന്ന ശേഷമുള്ള രണ്ടു വർഷത്തെ ഡയറി കുറിപ്പുകൾ. ”

” അതിനും ശേഷം താൻ വന്നു പോയപ്പോഴല്ലേ….. ശ്രീയെ അവൾക്ക് തിരികെ നൽകിയത്. അതിനു ശേഷമുള്ളവയോ ? 2018, 19 വർഷങ്ങളിലെ…….”

അജു മറ്റൊരു ഡയറിയെടുത്ത് ഡോക്ടക്ക് നേരേ നീട്ടി.

“ഇതാ 2018 ലെ… ഇതിൽ ഞാൻ വന്നു പോയതും ശ്രീയെ അവൾക് തിരികെ കിട്ടിയതും വരെ എഴുതിയിട്ടുണ്ട് ബാക്കി…… ബാക്കി എഴുതിയിട്ടില്ല ഡോക്ടറമ്മേ…. ഞാൻ അവളുടെ മുറിയും വീടും ഒക്കെ തിരഞ്ഞു. 2018 ഏപ്രിൽ 22 ശ്രീയുടെ പിറന്നാളിന്റെ തലേ ദിവസം വരെ ഇതിൽ ഉൾപ്പെടുത്തീട്ടുണ്ട്. ഏപ്രിൽ 21 ന് വൈകുന്നേരമാണ് ഞാൻ അമ്മയേം കൂട്ടി വിമാനം കയറുന്നത്. 23 തൊട്ട് എന്താ സംഭവിച്ചതെന്ന് ഇതിലില്ല. ”

ഡോക്ടർ ആ ഡയറികൾ വാങ്ങി തന്റെ മേശവിരിപ്പിൽ ഭദ്രമായി വെച്ചു.

“താനൊന്നു കൂടി തിരയൂ അജൂ . അവൾ ഏതായാലും എഴുതിയിട്ടുണ്ടാവും എന്നെനിക്ക് തോന്നുന്നു. ഈ ഒരവസ്ഥയിൽ അവൾ പഴയതൊന്നും ഓർക്കാൻ ഇടയാക്കരുത്. ചിലപ്പോൾ അത് ഇതിലും മോശമായൊരു അവസ്ഥയിലേക്ക് ദിയയെ കൊണ്ട് ചെന്ന് എത്തിക്കാൻ ഇടയുണ്ട്. ”

“ദിയക്ക് അല്ലെങ്കിൽ ശ്രീക്ക് മാത്രമേ എന്താ എങ്ങനാ എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാനാവുള്ളൂ… അവനെ ഞാൻ ഒന്നുകൂടൊന്ന് തിരയട്ടെ.”

ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങി അജു ആരോടൊകെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആർക്കും അജുവിനു വേണ്ട മറുപടി നൽകാൻ സാധിച്ചില്ല.

അവൻ പതിയെ ദിയയുടെ അടുത്തേയ്ക്ക് നടന്നു.
വാതിൽ കടന്ന് അകത്തേയ്ക്ക് കയറി ആദ്യം കണ്ട കസേരയിൽ അവൻ കയ്യിലുണ്ടായിരുന്ന ബാഗ്ഗ് വെച്ചു. ദിയയെ നോക്കി. അവളിപ്പോഴും നല്ല മയക്കത്തിലാണ്. അവന്റെ കണ്ണുകൾ നേഴ്സ്സമ്മയെ തിരഞ്ഞു.

റൂമിന്റെ ഒരു കോണിലായി മേശയോടു ചേർന്ന കസേരയിൽ മറ്റൊരു പെൺകുട്ടി ഇരിക്കുന്നു. അവിടെ തന്നെ ജോലി ചെയ്യുന്ന നേഴ്സ്സ് ആണ് എന്നവളുടെ വേഷം വെളിവാക്കി. കയ്യിലൊരു ഇംഗ്ലീഷ് പുസ്തകമുണ്ട്. ഏതോ ക്രൈം ത്രില്ലർ ആണ് എന്ന് അതിന്റെ പുറച്ചട്ട കണ്ടപ്പോഴേ അജു ഊഹിച്ചു.

“മായ സിസ്റ്റർ എന്ത്യേ ?”

അവൾ പതിയെ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് അജുവിനെ നോക്കി.

“ആഹ് എനിക്കറിയില്ല. വരും.”

അവളുടെ സ്വരത്തിൽ തെല്ലും ദേഷ്യം കലർന്നിരുന്നു.

” അതിന് താനെന്തിനാ ചൂടാവുന്നേ? ഞാൻ ചോദിച്ചൂ എന്നല്ലേ ഉള്ളൂ. ”

അജുവും വിട്ടുകൊടുത്തില്ല.

അവനെ അടിമുടി ദെഹിപ്പിക്കാൻ പാകത്തിന് ഒരു നോട്ടം നോക്കിയ ശേഷം അവൾ പുസ്തകത്തിലേക്ക് തന്നെ കണ്ണെയ്തു.

അജുവുണ്ടോ പിൻമാറുന്നു.

“തനിക്ക് ഡ്യൂട്ടീ ടൈമിൽ പുസ്തകം വായിക്കാനാണോ മാനേജ്മെന്റ് സാലറി തരുന്നത് ? ”

ദേഷ്യത്തോടെ അവൾ മറുപടി പറയാനെന്നോണം പുസ്തകം മടക്കി എഴുനേറ്റ് അജുവിന്റെ അടുകലേക്ക് വന്നു.

പെട്ടെന്ന് നേഴ്സമ്മ റൂമിലേക്ക് കടന്നു വന്നു.

“ആഹ് മോളെ…. നീ പൊയ്ക്കോളൂ ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്. ”

പറയാൻ വന്നതെന്തോ വിഴുങ്ങിക്കൊണ്ടവൾ മുറി വിട്ട് പുറത്തു പോയി.

“അജൂ…. നീ സൂസൻ ഡോക്ടറെ കണ്ടോ ? ”

“ഉവ്വ് നേഴ്സ്സമ്മേ…… ആ സിസ്റ്റർ ആരാ ?”

“ഓഹ്…. അത് പുതിയ അപ്പോയിന്റ്മെന്റ് ആണ്. മേഘ… ഈ ആഴ്ച ജോയിൻ ചെയ്തതേ ഉള്ളൂ ”

“എന്തൊരു ചൂടൻ സ്വഭാവമാണ്. ചുമ്മാ വഴക്കിടാൻ വരുവാന്നേ….”

നേഴ്സമ്മ ചിരിച്ചു.

” അതൊരു പാവം കുട്ടിയാടാ…. അവളുടെ വീട്ടിലെ കാര്യമൊക്കെ വല്യ കഷ്ടാണ്. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് ഇവിടെ അവളാ ർന്നു. ഇന്നിപ്പൊ പോകാൻ തുടങ്ങിയപ്പൊ പത്തു മിനിട്ട് എനിക്ക് പകരം ഇവിടിരിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ട് വന്നതാ.”

” ഓഹ് അപ്പൊ… ഡ്യൂട്ടീ ടൈം കഴിഞ്ഞതാ ല്ലേ….. ചുമ്മാ ചൂടായപ്പൊ ഡ്യൂട്ടീ ടൈമിലാണോ പുസ്തകം വായിക്കുന്നേന്ന് ചോദിച്ച് ഞാനും കയർത്തു. ”

“ആഹാ അത്രേ ഉള്ളോ… ”
നേഴ്സ്സമ്മ അതങ്ങ് ചിരിച്ച് കളഞ്ഞു.

“അജൂ ഇനീപ്പൊ താനുണ്ടല്ലോ ഞാൻ വാർഡിലേക്ക് ചെല്ലട്ടേ…???”

” ഓക്കെ നേഴ്സമ്മേ…. ഞാനിവിടുണ്ടാകും.

ഡോറടച്ച് നേഴ്സമ്മ വെളിയിലേക്ക് ഇറങ്ങുമ്പോൾ അജു ദിയക്കരികിലേക്ക് നടന്നു.

