ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 5)

ആ കാലയളവിൽ അവളുടെ ഏതു കാര്യങ്ങൾക്കും ഓടിയെത്താറുണ്ടായിരുന്ന അച്ഛന്റെ കുറവു നികത്തിയെടുക്കാൻ അവൾക്ക് നന്നേ പണിപ്പെടേണ്ടി വന്നിരുന്നു.

അവളുടെ പഠനം, ഡാൻസ്സ് ക്ലാസ്സ്, സ്കൂൾ കലോത്സവം, പി.ടി.എ മീറ്റിംഗ്, മുതലായ കാര്യങ്ങളിൽ അനിയനുള്ള കാരണത്താൽ അമ്മയ്ക്കും അധികം ശ്രദ്ധ ചിലത്താൻ കഴിഞ്ഞില്ല.

അന്നൊക്കെ എന്റെ അമ്മയായിരുന്നു എന്റെ കാര്യങ്ങളോടൊപ്പം അവളുടെ പല കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത്. അമ്മയ്ക് അവൾ സ്വന്തം മകൾ തന്നെയായിരുന്നു.

അഞ്ചാം ക്ലാസ്സു കഴിഞ്ഞപ്പോൾ എന്റെ വീട്ടിൽ നിന്നും ഇടറോഡ്‌ വഴി മൂന്നു മിനുട്ട് നടക്കാവുന്ന ദൂരമേ ഉള്ളൂ അവളുടെ വീട്ടിലേക്ക് എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു. പിന്നെ വൈകുന്നേരങ്ങളിലെയും, അവധി ദിവസങ്ങളിലേയും ഒക്കെ അമ്പലപ്പറമ്പിലെ കളിയും, നോട്ടെഴുത്തും പഠനവുമെല്ലാം ഞങ്ങൾ ഒന്നിച്ചാക്കി.

ഒരു പക്ഷേ പെട്ടെന്ന് അച്ഛനിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നതിനാലാവും അവളെന്നോട് കൂടുതൽ അടുത്തത്.

കളിയും ചിരിയും തമാശകളുമായ് അങ്ങനെ തടസ്സങ്ങളില്ലാതെ ഒഴുകിക്കോണ്ടേ ഇരുന്നു ഞങ്ങളുടെ ജീവിതം.

രചനാ മത്സരങ്ങളും നൃത്തവുമൊക്കെയായി കലോത്സവ വേദികളിൽ എല്ലാം തന്നെ അവൾ തിളങ്ങി നിന്നു. അന്നൊക്കെ അവൾക്കും അമ്മയ്ക്കും ഒപ്പം ഒരു സഹായിയായി, കാഴ്ചക്കാരനായി ഞാനും കൂടും.

പത്താം ക്ലാസ്സ് പരീക്ഷ വളരെ നല്ല രീതിയിൽ പൂർത്തിയാക്കി റിസൾട്ടും കാത്തിരിക്കുമ്പോഴാണ് എന്റെ അച്ഛൻറെ മരണം. സൈലന്റ് അറ്റാക്കായിരുന്നു, ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ഹോസ്പിറ്റലിൽ എത്തും മുൻപേ അച്ഛൻ പോയിരുന്നു.

എന്നെക്കാളേറെ ആ സംഭവം അലട്ടിയത് ദിയയെയാണ്. നേരത്തിന് ഊണില്ലാതെ ഉറക്കമില്ലാതെ മാസങ്ങളോളം അവൾ മൗനം പാലിച്ചു. അന്ന് ഇടയ്ക്ക് പരമേശ്വർ അങ്കിൾ ലീവിനു വന്നു പോയ ശേഷമാണ് അവൾ പതിയെ പതിയെ പഴയ കളിയും ചിരിയും വീണ്ടെടുത്തത്.

അവിടുന്നങ്ങോട്ട് എന്റെ അച്ഛനു പകരം ശകാരോം ഉപദേശോം എല്ലാം അവൾടെ വകയായിരുന്നു.

അടുത്തൊരു കടയിൽ അമ്മയ്ക്ക് ഒരു ജോലി ഏർപ്പാടാക്കിയത് പരമേശ്വർ അങ്കിളാണ്. അടിക്കടി പണമായും സേവനമായും ഒക്കെ അവളും കുടുംബവും ഞങ്ങളെ ഏറെ സഹായിച്ചിരുന്നു.

