അവിടുന്ന് ഞങ്ങൾ ശ്രീയേയും ഒപ്പം വീട്ടിലേക്ക് കൂട്ടി.
ഉമ്മറത്ത് ബൈക്ക് വന്നു നിന്ന ഒച്ച കേട്ട് ദിയാമ്മ വന്നു കതകു തുറന്നു .
“അല്ല ഇതാരാ…. ശ്രീയെ ഈ വഴി കണ്ടിട്ട് വർഷങ്ങളായല്ലോ…”
ശ്രീ പുഞ്ചിരിച്ചു.
” പഠനം കഴിഞ്ഞ് രണ്ടു വർഷത്തോളം പുറത്തായിരുന്നു അമ്മേ ..”
“ആഹ് അതെയോ?….
വന്ന കാലിൽ നിൽക്കാതെ മോൻ അകത്തേക്ക് വാ.. ദിയാ അജൂ ശ്രീയെയും കൂട്ടി കയറി വാ.. ഞാൻ ഭക്ഷണം വിളമ്പാം”
അപ്പോഴേക്കും അകത്തു നിന്നും എന്റെ അമ്മയും എത്തിക്കഴിഞ്ഞു.
ശ്രീയോടുള്ള കുശാലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾ ഊണു മേശയ്ക്ക് ചുറ്റും ഇരുന്നു.
ഏറെ നാൾക്ക് ശേഷം ഞങ്ങൾ ഒന്നിച്ചൊരു അത്താഴമുണ്ടു.
“ആദി എന്ത്യേ ?”
ശ്രീ ദിയയുടെ അനിയനെ തിരക്കാതിരുന്നില്ല.
” അവൻ ദിയുടെ ചെറിയമ്മേടെ അടുത്താണ്…. ദിവസേന ഇവിടുന്നു സ്കൂളിലേക്ക് പോയി വരാനുള്ള ബുദ്ധിമുട്ടു കാരണം ഇപ്പൊ അവധി ദിവസങ്ങളിലേ ഇവിടേക്ക് വരവുള്ളൂ……”
പിന്നെയും ഏറെ നേരം ദിയയുടെ മുറിക്കുള്ളിൽ ഞങ്ങൾ ഒന്നിച്ച് പാട്ടും കളികളും പഴഞ്ചൻ വിശേഷങ്ങളുമായ് സമയം ചിലവഴിച്ചു.
രാത്രി ഏറെ വൈകിയാണ് ഞങ്ങൾ അവിടെ നിന്നു പിരിഞ്ഞത്.
പിറ്റേന്ന് ശ്രീയും ദിയയും ചേർന്നാണ് ഞങ്ങളെ എയർപ്പോർട്ടിൽ വിട്ടത്.
ദിയയോട് യാത്ര പറയുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞു. ‘എന്തിനിത്രയും വിഷമിച്ച് ഇങ്ങനൊരു യാത്ര’ എന്ന് പല കുറി മനസ്സു പറഞ്ഞെങ്കിലും. പ്രാരാബ്ധങ്ങളോർത്തപ്പോൾ പോകാതെ തരമില്ലെന്നു തോന്നി.
ശ്രീയോട് യാത്ര പറയാൻ തിരിഞ്ഞപ്പോൾ എന്തിനെല്ലാമോ നന്ദി പറഞ്ഞവൻ വങ്ങിപ്പൊട്ടി.. ശ്രീയേയും ദിയയേയും ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണുകളും കലങ്ങിയിരുന്നു.
അതിനു ശേഷം അടിക്കടി വിളിച്ചു സംസാരിച്ചിരുന്നു ഞാൻ ഇരുവരോടും . ജീവിതത്തിലെ തിരക്കുകളിൽ അകപ്പെട്ടപ്പോൾ… വിളിയും കുശലാന്വേഷണവും കുറഞ്ഞു. എങ്കിലും കീറാത്ത മുറിയാത്തൊരു ആത്മ ബന്ധം ഞങ്ങൾ ഹൃദയത്തിലെവിടെയോ കാത്തു വെച്ചിരുന്നു.
പിന്നെ ദിയ പലപ്പോഴും സന്ദേശങ്ങൾ അയച്ചിരുന്നു. അടിക്കടി വീഡിയോ കോൾ വഴി ഞങ്ങൾ എല്ലാവരും പരസ്പരം കണ്ടു മിണ്ടി. അമ്മ പതിയെ അവിടുത്തെ സാഹചര്യങ്ങളോട് ഇണങ്ങി.
അന്നാ എയർപ്പോർട്ടിൽ വെച്ചാണ് അവസാനമായ് ഞാൻ ദിയയേയും ശ്രീയേയും കാണുന്നത്. പിന്നെ ഇന്നലെ ആ കിടക്കയിൽ ഇത്തരമൊരു അവസ്ഥയിൽ……”
അജുവിന്റെ തൊണ്ടയിടറി… ഡോക്ടർ സൂസനു മുന്നിലിരുന്നയാൾ സങ്കടമടക്കാൻ പാടുപെട്ടു.
“അജൂ….. എല്ലാം ശെരിയാകുമെടോ…. താൻ വിഷമിക്കരുത്. ഇപ്പൊ ദിയയ്ക്ക് മനോബലം നൽകേണ്ടുന്നത് താനല്ലേ…. എന്നിട്ടിങ്ങനെ തളർന്നാലോ.”
അജു തന്റെ കണ്ണു തുടച്ചു. ഇരുവരും കൈകഴുകാനെഴുന്നേറ്റു . അലക്സേട്ടനോട് ബിരിയാണി അസ്സലായീന്നും പറഞ്ഞ് ബില്ല് കൊടുത്ത് ഇറങ്ങുമ്പോൾ.. ഡോക്ടർ പിന്നേയും അജുവിനോട് തരക്കി.
“പിന്നെ നടന്നതൊന്നും താൻ അറിഞ്ഞില്ലേ ? ദിയ പറഞ്ഞില്ലേ തന്നോട് ? ”
” ഇല്ല ഡോക്ടർ. ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന ദിവസം നേരേ പോയത് ദിയയെ കാണാനാണ്. എന്നാൽ അവൾ ഇവിടാണെന്ന് അവളുടെ അച്ഛൻ പറയുമ്പോഴാണ് അറിയുന്നത്. ഇന്നലെ ഇവിടെ വന്ന് ദിയയെ കണ്ടിട്ട് ഞാൻ പോയത് ദിയയുടെ മുറിയിലേക്കാണ്.. അവിടുന്ന് അവളുടെ ഡയറിയുമെടുത്ത് എന്റെ വീട്ടിലേക്കും.
“മ അപ്പൊ ശ്രീയോ ?”
” ഇതിനിടയിൽ ശ്രീയെ തിരഞ്ഞു ഒരുപാട്.. എന്നിട്ടും കണ്ടെത്താനായില്ല. ഇനിയും തിരച്ചിൽ തുടരും എനിക്ക് അവനെകണ്ടെത്തിയേ മതിയാകൂ… ”
അജുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.
✍️തുടരും .
– അഞ്ജന.🙂
Waiting for the next part..
LikeLiked by 1 person
Vegam edunnund🥰
LikeLike