ഉറങ്ങുന്ന ദിയയെ നോക്കി ഏറെ നേരം അവനിരുന്നു. ഇടയ്ക്കെപ്പോഴോ ചിന്തകൾക്കു പിന്നിൽ മറന്നു വെച്ച തലേന്നത്തെ മയക്കം അവന്റെ കണ്ണുകളെ കീഴ്പ്പെടുത്തി.

ചുമരിലേക്ക് തലചാരി കസേരയിൽ ഇരുന്നുറങ്ങുന്ന അജുവിനെ തട്ടി ഉണർത്തിയത് മിലിയാണ്. അജുവിന്റെയും ദിയയുടേയും മറ്റൊരു സുഹൃത്ത്.

“അജൂ….”

” ആഹ് മിലി താനെപ്പൊ വന്നു ?”

“ദേ വന്നു കയറിയതേ ഉള്ളൂ….. അജൂ താൻ വീട്ടിൽ പോയി ഫ്രഷ് ആയി വാ.. ഇവിടെ അതുവരെ ഞാൻ ഉണ്ടാകും. ”

തന്റെ വണ്ടിയുടെ താക്കോൽ മിലി അജുവിനു നേരേ നീട്ടി.

“ഏയ് വേണ്ടെടോ… ഞാൻ ഒരു ഓട്ടോയിൽ പോയി വരാം.”

” താനിതങ്ങോട്ട് പിടിക്ക് . എന്നിട്ട് വേഗം പോയി വാ ”

മിലി നിർബന്ധപൂർവ്വം വണ്ടിയുടെ ചാവി അജുവിനെ ഏൽപ്പിച്ചു.

അജു പുറത്തേക്കിറങ്ങുമ്പോൾ മിലി ദിയയുടെ കട്ടിലിൽ അവൾക്കരികിലായി ഇരിക്കുകയായിരുന്നു.

✍️ തുടരും.

– അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം:13)

അലസമായി തന്റെ മുഖത്തേക്ക് തെന്നി വീഴുന്ന മുടിയിഴ വകഞ്ഞൊതുക്കി ജനാലയ്ക്ക് പുറത്തേക്ക് കണ്ണും നട്ട് ദിയ ഇരുന്നു.

മുറിയിലേക്ക് കടന്നു വന്ന മദ്ധ്യവയസ്കയായ ഒരു നേഴ്സ് ഒച്ചയുണ്ടാക്കി ചുമച്ചു കൊണ്ട് അവളിലെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു.

ഹാ ആരു കേൾക്കാൻ ആരു ശ്രദ്ധിക്കാൻ…. കണ്ണിമവെട്ടാതെ ദിയ അതേ ഇരുപ്പ് തുടർന്നു.

” അല്ല…. ദിയക്കുട്ടി ഇന്ന് ഉഷാറാണല്ലോ…”

നേഴ്സ് അവളുടെ തോളിൽ തട്ടി വിളിച്ചു.

യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവൾ കണ്ണിമ സിസ്റ്റ്റുടെ നേർക്ക് ചലിപ്പിച്ചു.

” ഇന്നു കൂടി കഴിഞ്ഞാൽ ദിയമോൾക്ക് വീട്ടിലേക്ക് പോകാല്ലോ…. ഡോക്റമ്മ അച്ഛനെ വിളിച്ചിട്ടുണ്ട് ദിയയെ കൂട്ടാൻ വരാൻ ”

വർത്തമാനത്തിനിടയിൽ തന്റെ കയ്യിലിരുന്ന സിറിഞ്ചിൽ മരുന്നു നിറച്ച് ഇൻജക്ഷനുള്ള തയാറെടുപ്പുകൾ നടത്തുകയായിരുന്നു നേഴ്സ്.

“എവിടെ ദിയമോളുടെ ഇടതു കയ്യ് കാണിച്ചേ…”

കൈ നൽകാൻ വിസ്സമതിച്ചുകൊണ്ടവൾ തിരിഞ്ഞിരുന്നു.

“മോളെ വേദനിപ്പിക്കാതെ നഴ്സ്സമ്മ ഈ മരുന്നു കുത്തിവെച്ചേച്ച് പോയേക്കാം… എന്താ?”

അപ്പൊഴേക്കും ദൂരെ നിന്നും നടന്നടുത്തൊരു കാൽപ്പെരുമാറ്റം ആ മുറിയുടെ വാതിൽക്കൽ വന്നു നിന്നു.

തുറന്നു കിടന്നിരുന്ന ഡോറിൽ അയാൾ രണ്ടു തവണ മുട്ടി.

നഴ്സ്സമ്മയുടെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു.
‘അജു’

“ആഹാ…. ദിയ മോളെ നോക്കിയേ ഇതാരാ വന്നിരിക്കുന്നതെന്ന്.”

” സുഖമായിരിക്കുന്നോ മോനേ ?”

“അതെ നഴ്സ്സമ്മേ….. നാളെ ദിയയെ വീട്ടിലേക്ക് കൊണ്ടു പോകാമെന്നു ഡോക്ടർ പറഞ്ഞു.. അതുകൊണ്ട് വീട്ടിൽ എല്ലാവരും ചെറിയ തിരക്കിലാണ്. ഇന്നിവിടെ ദിയയുടെ കൂടെ അല്പനേരമിരിക്കാൻ വന്നതാ ഞാൻ. ”

അവരിരുവരുടെ സംസാരത്തിനിടയിൽ രണ്ടാളും അടിക്കടി ദിയയെ നോക്കുന്നുണ്ട്. അവൾ അവരെ ശ്രദ്ധിക്കാതെ മറ്റെന്തോ ചിന്തയിലാണ്.

” ഇതെന്താ നഴ്സ്സമ്മേ…… എന്റെ ദിയക്കുട്ടി പിണക്കത്തിലാണോ ?”

“ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ ആ പുസ്തകത്തിൽ എന്തെല്ലാമോ കുത്തിക്കുറിക്കുകയായിരുന്നു എന്ന് ഡ്യൂട്ടിയിലുണ്ടായ നേഴ്സ്സ് പറഞ്ഞു. ഉറങ്ങാതിരുന്നാലെങ്ങനാ അസുഖം മാറുന്നെ കരുതി ഒരു സെഡേഷൻ കൊടുക്കാൻ വന്നതാ ഞാൻ…. അതിന്റെതാണ് ഈ ഗൗരവം.”

” ആണോ ദിയാ ?” ചോദ്യ ഭാവത്തിൽ അജു ദിയയെ നോക്കി.

അപ്പോഴും അവളാ ജനാലയ്ക്കു പുറത്തേയ്ക്ക് കണ്ണും നട്ട് ചിന്തകളിൽ ആരെയോ തിരയുകയാണ്.

” നേഴ്സ്സമ്മേ….. ഇതെന്റെ ദിയക്കുട്ടിക്ക് വേണ്ട… കുറച്ചു നേരം ഞങ്ങൾ ഇതിലേയൊക്കെ ഒന്നു നടന്നു വരാം. നേഴ്സ്സമ്മ റൗണ്ട്സ് കഴിഞ്ഞെത്തുമ്പോഴേക്കും ദിയക്കുട്ടി ഉറങ്ങീട്ടുണ്ടാകും തീർച്ച. ”

പെട്ടെന്ന് അജുവിനു നേർക്ക് കണ്ണു പായ്ച്ച ദിയയെ നോക്കി ഒരു കള്ള ചിരിയോടെ നഴ്സ്സമ്മ പറഞ്ഞു.

“ഇത്ര നേരം ഞങ്ങളാരും വിചാരിച്ചിട്ട് നടക്കാത്തത് മരുന്നും മന്ത്രവുമില്ലാതെ ദിയമോളുടെ മൂപ്പെ ഒന്നു പരീക്ഷിക്കുന്നത് കാണട്ടേ… ഞാൻ പോയ് വരാം.”

നേഴ്സ്സമ്മ മുറി വിടുമ്പോൾ അജു ആ കട്ടിലിൽ ദിയയ്ക്ക് അരികിലായി ഇരുന്നു.