+1 വിദ്യാഭ്യാസത്തിനു വേണ്ടി രണ്ടു പേർക്കും രണ്ടു സ്കൂളിലാണ് അഡ്മിഷൻ ലഭിച്ചത്. . സ്കൂളും ക്ലാസ്സും ഒക്കെ മാറിയെങ്കിലും ഞങ്ങൾക്കിടയിലെ സ്നേഹത്തിനോ സൗഹൃദത്തിനോ ഒരു വിള്ളൽ വന്നിരുന്നില്ല.

സ്കൂളിലേക്കും, തിരിച്ച് വീട്ടിലേക്കും ഞങ്ങൾ ഒന്നിച്ചു പോയി വന്നു. പഠനവും എഴുത്തുമെല്ലാം അപ്പോഴും ഒന്നിച്ചായിരുന്നു.

സ്കൂളിലെ പല കാര്യങ്ങളും സുഹൃത്തുക്കളെ പറ്റിയും ഞങ്ങൾ പരസ്പരം സംസാരിക്കും. ആയിടയ്ക്കാണ് ശ്രീറാമിനെ പറ്റി അവൾ പറയുന്നത്. ആദ്യമാദ്യം അവനൊരു നല്ല സുഹൃത്ത്…, ഇടയ്ക്കെപ്പോഴോ അവളെ പ്രൊപോസ് ചെയ്തതായും പറഞ്ഞു.
ഒരിക്കൽ ദിയ ശ്രീയെ എനിക്ക് പരിചയപ്പെടുത്തി.

പിന്നെ പതിയെ അവനും ഞങ്ങളുടെ ഇടയിൽ നല്ലൊരു സുഹൃത്തായി..

ഒരിക്കൽ ദിയ എന്നോട് ചോദിച്ചു.

“മൂപ്പെ……. ഞാൻ ശ്രീയോട് തിരിച്ചും കല്യാണം കഴിക്കാൻ ഇഷ്ടാണെന്ന് പറഞ്ഞോട്ടെ?

” അപ്പൊ നിനക്കവനെ ഇഷ്ടാണോ?”

” ഇഷ്ടക്കുറവൊന്നും ഇല്ലാ…..”

“പിന്നെന്താ?”

“എന്റെ ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ടൊരു കാര്യം നിന്നോട് ചോദിക്കാതെ ഞാൻ എങ്ങനാ ചെയ്യാ ? ”

” അപ്പൊ ഞാൻ വേണ്ടാ പറഞ്ഞാൽ നീയത് ചെയ്യില്ലേ? ”

പെട്ടെന്ന് അവളുടെ മുഖം മങ്ങുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.

“മൂപ്പെ വേണ്ടാ പറഞ്ഞാ ദിയക്കും വേണ്ടാ.”

അൽപ നേരം ഞാനവൾക്ക് മുന്നിൽ മൗനിയായി പിന്നെ ഒരു കള്ള ചിരിയിൽ തുടർന്നൂ…

“ശ്രീ നല്ല പയ്യനാ….എന്റെ ദിയക്കുട്ടിയെ അവൻ പൊന്നു പോലെ നോക്കും. ”

അപ്പോഴും അവളുടെ മുഖം തെളിഞ്ഞില്ല.

“ആവോ ആർക്കറിയാം….., മൂപ്പെക്ക് ഇഷ്ടല്ലാത്തതിനെ പറ്റി ഞാൻ ചിന്തിക്കാൻ കൂടി ആഗ്രഹിക്കുന്നില്ല. ”

“ആരാ പറഞ്ഞേ എനിക്ക് ഇഷ്ടല്ലാന്ന് ? എനിക്ക് ഇഷ്ടാ ശ്രീയേ…….”

കരിമേഘം പെയ്തൊഴിഞ്ഞ വാനം പോലെ ആ മുഖം തെളിഞ്ഞു.
അവൾ പുഞ്ചിരിച്ചു.

തുടരും.
✍️ അഞ്ജന.🙂

3 thoughts on “ആദ്യ പ്രണയത്തിന്റെ ഓർമ്മയ്ക്ക്. (ഭാഗം: 5)

Leave a comment