“ദിയാ…. എഴുന്നേറ്റ് വാ നമുക്കൊന്നു നടന്നിട്ടു വരാം”

അജുവിനൊപ്പം പോകാൻ വസ്സമ്മതിച്ച ദിയയുടെ കയ്ക്ക് പിടിച്ചവൻ നിർബ്ബന്ധപൂർവ്വം എഴുനേൽപ്പിച്ചു.

അഴിഞ്ഞു കിടന്നിരുന്ന അവളുടെ മുടിയിഴ ചീകി ഒതുക്കി മേശമേൽ കണ്ടൊരു ചുവന്ന റിബണിനാൽ ബന്ധിച്ചു.

“ഇനി ദിയക്കുട്ടീടെ മുടി അനുസരണക്കേട് കാട്ടില്ലാട്ടോ… മൂപ്പെ പറഞ്ഞു വിലക്കീട്ടുണ്ട്”

അടുത്തുള്ള കണ്ണാടി മേൽ പറ്റിപ്പിടിച്ചിരുന്നൊരു കുഞ്ഞു കറുത്ത പൊട്ട് നുള്ളിയെടുത്തവൻ അവളുടെ നെറ്റിയിൽ തൊട്ടു.

“ഹാ… ദേവീമ്മ പറയാറുള്ള പോലെ പൊട്ടു തൊട്ടപ്പോഴല്ലേ എന്റെ കുട്ടി ശ്രീദേവി ആയെ. ”

അജു ചിരിച്ചു ഒപ്പം നിർബന്ധപൂർവ്വം അവൻ അവളുടെ കവിളുകൾ ഇരു വശത്തേക്ക് വലിച്ചു പിടിച്ച് ദിയയെ ചിരിപ്പിച്ചെന്നു വരുത്തി.

മുന്നോട്ട് നടക്കാൻ മടികാട്ടി പിൻവലിഞ്ഞു നിന്ന ദിയയുടെ കയ്യിൽ അജു തെല്ലും ചിണുക്കത്തിൽ പിടി മുറുക്കി.

“വായോ ദിയക്കുട്ടീ”

വേച്ചു വേച്ച് മെല്ലെ അവൾ അജുവിന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു. പൂന്തോട്ടത്തിലെ പൂവിറുത്തു നൽകി കുറുമ്പോടെ പാട്ടുപാട്ടി ദിയയുടെ കയ്കോർത്ത് അജു അവളെ ഉല്ലസ്സിപ്പിക്കാൻ ശ്രമിച്ചു.

പതിയെ അവളും ആ നടപ്പും ഇളം വെയിലു മുറിച്ചു കുളിരു പകരുന്ന കാറ്റും ആസ്വദിച്ചു തുടങ്ങി.

“ദിയാ….”
അവൾ മുഖമുയർത്തി അജുവിനെ നോക്കി.
“നിനക്ക് കടലു കാണാൻ തോന്നുന്നില്ലേ? ”

മധുരമുള്ള ഓർമ്മളെന്തോ തന്നെ പുണരും പോലെ ദിയ പുഞ്ചിരിച്ചു.

“നാളെ ഒന്ന് വീടെത്തിക്കോട്ടെ…… നമുക്ക് എവിടൊക്കെ പോകാനുണ്ട് എന്ന് അറിയുവോ. ”

അജു ആ പൂന്തോട്ടത്തിലെ മന്ദമാരുതനാൽ പുളകംകൊണ്ടു.

“ദിയാ…. നേഴ്സ്സമ്മ തിരികെ എത്താൻ സമയമടുക്കുന്നു. വായോ….. നമുക്ക് റൂമിലേക്ക് പോകാം. ”

ഇരുവരും തിരികെ നടന്നു.

റൂമിലെത്തി അകത്തു കടന്നതും അജു കതകു ചാരി. കട്ടിലിനരികിലേക്ക് നടന്ന ദിയയെ തടഞ്ഞു കൊണ്ട് അവൻ കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

അജു കട്ടിലിലെ കിടക്കവിരി മാറ്റി വിരിച്ചു. കിടന്നുകൊണ്ട് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കാൻ പാകത്തിന് കട്ടില് നീക്കിയിട്ടു.

“ദിയാ… ഇനി വന്നു കിടന്നോളൂട്ടോ….”

അവൻ ദിയയെ എഴുനേൽപ്പിച്ച് കിടക്കയിലേക്കിരുത്തി. അവൾ മെല്ലെ തലയിണയിലേക്ക് ചാഞ്ഞു. തുറന്ന ജനാലയിലൂടെ മറ്റേതോ ചിന്തയിലേക്ക് നടന്നു. അവൾളുടെ തലയ്ക് അരികിലായി അജുവും ഇരുന്നു.

“ദിയാ…. നേഴ്സ്സമ്മ വരാൻ സമയമായി. ഉറങ്ങണ്ടേ ? കണ്ണടച്ചു കിടന്നോളൂ. ”

അജു പതിയെ അവളുടെ നെറുകിൽ തലോടി. എന്തോ പ്രതീക്ഷിച്ചെന്ന പോലെ ദിയ അജുവിന്റെ കണ്ണുകളിലേക്ക് നോക്കി.

“ദിയക്കുട്ടിക്ക് മൂപ്പെ ഒരു കഥ പറഞ്ഞു തരട്ടേ? ”

തലയാട്ടി സമ്മതമറിയിച്ചു കൊണ്ട് ദിയ അജുവിന്റെ മടിയിലേക്ക് തല കയറ്റി വെച്ച് ചുരണ്ടു കൂടി.

അജു മെല്ലെ അവളുടെ മുടിയിഴകൾക്ക് ഇടയിലൂടെ വിരലോടിച്ചു.

ജനാലയ്ക്ക് പുറത്തേയ്ക്ക് കണ്ണോടിച്ച് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൻ അവളെ തന്റെ കഥയിലേക്ക് ക്ഷണിച്ചു.

“പണ്ടു പണ്ട്…….”

✍️ തുടരും .

– അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 12)

അവിടുന്ന് ഞങ്ങൾ ശ്രീയേയും ഒപ്പം വീട്ടിലേക്ക് കൂട്ടി.
ഉമ്മറത്ത് ബൈക്ക് വന്നു നിന്ന ഒച്ച കേട്ട് ദിയാമ്മ വന്നു കതകു തുറന്നു .

“അല്ല ഇതാരാ…. ശ്രീയെ ഈ വഴി കണ്ടിട്ട് വർഷങ്ങളായല്ലോ…”

ശ്രീ പുഞ്ചിരിച്ചു.

” പഠനം കഴിഞ്ഞ് രണ്ടു വർഷത്തോളം പുറത്തായിരുന്നു അമ്മേ ..”

“ആഹ് അതെയോ?….
വന്ന കാലിൽ നിൽക്കാതെ മോൻ അകത്തേക്ക് വാ.. ദിയാ അജൂ ശ്രീയെയും കൂട്ടി കയറി വാ.. ഞാൻ ഭക്ഷണം വിളമ്പാം”

അപ്പോഴേക്കും അകത്തു നിന്നും എന്റെ അമ്മയും എത്തിക്കഴിഞ്ഞു.

ശ്രീയോടുള്ള കുശാലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾ ഊണു മേശയ്ക്ക് ചുറ്റും ഇരുന്നു.

ഏറെ നാൾക്ക് ശേഷം ഞങ്ങൾ ഒന്നിച്ചൊരു അത്താഴമുണ്ടു.

“ആദി എന്ത്യേ ?”
ശ്രീ ദിയയുടെ അനിയനെ തിരക്കാതിരുന്നില്ല.

” അവൻ ദിയുടെ ചെറിയമ്മേടെ അടുത്താണ്…. ദിവസേന ഇവിടുന്നു സ്കൂളിലേക്ക് പോയി വരാനുള്ള ബുദ്ധിമുട്ടു കാരണം ഇപ്പൊ അവധി ദിവസങ്ങളിലേ ഇവിടേക്ക് വരവുള്ളൂ……”

പിന്നെയും ഏറെ നേരം ദിയയുടെ മുറിക്കുള്ളിൽ ഞങ്ങൾ ഒന്നിച്ച് പാട്ടും കളികളും പഴഞ്ചൻ വിശേഷങ്ങളുമായ് സമയം ചിലവഴിച്ചു.
രാത്രി ഏറെ വൈകിയാണ് ഞങ്ങൾ അവിടെ നിന്നു പിരിഞ്ഞത്.

പിറ്റേന്ന് ശ്രീയും ദിയയും ചേർന്നാണ് ഞങ്ങളെ എയർപ്പോർട്ടിൽ വിട്ടത്.

ദിയയോട് യാത്ര പറയുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞു. ‘എന്തിനിത്രയും വിഷമിച്ച് ഇങ്ങനൊരു യാത്ര’ എന്ന് പല കുറി മനസ്സു പറഞ്ഞെങ്കിലും. പ്രാരാബ്ധങ്ങളോർത്തപ്പോൾ പോകാതെ തരമില്ലെന്നു തോന്നി.

ശ്രീയോട് യാത്ര പറയാൻ തിരിഞ്ഞപ്പോൾ എന്തിനെല്ലാമോ നന്ദി പറഞ്ഞവൻ വങ്ങിപ്പൊട്ടി.. ശ്രീയേയും ദിയയേയും ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണുകളും കലങ്ങിയിരുന്നു.

അതിനു ശേഷം അടിക്കടി വിളിച്ചു സംസാരിച്ചിരുന്നു ഞാൻ ഇരുവരോടും . ജീവിതത്തിലെ തിരക്കുകളിൽ അകപ്പെട്ടപ്പോൾ… വിളിയും കുശലാന്വേഷണവും കുറഞ്ഞു. എങ്കിലും കീറാത്ത മുറിയാത്തൊരു ആത്മ ബന്ധം ഞങ്ങൾ ഹൃദയത്തിലെവിടെയോ കാത്തു വെച്ചിരുന്നു.

പിന്നെ ദിയ പലപ്പോഴും സന്ദേശങ്ങൾ അയച്ചിരുന്നു. അടിക്കടി വീഡിയോ കോൾ വഴി ഞങ്ങൾ എല്ലാവരും പരസ്പരം കണ്ടു മിണ്ടി. അമ്മ പതിയെ അവിടുത്തെ സാഹചര്യങ്ങളോട് ഇണങ്ങി.

അന്നാ എയർപ്പോർട്ടിൽ വെച്ചാണ് അവസാനമായ് ഞാൻ ദിയയേയും ശ്രീയേയും കാണുന്നത്. പിന്നെ ഇന്നലെ ആ കിടക്കയിൽ ഇത്തരമൊരു അവസ്ഥയിൽ……”

അജുവിന്റെ തൊണ്ടയിടറി… ഡോക്ടർ സൂസനു മുന്നിലിരുന്നയാൾ സങ്കടമടക്കാൻ പാടുപെട്ടു.

“അജൂ….. എല്ലാം ശെരിയാകുമെടോ…. താൻ വിഷമിക്കരുത്. ഇപ്പൊ ദിയയ്ക്ക് മനോബലം നൽകേണ്ടുന്നത് താനല്ലേ…. എന്നിട്ടിങ്ങനെ തളർന്നാലോ.”

അജു തന്റെ കണ്ണു തുടച്ചു. ഇരുവരും കൈകഴുകാനെഴുന്നേറ്റു . അലക്സേട്ടനോട് ബിരിയാണി അസ്സലായീന്നും പറഞ്ഞ് ബില്ല് കൊടുത്ത് ഇറങ്ങുമ്പോൾ.. ഡോക്ടർ പിന്നേയും അജുവിനോട് തരക്കി.

“പിന്നെ നടന്നതൊന്നും താൻ അറിഞ്ഞില്ലേ ? ദിയ പറഞ്ഞില്ലേ തന്നോട് ? ”

” ഇല്ല ഡോക്ടർ. ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന ദിവസം നേരേ പോയത് ദിയയെ കാണാനാണ്. എന്നാൽ അവൾ ഇവിടാണെന്ന് അവളുടെ അച്ഛൻ പറയുമ്പോഴാണ് അറിയുന്നത്. ഇന്നലെ ഇവിടെ വന്ന് ദിയയെ കണ്ടിട്ട് ഞാൻ പോയത് ദിയയുടെ മുറിയിലേക്കാണ്.. അവിടുന്ന് അവളുടെ ഡയറിയുമെടുത്ത് എന്റെ വീട്ടിലേക്കും.

“മ അപ്പൊ ശ്രീയോ ?”

” ഇതിനിടയിൽ ശ്രീയെ തിരഞ്ഞു ഒരുപാട്.. എന്നിട്ടും കണ്ടെത്താനായില്ല. ഇനിയും തിരച്ചിൽ തുടരും എനിക്ക് അവനെകണ്ടെത്തിയേ മതിയാകൂ… ”

അജുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.

✍️തുടരും .

– അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 11)

പിന്നെ ഞാൻ തെല്ലും അമാന്തിച്ചില്ല.
ശ്രീയെയും കൂട്ടി ദിയയുടെ അടുത്തേക്ക് നടന്നു. അവന്റെ ഭാഗത്തു നിന്നുണ്ടായ എതിർപ്പുകൾ ഒന്നും വകവെച്ചില്ല.

ദിയ എങ്ങനെ പ്രതികരിക്കും എന്ന വ്യാകുലതയായിരുന്നു ശ്രീയുടെ നെഞ്ചിൽ നിറയെ.

ഞാൻ കണ്ടറിഞ്ഞു വളർന്ന ദിയ അവളേറെ സ്നേഹിച്ച സ്നേഹിക്കുന്ന വ്യക്തിയോട് എപ്രകാരം പെരുമാറും എന്നതിൽ എനിക്ക് യാതൊരുവിധ ചിന്താകുഴപ്പവും ഇല്ലായിരുന്നൂ.

“അജൂ….. ഞാൻ വരാം അവൾക്കു മുന്നിലേക്ക്., പക്ഷേ”

“എന്തിനാ ഇപ്പൊ ഒരു പക്ഷേ ?”

” നീ നോക്കിയേ… അകന്നു മാറിയെങ്കിലും പലരും നമുക്കു ചുറ്റും ഉണ്ട്. അവളെങ്ങനെ പ്രതികരിക്കും എന്നെനിക്ക് ധാരണ ഇല്ല. മറ്റുള്ളവർക്ക് ഇതൊരു സംസാരവിഷയമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അജൂ…….”

അതെ ശരിയാണ്. ഞാനില്ലാതിരുന്ന രണ്ടു മൂന്നു വർഷത്തിനിടയിൽ ദിയയിൽ എന്തു മാറ്റമാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അത്തരത്തിൽ അരുതാത്തൊരു പ്രതികരണം അവളിൽ നിന്നുണ്ടായാലോ…..

“ശ്രീ… താൻ അവിടേയ്ക്ക് മാറി നിൽക്കൂ ഞാൻ ദിയയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വരാം .”

ആളൊഴിഞ്ഞ ദിശയിലേക്ക് ശ്രീയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷം ഞാൻ ദിയക്ക് അരികിലേക്ക് നടന്നു.

“ദിയാ….”

” …ആഹാ… അജൂ നീ വന്നോ ? എനിക്കുള്ള മിഠായി എന്ത്യേ ? ”

” അത് ദിയാ…. മിഠായി വാങ്ങാനല്ല ഞാൻ കടയിലേക്ക് പോയത്. നിനക്ക് അതിലും മധുരമുള്ള മറ്റൊരു സമ്മാനം ഞാൻ കരുതിയിട്ടുണ്ട്.”

“എന്നിട്ട് എന്ത്യേ ???”

” നീ വാ നിന്നു കടലു കാണാൻ തുടങ്ങിയിട്ട് ഏറെ നേരമായില്ലേ….. ഇനി ഒരൽപം നടന്നു കാണാം. ”

ഞാൻ ആ മണൽപ്പരപ്പിലൂടെ കടലോരം ചേർന്നു നടന്നു ഒപ്പം തിരമുട്ടി അവളും.

“അജൂ…. പറയ് എന്താ എനിക്കുള്ള സമ്മാനം?”

“എന്താവും നീ പറയ്…”

“മ്….. മിഠായി അല്ലേൽ അതിലും മധുരിക്കുന്ന എന്താ മൂപ്പെ എനിക്കായ് കരുതീട്ടുണ്ടാവുക??🤔🤔
ഈ സാഹചര്യത്തിൽ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും വല്ല്യ സമ്മാനം എന്താണെന്ന് അറിയുവോ ?”

“എന്താ ? ”

“നീയാ ഫ്ലൈറ്റ് ടിക്കറ്റ് ഈ കടലിലേക്ക് വലിച്ചെറിഞ്ഞ്. പഴയ മൂപ്പയായിട്ട് എന്റെ കൂടെ വീട്ടിലേക്ക് വരണം ന്ന് .”

“ആഹ്….. ആഗ്രഹം കൊള്ളാം പക്ഷെ നടത്തി തരാൻ നിർവാഹമില്ലെന്ന് ഞാനായിട്ട് പറയണ്ടല്ലോ നിന്നോട് ?”

” മ്…”

അവളുടെ സ്വരം താഴ്ന്നു.

“ഏയ് ദിയാ….. മൂഡ് ഓഫ് ആവല്ലേടോ…. അതിലും വലിയ ഒരു സമ്മാനം ഞാൻ തനിക്ക് തരാൻ പോകുവാ.”

“എന്താ അത്?”

ഞങ്ങളിൽ നിന്നും കുറച്ച് അകലെ മാറി നിന്ന നിഴലിലേക്ക് ഞാൻ വിരൽ ചൂണ്ടി.

“ദേ എന്റെ ദിയക്കുട്ടിക്കുള്ള ഈ മൂപ്പെടെ സമ്മാനം.”

അവൾ ഒന്നേ നോക്കിയുള്ളൂ…… കണ്ണെടുക്കാതെ നിശബ്ദം സ്തംബിച്ചു നിന്നു. അത് ശ്രീയാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ടാവണം. ആ നിഴൽ അടുത്തടുത്തു വരുന്തോറും ദിയയുടെ കണ്ണുകൾ നിറയുണ്ടായിരുന്നു.

“ദിയാ… ഐ ആം സോറി ദിയാ…. ”

ശ്രീ വിതുമ്പി കരഞ്ഞു കൊണ്ട് അവൾക്ക് അരികിലേക്ക് വന്നു.

ഒരു നിമിഷം എന്നെ ഭയപ്പെടുത്തിക്കൊണ്ട് ദിയ ഒരൽപം കുതറി മാറി. അടുത്ത നിമിഷം ഞങ്ങൾ ഇരുവരെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് ദിയ ശ്രീയെ മുറുകെ പുണർന്നു.

“ഇല്ല തെറ്റു പറ്റിയത് നിനക്കാണ് ശ്രീ….. നമ്മുടെ ദിയ മാറിയിട്ടില്ല.”

പരിഭവങ്ങൾക്കും ക്ഷമാപണങ്ങൾക്കുമൊടുവിൽ ദിയ ഞങ്ങളെ ചേർത്തു പിടിച്ചു.

“ഇവനെന്റെ ആദ്യ സൗഹൃദവും നീയെന്റെ ആദ്യ പ്രണയവുമാണ്. രണ്ടും എനിക്കത്രമേൽ വിലപ്പെട്ടതും”

തുടരും.

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം :- 10)

“ഒക്കെ പറയാം അജൂ “

നേരിയ ദീർഘ നിശ്വാസത്തോടെ അവൻ തുടർന്നു.


” അജൂ…. എന്നോട് ക്ഷമിക്കെടോ…. ദിയയെ മനസ്സിലാക്കാൻ എനിക്കൊരല്പം സമയം ആവശ്യമായിരുന്നു.  താൻ പോയ ശേഷം ഞാൻ ദിയയെ ചിരിച്ചു കണ്ടിട്ടില്ല. എവിടേയും എപ്പോഴും ഒരു വിഷാദഭാവം. പഴയ പോലെ  വിളിക്കാറില്ല, മിണ്ടാറില്ല.
ഒരിക്കൽ, ഏറെ ദേഷ്യത്തോടെയാണ് ഞാനവളെ സമീപിച്ചത്.  പക്ഷേ അവിടെയും എന്നെ കേൾക്കാനോ മനസ്സിലാക്കാനോ അവൾ ശ്രമിച്ചില്ല. ദേഷ്യമായിരുന്നോ വിഷമമായിരുന്നോ അവളുടെ കണ്ണുകളിൽ ജ്വലിച്ചതെന്ന് മനസ്സിലാക്കാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു.

അന്നവൾ എനിക്കു നേരേ ചൂണ്ടിയ വിരൽ അത് തനിക്കു വേണ്ടിയായിരുന്നു. നിങ്ങളുടെ സൗഹൃദത്തിനു വേണ്ടിയായിരുന്നു. 
അവിടെയും ഞാനവളെ പഴിച്ചു.  വേശിയെന്ന് മുദ്രകുത്തി അപമാനിച്ചു.

തെറ്റു പറ്റിപ്പോയി അജൂ…. എനിക്ക് തെറ്റു പറ്റിപ്പോയി. നിങ്ങളുടെ സുഹൃത്ത് ബന്ധം എത്ര ധൃടമാണ്  എന്ന് അറിയാത്തതു കൊണ്ടല്ല.  ദേഷ്യത്തിനു പുറത്ത് വാശിക്കു പുറത്ത് പറയാൻ പാടില്ലാത്തതു പലതും ഞാൻ പലപ്പോഴായി പുലമ്പി. അവളെ മാനസ്സികമായും ശാരീരികമായും കുത്തി നോവിച്ചു.  അവളെ മനസ്സിലാക്കാൻ പലപ്പോഴും എന്നോടായവൾ യാചിച്ചു. എന്നാൽ എന്നെ നിയന്ത്രിക്കാൻ എനിക്കു തന്നെ കഴിഞ്ഞിരുന്നില്ല.

അജൂ… നീയെന്നെ വിശ്വസിക്കണം നിങ്ങളുടെ ബന്ധത്തിൽ യാതൊരു വിധ തെറ്റിധാരണയും എനിക്കില്ല. അവളെ ചൊടിപ്പിക്കാൻ, എന്നോടൊരു വാക്ക് മിണ്ടിക്കാൻ   മറ്റു മാർഗ്ഗമില്ലാതെ പലപ്പോഴായ്  പറഞ്ഞു പോയതാണ്.
അന്ന് അവസാനം കോളേജ് ഡേയുടെ അന്ന്   അവളിലെ പ്രതികരണം എന്നെ വല്ലാതെ ഭയപ്പെടുത്തി.  അലറി  വിളിച്ചു കൊണ്ട് അവളെന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു. മുഖം അള്ളി മുറിച്ചു. എന്റെ കരങ്ങൾക്ക് തടുക്കാവുന്നതിനും അപ്പുറം അവൾ ശക്തയായ് അനുഭവപ്പെട്ടു. സ്വബോധം നഷ്ടമായൊരു ഭ്രാന്തിയെപ്പോലെ അവളെന്നൊട് എന്തെല്ലാമോ ആക്രോഷിച്ചു.  അവളുടെ ഭാവ വ്യത്യാസം എന്നിലും മാറ്റം സൃഷ്ടിച്ചു.  ഒന്നു സമാധാനപ്പെടാൻ ഞാനാ കാലു പിടിച്ച് കേണപേക്ഷിച്ചു. ഒന്നും അവൾ ചെവിക്കൊണ്ടില്ല. എന്നെ തള്ളി മാറ്റി  രണ്ടാം നിലയുടെ മുകളിൽ നിന്നവൾ താഴേക്ക് കുതിച്ചു.  താഴെ മൺകൂനയ്ക് മുകളിൽ വീണവൾ പുളയുമ്പോൾ നിസ്സഹായനായ് നോക്കി നിൽക്കാനേ എനിക്കായുള്ളൂ……
ആശുപത്രിയും ചികിൽസയുമായ് അവൾ ബോധരഹിതയായ് കിടന്നിരുന്ന ആ രണ്ടു ദിനങ്ങൾ ഞാനാ ഐ. സി.യു വിന്റെ പുറത്ത് കാവലിരുന്നു. 

മൂന്നാം നാൾ അവൾ കണ്ണുതുറന്നു അമ്മയോട് സംസാരിച്ചു എന്നറിഞ്ഞ ശേഷം  പിന്നെ അവിടെ നിൽക്കാൻ എനിക്കായില്ല.  ഭയമായിരുന്നു നെഞ്ചിൽ നിറയെ…..

അന്ന് അവസാനമായ് ആ ഐ.സി.യു വിനു പുറത്തു നിന്നൊരു നോക്ക് കണ്ടു ഞാൻ മടങ്ങി.

സുഹൃത്തുകളോട് തിരക്കി അവളുടെ രോഗാവസ്ഥയെപ്പറ്റി ഞാനറിയുന്നുണ്ടായിരുന്നു. എല്ലാം ഭേദമായിട്ട് ക്ലാസ്സിൽ വരുമെന്നു കരുതി പക്ഷേ……..

അതിനു ശേഷം അവൾ ക്ലാസ്സിൽ വന്നതേയില്ല.. പരീക്ഷാ ദിവസങ്ങളിൽ ആരോ ഒരാൾ കൊണ്ടാക്കി, വിളിച്ചുകൊണ്ട് പോകുന്നത് കാണാം.  അവിടെയും അവൾക്ക് മുഖം കൊടുക്കാൻ ഞാൻ ഭയപ്പെട്ടു.

കോളേജ് അവസാനിച്ചതോടെ ആ കാണലും നിന്നു.

പിന്നെ വല്ലപ്പോഴും തന്റെ വീട്ടിലേക്കുള്ള വഴിയിൽ മറഞ്ഞു നിന്നു ഞാൻ കണ്ടിരുന്നു അവളെ . ആകെ അവൾ വീടിനു പുറത്തിറങ്ങിയിരുന്നത് നിന്റെ അമ്മയെ കാണാൻ മാത്രമായിരുന്നു.  ഇന്നിപ്പോൾ ഇവിടെ അവളെ കാണുമ്പോൾ എന്റെ ഉള്ളിലെ സന്തോഷമെന്തെന്നോ,
അവളുടെ മുഖത്തെ ആ പഴയ പ്രസരിപ്പ് എന്റെ നെഞ്ചിൽ പകരുന്ന സമാധാനമെന്തെന്നോ പറഞ്ഞറിയിക്കാൻ എനിക്കാവുന്നില്ല അജൂ……”

എല്ലാം കേട്ടു കഴിഞ്ഞ് ഞാൻ മൗനമായ് തുടരുമ്പോൾ…..
വിങ്ങിപ്പൊട്ടി ശ്രീ എന്റെ കാൽക്കൽ വീണു.

” എന്നോട് ക്ഷമിക്കൂ അജൂ…..”

അവനെ പിടിച്ചെഴുന്നേൽപ്പിച്ച് ചേർത്ത് നിർത്തുമ്പോൾ എന്നിലവനോട് തെല്ലും നീരസമുണ്ടായിരുന്നില്ല.

‘എന്താ എന്റെ ദിയക്കു പറ്റിയെ ?’ എന്നൊരു ചോദ്യം മാത്രമായിരുന്നു നെഞ്ചിൽ .

തുടരും.

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 9)

അന്ന് അവിടുന്നു നേരേ ദിയേയും കൂട്ടി അമ്പലപ്പറമ്പിലെ വാകച്ചോട്ടിലേക്കാണ് ഞാൻ പോയത്.

ക്ഷേത്ര ദർശനം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ നടപ്പാതയിലെ നീല പൂക്കൾ ഇറുത്ത് അവൾക്കു നേരേ നീട്ടാൻ മറന്നില്ല. ദിയ അത് കൈയ്യിൽ വാങ്ങിയെങ്കിലും, കുഞ്ഞി ദിയയിലെ ആ പഴയ ചിരി ഞാൻ കണ്ടില്ല.

ഒന്നും മിണ്ടാതെ ഏറെ നേരം വാകച്ചോട്ടിൽ ക്ഷേത്രക്കുളത്തിലേക്ക് കണ്ണും നട്ട് അവളിരുന്നു. ഒപ്പം ഞാനും .

“ദിയ…., ശ്രീ…. ശ്രീയെ വിളിക്കാറില്ലേ നീ ”

ഏറെ പണിപ്പെട്ടാണ് ഞാൻ ചോദ്യമുന്നയിച്ചത്.

ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി.

“എന്തു പറ്റി ? പിണങ്ങിയോ രണ്ടാളും?”

“അറിയില്ല. ”

“അവൻ വിളിച്ചില്ലേ നിന്നെ ?”

“അറിയില്ല. ”

“എല്ലാത്തിനും ഇങ്ങനെ ഇല്ലാ ഇല്ലാ പറഞ്ഞിരുന്നാൽ എങ്ങനാ…? ”

അവൾ ഒന്നും മിണ്ടിയില്ല. ഞാൻ തുടർന്നു.

“ദിയ….. പിണങ്ങണ്ടെടാ…. നീ ഈ മൂപ്പെയോട് ക്ഷമിക്ക്. നിനക്ക് ഞാൻ വേണ്ടുവോളം മിഠായി മേടിച്ച് തരാം.”

“എന്തിനാ അമ്മേ കൂട്ടി പോണെ?”

“ഹ അപ്പൊ അതായിരുന്നോ ഈ മൗനത്തിനുള്ള കാരണം. ഹൂ…….. ഇതുവരെ അമ്മ ഇവിടെ തനിച്ചായിരുനില്ലേ… ഇനിയും എങ്ങനാടാ ഒറ്റയ്ക്ക് നിർത്തി പോണെ? പാവല്ലേ എന്റെ അമ്മ. ”

” ഇത്ര നാളും അമ്മ തനിച്ചായിരുന്നോ ? അപ്പൊ ഞങ്ങളൊക്കെ?”

“ഹാ… ഞാൻ അത് ഉദ്ദേശിച്ചല്ല ദിയാ….”

“മതി ഒന്നും പറയണ്ട…… അല്ലേലും മകൻ തന്റെ അമ്മയെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നതിൽ എനിക്കെന്താ …….
കൊണ്ട് പൊക്കോ…”

“നിന്റെ വിഷമം കൊണ്ടാണ് നീയിതൊക്കെ പറയുന്നതെന്ന് എനിക്കറിയാം..
ആ ജോലി മതിയാക്കി ഞാനൊരു വരവു വരുന്നുണ്ട്. അച്ഛന്റെ മരണശേഷം കടങ്ങളും കടപ്പാടുകളും ചെറുതൊന്നുമല്ലാന്ന് നിനക്കറിവുള്ളതല്ലേ. ഒക്കെ വീടാൻ എനിക്കിന്നാ ജോലി കൂടിയേ തീരൂ ദിയാ… കുറച്ചുനാൾ അമ്മേം അവിടൊക്കെ ചുറ്റി കാണിച്ച് ഞങ്ങളിങ്ങ് വരുമെടോ…. ഇതല്ലേ നമ്മുടെ നാട് ഇവിടം വിട്ട് എന്നന്നേക്കുമായ് പോകാൻ എനിക്കാകുവോ ?”

അവളുടെ മുഖം വിടർന്നു. പതിയെ പതിയെ പരാതിയും പരിഭവവും ഒഴിഞ്ഞു. ഓർമകളും പലതും പങ്കിടാൻ വാക്കുകൾ തേടി.

“ദിയ നേരം സന്ധ്യയാവുന്നു. നീ വായോ നമുക്കൊരിടം വരെ പോകാം ”

“ഇനിയും എവിടേക്കാ അജൂ ? ”

” ദേ ചോദ്യം വേണ്ട ഇങ്ങ്ട് വാടോ…”

എനിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഏറെ നാളത്തെ വിശേഷങ്ങളൊക്കെയും ദിയ വാതോരാണ്ട് പറയുന്നുണ്ടായിരുന്നു. അപ്പോഴും ശ്രീയെ പറ്റി ഒരു സൂചന പോലും അവളുടെ ഭാഗത്തു നിന്നുണ്ടായില്ല.

അന്നു ഞാൻ നേരേ വണ്ടി പായ്ച്ചത് അല്പം ദൂരെയുള്ള കടപ്പുറത്തേക്കായിരുന്നു.
മനസ്സിനു വിഷമം തോന്നുമ്പോഴും അടങ്ങാത്ത സന്തോഷത്തിലും കടലു കാണുന്നത് ദിയക്കേറെ ഇഷ്ടമായിരുന്നു.

ഏറെ നേരം അവൾ കരയിലേക്ക് കുതിച്ചു കയറുകയും ശാന്തമായ് പിൻവലിയുകയും ചെയ്യുന്ന തിരമാലകളെ നോക്കി ഇമവെട്ടാതെ നിന്നു. അവളുടെ ഉള്ളിൽ അലയടിക്കുന്ന ചിന്തകൾ ഒക്കെയും ആ മുഖത്ത് മിന്നി മറഞ്ഞു.

പെട്ടെന്ന് പുറകിൽ നിന്നാരോ തട്ടി വിളിച്ചതായ് തോന്നിയിട്ടാണ് ഞാൻ പിൻ തിരിഞ്ഞു നോക്കിയത്.

“ശ്രീ….. എവിടാരുന്നൂ താൻ ? ”

” ഞാനാണോ നീയല്ലേ ഈ നാടുപേഷിച്ചു പോയത് ? ”

” നിന്നെ ഒന്നു കോൺടാക്ട് ചെയ്യാൻ ഞാൻ ഏറെ പണിപ്പെട്ടതാ…. ആർക്കും പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു അല്ലേ?”

അവൻ മന്ദഹസിച്ചു.

“അല്ല ഇതിപ്പൊ എവിടുന്നു പ്രത്യക്ഷപ്പെട്ടു? ദിയ വിളിച്ചു പറഞ്ഞോ അതിനിടയ്ക്ക്?”

“ദിയ… ദിയ വന്നിട്ടുണ്ടോ നിനക്കൊപ്പം ?”

ഏറെ അതിശയിച്ചാണ് അവൻ ചോദ്യമുന്നയിച്ചത്.

“പിന്നില്ലാണ്ട്. ദേ നിൽക്കുന്നൂ….”

മുന്നിലേക്ക് അൽപം മാറി തിരമാലയിലേക്കിറങ്ങി നിൽക്കുന്ന ദിയക്കു നേരേ ഞാൻ കൈ ചൂണ്ടി.

കുറച്ചു നേരം ശ്രീ അവളെ തന്നെ നോക്കി നിന്നു.

” എന്തു പറ്റി ശ്രീ ?”

” അജൂ….. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്. ദിയ എന്നെ കാണണ്ട..”

കാലിൽ മുത്തുന്ന തിരമാലയ്ക്കൊപ്പം ആഴക്കടലിലേക്കെറിയപ്പെട്ട ചിന്തകളുമായ് സ്വയം മറന്നു നിൽക്കുന്ന ദിയയുടെ ചുമലിൽ ഞാൻ കൈ വെച്ചു.

“ദിയ….”

“അജൂ… പ്ലീസ്… ഒരഞ്ചു മിനിറ്റ് കൂടി ”

” പോകാനല്ലെടാ വിളിച്ചെ. നീ ഇവിടെ നിൽക്ക് ഞാൻ ആ കടയിലൊന്ന് പോയി വരാം ”

സ്വർഗ്ഗം കിട്ടിയ സന്തോഷം പോൽ അവൾ സമ്മതം മൂളി.

ദിയയിൽ നിന്നു മാറി അവളെ കാണുമാറ് ദൂരെ ഞങ്ങൾ നിന്നു.

“ശ്രീ….. പറയെടോ… എന്താ പറ്റിയേ? എന്താ നീ അവൾക്ക് മുഖം കൊടുക്കാത്തെ?”

” ഒക്കെ പറയാം അജൂ ….”

നേരിയ ദീർഘ നിശ്വാസത്തോടെ അവൻ തുടർന്നു.

– തുടരും.

✍️ അഞ്ജന.🙂

ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക് . (ഭാഗം: 8)

അപ്പോഴും അവളിലെ പേന ഭ്രാന്തമായ് ചലിക്കുന്നുണ്ടായിരുന്നു.

എറിയപ്പെട്ട പുസ്തകങ്ങൾ ഓരോന്നായ് കയ്യിലെടുത്ത് ഞാൻ അവൾക്കരികിലേക്ക് നടന്നു. എന്റെ കാലൊച്ച കേട്ടതിനാലാവണം അവൾ ഒരു നിമിഷം എഴുത്തു നിർത്തി ചെവിയോർത്തു.

ആ കണ്ണുകൾ എന്റെ കാല് ലഷ്യമാക്കി ചലിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം ഞാനവളെ നോക്കി നിന്നു. അഴിഞ്ഞു വീണ മുടിയിഴകൾ എന്നിൽ നിന്നാ മുഖം മറച്ചു.

വന്നത് അവളുടെ മൂപ്പെയാണെന്നവൾ മനസ്സിലാക്കിയിരിക്കണം അതാവും ഇറ്റു വീണ മിഴിനീർ കണങ്ങൾ ആ കടലാസ്സിലെ മഷി പടരാൻ കാരണമായത്.

ഒരിക്കൽ പോലും മുഖമുയർത്തി എന്നെ നോക്കാൻ അവൾ തയാറായില്ല. ആ കരങ്ങളിൽ മുറുകെ പിടിച്ചിരുന്ന പേനയിപ്പോൾ നിശ്ചലമാണ്.

ആ നിലത്ത് അവൾക്ക് അരികിലായ് ഞാൻ ഇരുന്നു. വെറുതെ അവളുടെ മുന്നിലെ മഷി പടർന്ന കടലാസ്സിലേക്ക് കണ്ണോടിച്ചു.

SORRY, പല വലിപ്പത്തിൽ പല നിറങ്ങളിൽ ഇതേ പദം ആവർത്തിച്ചാവർത്തിച്ച് എഴുതി പിടിപ്പിച്ചിരിക്കുന്നു.

ചുരുട്ടിയെറിയപ്പെട്ട മറ്റു കടലാസ്സു കഷ്ണങ്ങളും ഞാൻ നിവർത്തി നോക്കി. ഏറെക്കുറെ എല്ലാത്തിലും ഇതേ പദം തന്നെ കാണാൻ കഴിഞ്ഞുള്ളൂ…. മറ്റു ചിലതിൽ അവിടവിടായ് ചിതറിയ ചിത്രങ്ങൾ. പലതിലും ഞാൻ എന്റെ കുട്ടിക്കാലം തന്നെയാണ് കണ്ടത്.

ഷർട്ടും പാന്റും ധരിച്ച അഞ്ചോ ആറോ വയസ്സുള്ളൊരു കുട്ടി. അവന്റെ കയ്യിൽ തൂങ്ങി കാഴ്ചകൾ കണ്ടു നടക്കുന്നൊരു കൊച്ചു മിടുക്കി.

എത്ര വേഗത്തിലാണ് കഴിഞ്ഞ ഇരുപത് വർഷത്തെ ഓർമ്മകൾ എന്റെ നെഞ്ചിലൂടെ കടന്നു പോയത്.

നനഞ്ഞ കണ്ണുകളോടെ ഞാൻ മുഖമുയർത്തി അവളെ നോക്കി.

“ദിയാ ക്ഷമിക്കെടൊ……. അന്ന് ഒന്നും മിണ്ടാൻ പറ്റിയ മാനസ്സികാവസ്തയിലല്ല ഞാൻ ഇവിടുന്നു പോയത്. ഇത്ര നാളും നിന്നിൽ നിന്ന് അകന്നു നിന്നതും എന്തിനായിരുന്നു എന്നത് എനിക്ക് അറിയില്ല. നീയീ മൂപ്പെയോട് ക്ഷമിക്ക്. എന്നെ ഒന്ന് നോക്കുവേലും ചെയ്യൂ ദിയാ….. പ്ലീസ്……”

അവളാ മുടിയിഴകൾ വകഞ്ഞൊതുക്കി എന്റെ നേർക്കു തിരിഞ്ഞു.

എന്റെ ദിയയിൽ അന്നേറേ മാറ്റം വന്നതായ് എനിക്കു തോന്നി.

ആ കണ്ണികൾക്ക് ചുറ്റും കറുപ്പ് വട്ടമിട്ടിരുന്നു.അവ എന്നെ തുളച്ച് മറ്റെന്തിലേക്കോ ഉറ്റു നോക്കുന്നതായ് അനുഭവപ്പെട്ടു.
ആ മുഖത്തെ പഴയ പ്രസരിപ്പ് കാണുന്നില്ല.
ദിയ നന്നേ ക്ഷീണിച്ചിരിക്കുന്നു. ജടകെട്ടിയ മുടിയിഴ അനുസരണക്കേട് കാട്ടി അവളുടെ മുഖത്തേയ്ക്ക് ഓരോന്നായ് തെന്നി വീണു തുടങ്ങിയിരുന്നു. അപ്പൊഴും ആ കണ്ണുകൾ ഇമ ചിമ്മാതെ എന്റെ നേർക്ക് നീണ്ടു നിന്നു.

“ദിയാ എന്തു കോലമാടാ ഇത് ?” എഴുനേൽക്ക്…. വേഗം പോയി കുളിച്ച് വേഷം മാറി വാ”

ഏറെ നിർബ്ബന്ധപൂർവ്വം ഞാൻ അവളെ പറഞ്ഞയച്ചു. ശേഷം നാലാളിന്റെ പണിയുണ്ടായിരുന്നു ആ മുറിക്കുള്ളിൽ. കിട്ടിയ സമയത്തിനുള്ളിൽ ഞാനവിടം പഴയ പടി ആക്കാൻ ശ്രമിച്ചു.

കുളി കഴിഞ്ഞെത്തി ദിയ ഒന്ന് അംബരന്നിരിക്കണം ആ തിളക്കം അവളുടെ മുഖത്തു നിന്ന് ഞാൻ അറിഞ്ഞു.

” കിടക്കുന്ന മുറി വൃത്തിയായ് സൂക്ഷിക്കാത്തതിൽ എന്നെ ശകാരിക്കുന്ന ആളാ ഇപ്പൊ കണ്ടില്ലേ….നിന്റെ മുറി വൃത്തിയാക്കാൻ ഞാൻ ലണ്ടനിൽ നിന്നും ലീവിനു വരേണ്ടി വന്നു. ”

അവൾ ചിരിച്ചുവോ ? ഇല്ല ചിരിച്ചതായ് ഭാവിച്ചു.

അപ്പൊഴേക്കും താഴെ നിന്നും ദിയാമ്മേടെ വിളി വന്നിരുന്നു.

“നീ നല്ലൊരു വേഷമിട്ട് താഴേക്ക് വാ നമുക്കൊന്ന് പുറത്ത് പോയി വരാം.”

അവളുടെ ഭാഗത്തു നിന്നും മറുപടിയൊന്നും ഉണ്ടായില്ല.

അവളുടെ അലമാര തുറന്ന പാടെ എന്റെ കണ്ണുകൾ തിരഞ്ഞത് ഒരു മഞ്ഞ ചുരിദാറായിരുന്നു. പത്തൊമ്പതാം വയസ്സിലെ ദിയക്കുള്ള എന്റെ പിറന്നാൾ സമ്മാനം.
ഏറെ പണിപ്പെടാതെ മുകളിലത്തെ തട്ടിൽ നിന്നും ഞാനത് കണ്ടെടുത്ത് കട്ടിലിലേക്കിട്ടു.

“അന്ന് ഇതൊന്ന് ഇട്ടു കാണാൻ കഴിഞ്ഞില്ല. അതിനു മുന്നേ ഞാൻ പോയിരുന്നല്ലോ….. ഇന്നിപ്പോൾ നീയിതും ഇട്ടെന്റെ കൂടെ വന്നേ മതിയാകൂ….”

ദിയയെ ഉള്ളിലാക്കി മുറിക്ക് പുറത്തിറങ്ങി താഴേക്കു നടക്കുമ്പോൾ നഷ്ടപ്പെട്ടതെന്തൊക്കെയോ തിരിച്ചു പിടിക്കണമെന്ന് മനസ്സ് ആവശ്യപ്പെട്ടു.

അമ്മമാരുടെ അടുക്കലിരുന്ന് ചായ ഊതിയാറ്റി പഴം പുരാണം കേൾക്കുമ്പോഴും… ദിയ താഴേക്ക് വരുന്നുണ്ടോ എന്നതിലേക്കായിരുന്നു എന്റെ ശ്രദ്ധ.

മഞ്ഞ നിറത്തിൽ അവിടവിടായ് വെള്ള നൂലിഴ തുന്നിപ്പിടിപ്പിച്ച ആ ചുരിദാറും അണിഞ്ഞ് അവൾ ഇറങ്ങി വന്നത് എന്നെ ഏറെ സന്തോഷവാനാക്കിയിരുന്നു.

ഏറെ നാൾക്ക് ശേഷം അവളിലെ മാറ്റം അമ്മമാരേയും ഏറെ സന്തോഷിപ്പിച്ചു.

“എന്റെ ദിയക്കുട്ടിയേ എന്തു ഭംഗിയാ ഇപ്പൊ നിന്നെ കാണാൻ…. മ് എന്തോ കുറയുന്നുണ്ടല്ലോ??…”

അമ്മ തന്റെ മുഖത്തിരുന്ന പൊട്ടെടുത്ത് ദിയയുടെ നെറ്റിയിൽ തൊട്ടു.

” ഹാ ഇനിയൊന്ന് ചിരിച്ചേ….”

ദിയ പുഞ്ചിരിച്ചു.

“ദേ ഇപ്പോഴാ നീ ഞങ്ങടെ പഴയ ആ ദിയക്കുട്ടി ആയത്. ”

അമ്മേടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ചെറിയൊരു നീരസം എന്നോട് ഉള്ളതായി തോന്നി.

“ദിയാമ്മേ…. നിങ്ങളു വർത്താനം പറഞ്ഞിരിക്ക്… ഞങ്ങളൊന്നു പുറത്തു കറങ്ങി വരാം.”

ദിയയേം കൂട്ടി മുറ്റത്തേക്കിറങ്ങുമ്പൊ
ദിയാമ്മേട ശബ്ദം പിന്നാലെ വന്നു.

“അജൂ…. രാത്രി ഭക്ഷണം ഇവിടുന്നാവാട്ടോ.”

സമ്മതം മൂളി മുന്നോട്ടു നടന്നപ്പോൾ ദിയ പിന്നിൽ മടിച്ചു നിന്നു.

“എവിടേക്കാ അജൂ ? ”

” എവിടാന്നൊക്കെ അറിഞ്ഞാലേ നീ എന്റൊപ്പം വരുള്ളോ ? ഇങ്ങ്ട് വാടോ…”

ഏറെ നാൾക്ക് ശേഷം ദിയയുടെ കയ്യും പിടിച്ച് ആ പടവുകൾ ഇറങ്ങുമ്പോൾ ഓർമ്മകൾ പതിനെട്ടു വർഷം പിന്നിലേക്ക് നെട്ടോട്ടമോടി.

തുടരും.✍️

അഞ്ജന.🙂